തൃശൂര്‍: സിപിഎമ്മിന്റെ അറുകൊല രാഷ്ട്രീയത്തിനിരയായി പൊലിഞ്ഞത് നിരപരാധിയായ ഒരു യുവാവിന്റെ ജീവന്‍കൂടി. നിര്‍മ്മലിന്റെ മരണം വിശ്വസിക്കാനാകാതെ തരിച്ച് നില്‍ക്കുകയാണ് മുക്കാട്ടുകരയും നല്ലങ്കരയും. ബാല്യത്തിലെ പിതാവ് നഷ്ടപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഇന്നലെ സിപിഎം അക്രമികള്‍ തല്ലിക്കെടുത്തിയത്. പകല്‍സമയത്ത് ജോലിക്ക് പോയി സമ്പാദിക്കുന്ന പണംകൊണ്ട് ഈവനിങ്ങ് ക്ലാസില്‍ പഠിക്കാനെത്തുമായിരുന്ന നിര്‍മ്മല്‍ സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ വേണ്ടപ്പെട്ടവനായിരുന്നു. വളരെ ചെറുപ്പത്തിലെ അച്ഛന് നഷ്ടപ്പെട്ട നിര്‍മ്മലിനേയും സഹോദരങ്ങളേയും അമ്മ സുജാത പൊന്നുപോലെ നോക്കി വലുതാക്കിയതാണ്. കൂലിപ്പണിക്ക് പോകുമ്പോള്‍ മൂന്നുകുട്ടികളെയും സുജാത കൂടെക്കൊണ്ടുപോകുമായിരുന്നു. സുജാതയുടേയും മക്കളുടേയും ജീവിതത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനേറെ. ആ അമ്മയുടെ പ്രതീക്ഷയായിരുന്നു നിര്‍മ്മല്‍. പഠിക്കാന്‍ ഏറെ ആഗ്രഹമുണ്ടായിരുന്ന നിര്‍മ്മലിന് തടസ്സമായത് ദാരിദ്ര്യമാണ്. എന്നാല്‍ അമ്മയേയും സഹോദരങ്ങളേയും ബുദ്ധിമുട്ടിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു നിര്‍മ്മല്‍. ഒരു കത്തിമുനയില്‍ ആ ജീവിതം പിടഞ്ഞൊടുങ്ങുമ്പോള്‍ തകരുന്നത് ആ കുടുംബത്തിന്റെ എല്ലാപ്രതീക്ഷകളുമാണ്.
ഇന്നലെ ഉച്ചയോടെ പോസ്റ്റുമോര്‍ട്ടവും മറ്റുനടപടികളും പൂര്‍ത്തിയാക്കി ആയിരങ്ങളുടെ അകമ്പടിയോടെ നിര്‍മ്മലിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ കൂടിനിന്ന നൂറുകണക്കിന് സ്ത്രീകള്‍ വാവിട്ട് കരഞ്ഞു. ദുഃഖം അടക്കാനാകാതെ നെഞ്ചുപൊട്ടികരയുന്ന അമ്മയേയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: