വാഷിങ്ടണ്‍: 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക. അഴിമതിക്കെതിരെ പ്രധാനപ്പെട്ടതും ഏറ്റവും ആവശ്യവുമായ ഒരു നീക്കമാണ് പ്രധാനമന്ത്രി നടത്തിയിരിക്കുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ വ്യക്തമാക്കി.
അഴിമതിയെ നേരിടുന്നതില്‍ പ്രധാനവും, അനിവാര്യവുമായ നീക്കമാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാര്‍ക്ക് ടോണര്‍ വിശേഷിപ്പിച്ചു.
ഭാരതത്തില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്ക്കും പുതിയ നടപടിയേക്കുറിച്ച് ബോധ്യം വന്നിട്ടുണ്ടാകുമെന്നും, അവര്‍ പഴയ നോട്ടുകള്‍ മാറി പുതിയതു സ്വീകരിച്ചിട്ടുണ്ടാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ച ടോണര്‍, താല്ക്കാലികമായ ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെങ്കിലും അഴിമതിയെയും, നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെയും നേരിടാന്‍ ഇത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി.
ഭാരതീയരെപ്പോലെ തന്നെ, കറന്‍സി പിന്‍വലിക്കല്‍ ഇവിടെ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്ക്കും താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ നല്‍കിയിട്ടുണ്ടാകാമെന്നും, അവര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ എംബസി വഴി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: