പഞ്ചാബ്: പാക്കിസ്ഥാനിൽ സഹോദരിയോട് സഹോദരന്മാരുടെ ക്രൂരമായ പ്രതികാരം. സഹോദരന്മാരിലൊരാളുടെ മകളെ തട്ടിക്കൊണ്ട് പോയി എന്നാരോപിച്ച് യുവതിയുടെ കണ്ണുകൾ ചൂഴ്ന്ന് എടുക്കുകയും കാല് അറുത്ത് മാറ്റുകയും ചെയ്തു. ലാഹോറിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള മുസാഫർഗർ നഗരത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.
തന്റെ മകളെ സഹോദരി തട്ടിക്കൊണ്ട് പോയി എന്ന് ആരോപിച്ച് സഹോദരൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് യുവതിക്ക് എതിരെ പോലീസ് എഫ് ഐ ആർ രജിസ്ട്രർ ചെയ്തിരുന്നു. എന്നാൽ രണ്ട് സഹോദരന്മാർ 40കാരിയായ യുവതിയെ തട്ടിക്കൊണ്ട് പോകുകയും ആളൊഴിഞ്ഞ കെട്ടിടത്തിൽ വച്ച് കണ്ണുകൾ ചൂഴ്ന്ന് എടുക്കുകയും കാൽ മുറിച്ചു മാറ്റുകയുമായിരുന്നു.
മകളുടെ തിരോധാനത്തിന്റെ പ്രതികാരമായിട്ടാണ് അമ്മയെ തട്ടിക്കൊണ്ട് പോയി ക്രൂര പ്രതികാരത്തിന് വിധേയയാക്കിയതെന്ന് യുവതിയുടെ മകള്‍ പറഞ്ഞു. അമ്മയെ കൊലപ്പെടുത്താനാണ് അമ്മാവന്‍ ശ്രമിച്ചതെന്നും യുവതിയുടെ മകള്‍ പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ മുള്‍ട്ടാനിലെ നിഷ്താര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
















