ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് നേതാക്കൾ എന്നിവർക്കെതിരെ ആക്ഷേപകരമായ പോസ്റ്റുകൾ പങ്കിട്ട 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡൽഹി പോലീസ് മരവിപ്പിച്ചു. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഈ പോസ്റ്റുകൾ പങ്കുവെച്ചത് . ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ക്രിമിനൽ ഭീഷണി, പൊതുജന ശല്യം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിനിടെ, ഡൽഹി പോലീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനും (മുമ്പ് ട്വിറ്റർ) മറ്റ് പ്ലാറ്റ്‌ഫോമുകൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ആക്ഷേപകരമോ അപകീർത്തികരമോ ആയ ഉള്ളടക്കം അടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യുകയോ അവയിലേക്കുള്ള ആക്‌സസ് മൂന്ന് മണിക്കൂറിനുള്ളിൽ തടയുകയോ ചെയ്യണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്ത ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളും അവർ തേടിയിട്ടുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം.
















