പാനൂര്‍: ധര്‍മ്മം പുലരാത്ത നാടാണ് പിണറായി പ്രദേശം ഉള്‍പ്പെടുന്ന ധര്‍മ്മടം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ ചോരയും കണ്ണീരും നിലയ്‌ക്കുന്നില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തില്‍ത്തന്നെ അധികാരം ലഭിച്ചതിന്റെ ആര്‍മ്മാദത്തില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമാക്കി വാഹനങ്ങളുമായി ആര്‍ത്തട്ടഹസിച്ചെത്തിയ സിപിഎം സംഘം നടത്തിയ നരനായാട്ട് വരാന്‍ പോകുന്ന ദിനങ്ങളിലെ ദു:സൂചനകളായിരുന്നു.
സിപിഎം പ്രവര്‍ത്തകന്‍ അന്നത്തെ ദിവസം മരിച്ചതും ദുരൂഹമായിരുന്നു. നിയമലംഘനം നടത്തി തുറന്ന വാഹനങ്ങളില്‍ ആളെ കുത്തിനിറച്ച് ആടിത്തിമിര്‍ത്ത സിപിഎം പ്രവര്‍ത്തകര്‍ പുത്തന്‍കണ്ടമെന്ന പ്രദേശത്ത് നടത്തിയ ഭീകരതയുടെ പരിണിതഫലമായിരുന്നു രവീന്ദ്രനെന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തിലേക്ക് നയിക്കപ്പെട്ടത്. അതിനുശേഷം സംഘടിതരായി എത്തിയ സിപിഎം സായുധസംഘം ബിജെപി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളും വാഹനങ്ങളും സ്ഥാപനങ്ങളും അടിച്ചു തകര്‍ത്തു. വീട്ടുകിണറില്‍ ബാര്‍ബര്‍ഷോപ്പിലെ മുടി നിക്ഷേപിച്ചു. പ്രേംജിത്ത് എന്ന ബിജെപി പ്രവര്‍ത്തകന്റെ മകളുടെ കണ്ണീരുറ്റി വീഴുന്ന ചിത്രം മാത്രം മതി സിപിഎം ഭീകരതയുടെ ആഴം വ്യക്തമാകാന്‍.
പുറംലോകവുമായി ബന്ധപ്പെടാന്‍ പോലുമാകാതെ കുരുന്നുകളെയും കെട്ടിപ്പിടിച്ച് സ്ത്രീകള്‍ വാവിട്ടു കരഞ്ഞിട്ടും പോലീസ് പോലും തിരിഞ്ഞു നോക്കിയില്ല. താന്‍പ്രമാണിത്തത്തിന്റെയും അക്രമത്തിന്റെയും ഒപ്പം ചേര്‍ക്കാന്‍ പിണറായി എന്ന നാടും ഇവിടെ മാറ്റപ്പെടുകയായിരുന്നു. എല്ലാത്തിനും അര്‍ത്ഥഗര്‍ഭമായ മൗനം നല്‍കി നാടുഭരിക്കുന്ന മുഖ്യമന്ത്രിയും അക്രമികള്‍ക്ക് പ്രേരണ നല്‍കി. സിപിഎം അക്രമത്തില്‍ കൈകള്‍ വെട്ടിമാറ്റപ്പെട്ട പ്രേംജിത്ത് എന്ന യുവാവ് പിണറായി വിജയന്റെ ബന്ധുവായിരുന്നു. അസുരഗണത്തിന് ബന്ധവും സൗഹൃദവും അന്യമായിരുന്നു. ഇന്നലെ പിണറായി വിജയന്റെ വീടിനരികെയാണ് പിണറായി ടൗണിലെ പെട്രോള്‍ പമ്പിനു സമീപത്ത് വെച്ച് സിപിഎം നരഭോജികള്‍ ബിജെപി പ്രവര്‍ത്തകനും ലോറിഡ്രൈവറുമായ കൊല്ലനാണ്ടി രമിത്തിനെ കഴുത്തറത്ത് കൊന്നിരിക്കുന്നു.
പിണറായി വിജയന്റെ അരുമശിഷ്യന്‍മാരായ സിപിഎം സംഘമാണ് രമിത്തിന്റെ പിതാവ് മട്ടന്നൂര്‍ ചാവശേരി ഉത്തമനെയും വെട്ടിക്കൊന്നത്. എന്തിനാണ് കൊടുംക്രൂരതയെന്ന ചോദ്യത്തിന് പാടത്തു പണിയെടുത്താല്‍ വരമ്പത്തു കൂലി നല്‍കുമെന്ന്് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാസെക്രട്ടറി പി.ജയരാജനും നേരത്തെ ഉത്തരം നല്‍കിയതാണ്. അത് മുന്‍കൂര്‍ ജാമ്യമായിരുന്നു. അതിനു പുറമെ പാര്‍ട്ടി അണികള്‍ക്കു കൊല്ലാനുളള നിര്‍ദ്ദേശവും. പടുവിലായി കള്ളുഷാപ്പിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊലചെയ്യപ്പെട്ട കളളുഷാപ്പ് ജീവനക്കാരന്‍ കെ.മോഹനന്റെ മരണത്തിനു കാരണവും അന്വേഷണവും നടന്നു കൊണ്ടിരിക്കെയാണ് വരമ്പത്തുകൂലിയെന്ന പ്രഖ്യാപനത്തില്‍ ആവേശം കൊണ്ട് സിപിഎം ഗുണ്ടകള്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയത്തെ വീണ്ടും ഇല്ലാതാക്കിയത്.
സംഘടനാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ പിണറായി ടൗണില്‍ ബിജെപി ബഹുജനധര്‍ണ്ണ നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മീനാക്ഷിലേഖി എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മുഖ്യമന്ത്രിക്കെതിരെ വന്‍ ജനവികാരമുയര്‍ന്നു വന്നിരുന്നു. ദേശീയവനിതാ കമ്മീഷനും പിണറായിയില്‍ എത്തി. ഇതെല്ലാമായിട്ടും കേരള മുഖ്യന്‍ ഇതുവരെ അനങ്ങിയില്ല. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്ന സിപിഎം പൊതുയോഗത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇപ്രകാരമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ സമാധാനമില്ല എന്ന് വരുത്തി തീര്‍ക്കാനാണ് ബിജെപി, ആര്‍എസ്എസ് ശ്രമം.
ഇവിടെ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കു സുരക്ഷ ഒരുക്കാന്‍ പറ്റാതെ തനി പാര്‍ട്ടിക്കാരനായി മാറിയ പിണറായി വിജയന്‍ തന്നെയാണ് രമിത്ത് വധത്തിലെയും ഒന്നാംപ്രതി. ഭരിക്കുന്നത് സിപിഎം പ്രവര്‍ത്തകര്‍ക്കു വേണ്ടി മാത്രമല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പിണറായി വിജയന്‍ രമിത്ത് വധത്തില്‍ മറുപടി പറഞ്ഞേതീരൂവെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. അതാണ് പരിഹാരവും.
















