തിരുവനന്തപുരം: അമ്മയുടെ യോഗത്തില്‍ തന്നെ ബിജെപിക്കാരിയാക്കാന്‍ ശ്രമം നടന്നുവെന്ന് വേദനയോടെ ശ്വേതാമേനോന്‍. ചില കുറ്റാരോപിതര്‍ സംഘടന പിടിച്ചെടുത്തു എന്ന് വേദനയോടെ ശ്വേതമേനോന്‍ പടിയിറങ്ങുമ്പോള്‍ ആരെയൊക്കെയാണ് ശ്വേത ഉദ്ദേശിച്ചത് എന്ന് വ്യക്തം.
എന്തായാലും അമ്മയിലെ കണക്കുകളില്‍ പ്രശ്നമുണ്ടെന്ന് പറഞ്ഞ് നടന്‍ സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ കണക്ക് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് ശ്വേതാമേനോനുള്‍പ്പെടെ 17 പേര്‍ രാജിവെച്ചത്. പക്ഷെ ശ്വേതമേനോന്റെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു കൂടിയുള്ള രാജി എതിര്‍ഗ്രൂപ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.
ശ്വേതമേനോന്റെ നേതൃത്വത്തില്‍ അമ്മയുടെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചതിനാല്‍ ഭരണം ഒരു രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയ്‌ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതിനുള്ളില്‍ പുതിയ അമ്മയുടെ കമ്മിറ്റിയെ തെരഞ്ഞെടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. പക്ഷെ രമേഷ് പിഷാരടി നിഷ്പക്ഷനാണോ? വിവാദങ്ങള്‍ക്ക് അതീതനാണോ എന്നീ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പാലക്കാട് മണ്ഡലത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് മമ്മൂട്ടിയെ പാലക്കാട്ടേക്ക് കൊണ്ടുവരും എന്ന് തെരഞ്ഞെചുപ്പ് പ്രചാരണവേളയില്‍ പ്രസ്താവിച്ച വ്യക്തിയാണ് രമേഷ് പിഷാരടി.
അമ്മയുടെ യോഗത്തിനിടയില്‍ മാധ്യമങ്ങളോട് ശ്വേതമേനോനും വനിതാകമ്മിറ്റിക്കും എതിരെ ഏറ്റവുമധികം ആഞ്ഞടിച്ചത് നടന്‍ ബാബുരാജാണ്. ബാബുരാജ് അമ്മയിലെ ചില ഗ്രൂപ്പുകളുടെ പ്രതിനിധിയാണെന്നതിനാല്‍ ചില അജണ്ടകളുടെ ഭാഗമായിത്തന്നെയാണ് ബാബുരാജിന്റെ വാക്കുകളെ പലരും കാണുന്നത്. ഇതിന് മുന്‍പ് ബാബുരാജ് അംഗമായ കമ്മിറ്റിയിലും ധാരാളം കുഴപ്പങ്ങളുണ്ടായിരുന്നുവെന്നും ശ്വേതമേനോന്‍ തുറന്നടിച്ചിരുന്നു.
അതേസമയം, ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയ്‌ക്ക് ഒരു താല്‍ക്കാലിക സംവിധാനമായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റിക്ക് പുറമെ മുതിര്‍ന്ന താരങ്ങള്‍ ചേര്‍ന്ന് മറ്റ് ഒത്തുതീര്‍പ്പ് ഫോര്‍മുല കണ്ടെത്താന്‍ പ്രത്യേകം ചര്‍ച്ച നടത്തുമെന്നറിയുന്നു. ഒമ്പതംഗങ്ങളാണ് അഡ്‌ഹോക്ക് കമ്മിറ്റിയില്‍. പാലക്കാട് എംഎല്‍എ രമേഷ് പിഷാരടിയാണ് കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും. നടന്‍ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയത്.
“രജിസ്ട്രേഷനെത്തിയവരെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോയി അവിശ്വാസത്തിന് ഒപ്പുവെപ്പിച്ചു. ഒരു രഹസ്യ അജണ്ട വെച്ച് ഞങ്ങളെ പുറത്താക്കി. ഒരു പാവയാകാന്‍ ഞാന്‍ തയ്യാറല്ല.”- ഇതാണ് ശ്വേതാമേനോന്‍ പറഞ്ഞ ഉള്ളില്‍ തട്ടുന്ന മറ്റൊരു കാര്യം. എന്തായാലും അമ്മയുടെ കാര്യങ്ങള്‍ ശോഭനീയമല്ലാത്ത രീതിയില്‍ രഹസ്യ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായി മുന്നോട്ട് പോവുകയാണ്.
തര്‍ക്കങ്ങളും വിമര്‍ശനങ്ങളും പരിഹരിക്കാന്‍ ശ്വേതാമേനോന്‍ 40 ദിവസം സമയം ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ അതിനെ എതിര്‍ത്തു. ഒടുവില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ച് പുറത്താക്കും എന്ന സ്ഥിതിയുണ്ടായപ്പോള്‍ അതിന് മുന്‍പേ എല്ലാവരും രാജിവെയ്‌ക്കുകയായിരുന്നു. അതേ സമയം, ഭരണസമിതിയുടെ തലപ്പത്തുനിന്നും രാജിവെച്ച നടി ശ്വേതാ മേനോന് ജോയ് മാത്യു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. തങ്ങളുടെ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന വ്യക്തി എന്ന നിലയിൽ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ഒരു സഹപ്രവർത്തകൻ എന്ന രീതിയിൽ തന്റെ കടമയാണെന്നും, ഒരു കമ്മിറ്റിയെ നയിച്ച വ്യക്തിക്ക് നൽകേണ്ട കൃത്യമായ പിന്തുണയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
















