ഹൈദരാബാദ്: രാജസ്ഥാനിലെ അതിർത്തി ജില്ലകളിലെ പള്ളികൾ, ദർഗകൾ, മറ്റ് മുസ്ലീം മതകേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള പൊളിക്കൽ തരംഗം നടക്കുന്നുണ്ടെന്ന കള്ള പ്രചാരണവുമായി എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. വിവേചനപരവും ലക്ഷ്യമിട്ടുള്ളതുമായ പൊളിക്കൽ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ഒവൈസി അഭ്യർത്ഥിച്ചു.
എ.ഐ.എം.ഐ.എം ബിക്കാനീർ ജില്ലാ പ്രസിഡന്റ് ഷാഫി ജമീൽ ഖാസ്മി തന്നെ വിളിച്ചതായും ബിക്കാനീറിലെ നാല് പള്ളികളും ഫലോഡി, ജയ്സാൽമീർ, ബാർമർ എന്നിവിടങ്ങളിലെ ഒമ്പത് പള്ളികളും ദർഗകളും ഇതിനകം പൊളിച്ചുമാറ്റിയതായും അദ്ദേഹം അറിയിച്ചതായി ഹൈദരാബാദ് എംപി അവകാശപ്പെട്ടു.
“നൂറുകണക്കിന് മറ്റ് മതകേന്ദ്രങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ദേശീയ സുരക്ഷാ കാരണങ്ങളാൽ ഈ പൊളിക്കലുകൾ ന്യായീകരിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ പ്രദേശങ്ങളിലെ ആരും ഒരിക്കലും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല. മുസ്ലീം ആരാധനാലയങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നത്.”- എക്സിലെ ഒരു പോസ്റ്റിൽ ഒവൈസി പറഞ്ഞു.
കൂടാതെ “@അമിത് ഷാ, ഈ വിവേചനപരവും ലക്ഷ്യം വച്ചുള്ളതുമായ പൊളിക്കലുകൾ നിയമവിരുദ്ധമാണ്, അവ ഉടൻ നിർത്തണം,” ഒവൈസി അഭ്യർത്ഥിച്ചു. ഇതിനു പുറമെ ചില പള്ളികൾ മേച്ചിൽപ്പുറങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അധികാരികൾ അവകാശപ്പെട്ടിട്ടുണ്ടെന്ന് എഐഎംഐഎം മേധാവി പറഞ്ഞു.
















