പട്ന : ഇസ്ലാം പുരോഹിതർ മദ്രസയിൽ ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ചിരുന്ന കുട്ടികളെ അവശനിലയിൽ കണ്ടെത്തി. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം. ബഹാദൂർപൂർ സിനുവാര സൈഫുൾ ഉലൂം മദ്രസയിലെ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത് .
കൊടും ചൂടിൽ നടന്ന് വലഞ്ഞ രീതിയിലാണ് കുട്ടികളെ കണ്ടെത്തിയത്. അവരുടെ കാലുകൾ വലിയ പൂട്ടുകൾ കൊണ്ട് ഉറപ്പിച്ച ഇരുമ്പ് ചങ്ങലകൾ കൊണ്ട് ബന്ധിച്ചിരുന്നു. കുട്ടികളുടെ അവസ്ഥ കണ്ട് പരിഭ്രാന്തരായ ഗ്രാമവാസികൾ ഉടൻ തന്നെ അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. നാല് കുട്ടികളും കൊടും ചൂടും വിശപ്പും കാരണം വളരെ ദയനീയാവസ്ഥയിലായിരുന്നു. ഗ്രാമവാസികൾ അവർക്ക് ഭക്ഷണവും വെള്ളവും നൽകി. മധുബാനി ജില്ലയിലെ അരാരിയ സംഗ്രാം ഗ്രാമത്തിലെ താമസക്കാരാണ് നാല് കുട്ടികളുമെന്നാണ് റിപ്പോർട്ട്.
മദ്രസയുടെ അഡ്മിനിസ്ട്രേറ്ററായ മൗലാന ഖദീർ തങ്ങളെ ബന്ദികളാക്കി മർദിച്ചുവെന്ന് കുട്ടികൾ ഗ്രാമവാസികളോട് പറഞ്ഞു. രക്ഷപ്പെടാതിരിക്കാൻ ചങ്ങലയിൽ ബന്ധിച്ചതാണെന്നും കുട്ടികൾ പറഞ്ഞു. തുടർന്ന് ഗ്രാമവാസികൾ ഉടൻ തന്നെ പോലീസിനെയും ചൈൽഡ് ലൈനിനെയും അറിയിച്ചു. കുട്ടികളെ ചികിത്സയ്‌ക്കായി ആശുപത്രിയിലേയ്‌ക്ക് മാറ്റി.
തങ്ങളെ വടികൊണ്ട് അടിക്കുകയും എതിർത്തപ്പോഴെല്ലാം ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കുട്ടികൾ പറഞ്ഞു . കുട്ടികളുടെ ശരീരത്തിൽ ആസകലം മുറിവേറ്റ പാടുകൾ കണ്ടെത്തി . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ശിശുക്ഷേമ ഓഫീസർ അബുസാർ ഹുസൈൻ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മൗലാന ഖദീറിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
















