മാവേലിക്കര: സൈനിക നടപടിക്കെതിരെ സിപിഎം നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സിപിഎം പാലമേല്‍ തെക്ക് ലോക്കല്‍ കമ്മറ്റിയംഗവും 2011-16 പാലമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പാലമേല്‍ കുറുപ്പണിക്കല് കെ.ബിജുവാണ് പാക് ഭീകരര്‍ക്കു നേരെ സൈന്യം നടത്തിയ ആക്രമണത്തിനെതിരെ പോസ്റ്റിട്ടത്. ഇപ്പോള്‍ പള്ളിക്കല്‍ 14-ാം വാര്‍ഡ് മെമ്പറാണ് ബിജു.
‘യുദ്ധം തുടങ്ങി വര്‍ഗീയ വാദികള്‍ അധികാരം കയ്യാളിയ എല്ലാ സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്ത് ചോര കുടിച്ച് ശവപ്പെട്ടി കച്ചവടം നടത്തി ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്’ എന്നാണ് രേഖപ്പെടുത്തിയത്. ഇതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഫെയ്സ് ബുക്കിലും നേരിട്ടും രൂക്ഷമായ മറുപടികളാണ് ബിജുവിനു ലഭിച്ചത്. പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
പത്താന്‍കോട്, ഉറി ഭീകരാക്രമണങ്ങള്‍ക്കെതിരെ ഒരു പ്രതിഷേധം പോലും ബിജു രേഖപ്പെടുത്തിയിരുന്നില്ല. ഭീകരാക്രമണങ്ങളില്‍ വീര മൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചില്ല. ഇതിനു ശേഷം ഇന്ത്യ തിരിച്ചടിച്ചതിനെതിരെയാണ് നേതാവിന്റെ പ്രതിഷേധം.
ഇന്ത്യയിലെ തന്ത്ര പ്രധാനമായ കേന്ദങ്ങള്‍ ലക്ഷ്യമാക്കി നിലയുറപ്പിച്ചിരുന്ന പാക് ഭീകരരെ കൊന്നൊടുക്കിയതിനു എതിരെയുള്ള ബിജുവിന്റെ പരാമര്‍ശം വലിയ വിവാദമായിട്ടുണ്ട്. ബിജുവിന്റെ സഹോദരന് സൈനികനാണ്. ഇതു പോലും ഓര്‍ക്കാതെ രാഷ്ട്രത്തിന്റെ മാനം കാത്ത ധീര ജവാന്മാരെ അഭിനന്ദിക്കാതെ ബിജുവിന്റെ പാക്കിസ്ഥാന് അനുകൂല നിലപാടിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: