കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് മറ്റൊരു തിരിച്ചടിയായി പാർട്ടിയുടെ പശ്ചിമ ബംഗാൾ പ്രസിഡന്‍റ് ചന്ദ്രിമ ഭട്ടാചാര്യ ശനിയാഴ്ച എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു.സത്യസന്ധയായ ചന്ദ്രിമ ഭട്ടാചാര്യയുടെ രാജി മമതയ്‌ക്ക് വലംകൈ തളരുന്നതുപോലുള്ള അനുഭവമാണെന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ പറയുന്നത്.
“.2025 ജൂണ്‍ 3ന് കാളിഘട്ടിൽ നടന്ന യോഗത്തിൽ എനിക്ക് കൈമാറിയ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഞാൻ ഇതിനാൽ രാജിവയ്‌ക്കുന്നു. നിലവിൽ ഞാൻ വഹിക്കുന്ന മറ്റ് എല്ലാ സ്ഥാനങ്ങളിൽ നിന്നും ഞാൻ ഇതിനാൽ രാജിവയ്‌ക്കുന്നു,” അവർ തന്റെ രാജിക്കത്തിൽ പറഞ്ഞു.
“വിവിധ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെയും മറ്റ് എല്ലാ അനുബന്ധ സംഘടനകളുടെയും അംഗീകൃത ഒപ്പുകാരി എന്ന നിലയില്‍ നിന്നും ഞാൻ സ്വയം പിന്മാറുന്നു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ നിങ്ങളുടെ അംഗീകൃത വ്യക്തി എന്ന നിലയിൽ നിന്നും ഞാൻ സ്വയം പിന്മാറുന്നു,” അവർ കൂട്ടിച്ചേർത്തു.
മമത ബാനർജിയോട് തനിക്ക് എപ്പോഴും ഉയർന്ന ബഹുമാനം ഉണ്ടായിരിന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവർ കത്ത് അവസാനിപ്പിച്ചത്. “വിശ്വാസമില്ലാത്തിടത്ത് പ്രവർത്തിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ രാജിവച്ചത്,” അവർ തന്റെ സ്ഥാനങ്ങൾ രാജിവച്ച ശേഷം പറഞ്ഞു.
രാജി അയച്ചതിന് തൊട്ടുപിന്നാലെ, ചന്ദ്രിമ ബട്ടാചാര്യ ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂലിലെ വിമത വിഭാഗത്തെ കണ്ടു. മമത ബാനർജി മുതിർന്ന തൃണമൂല്‍ എംഎൽഎ ശോഭന്ദേബ് ചട്ടോപാധ്യായയെയാണ് പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തതെങ്കിലും ഭൂരിഭാഗം തൃണമൂല്‍ എംഎല്‍എമാരും പിന്തുണച്ച ഋതബ്രത ബാനർജിയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ വിമതഗ്രൂപ്പ് കൊല്‍ക്കൊത്തയിലെ തൃണമൂലിന്റെ പ്രധാന ഓഫീസ് പിടിച്ചെടുത്തിരുന്നു. തൃണമൂലിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കാനായി ഇവര്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മമത അങ്ങേയറ്റം അഴിമതിക്കാരനായ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ പിന്തുണയ്‌ക്കുന്നതിലാണ് ഇവരെല്ലാം മമതയില്‍ നിന്നും അകന്നത്. ഇത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മമത മരുമകനായ അഭിഷേക് ബാനര്‍ജിയെ കൈവിടാന്‍ തയ്യാറായിട്ടില്ല.
















