പത്തനാപുരം: കൊട്ടിഘോഷിച്ച് പിറവന്തൂരില്‍ രണ്ടര വര്‍ഷം മുമ്പ് ആരംഭിച്ച മോഡല്‍ അഗ്രോ സര്‍വീസ് സെന്റര്‍ (കാര്‍ഷിക സേവനകേന്ദ്രം) ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്ക് മാറ്റുവാന്‍ നടപടികളായില്ല. എംഎല്‍എയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്ന് മാസം മുമ്പ് കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ആറോളം യന്ത്രങ്ങളാണ് ഇവിടെ തുരുമ്പെടുത്ത് നശിക്കുന്നു. വിദഗ്ധ പരിശീലനം നേടിയ അമ്പതോളം വരുന്ന കൃഷിസേനാംഗങ്ങള് ശമ്പളമില്ലാത്തതിനാല്‍ മറ്റ് ജോലികള്‍ തേടിപ്പോയി. ജില്ലയില്‍ ആദ്യമായി ആരംഭിച്ച കാര്‍ഷിക സേവനകേന്ദ്രമാണ് അവഗണനയും കെടുകാര്യസ്ഥതയും മൂലം പ്രവര്‍ത്തനമില്ലാതെ കിടക്കുന്നത്.
വിതയ്ക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാതെ നൂറുമേനിവിളഞ്ഞിരുന്ന നെല്പാടങ്ങള് മറ്റു കൃഷികള്‍ക്ക് വഴിമാറുന്നതിന് ഇടയിലാണ് രണ്ടരവര്‍ഷം മുമ്പ ജില്ലയിലെ ആദ്യ കാര്‍ഷികസേവനകേന്ദ്രം പത്തനാപുരം ബ്ലോക്കില്‍ ആരംഭിക്കാന്‍ നടപടിയായത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യന്ത്രവത്കരണം നടപ്പാക്കിയും കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചും കൃഷിയെയും കര്‍ഷകരേയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് സേവനകേന്ദ്രം രൂപീകരിച്ചത്.
സംസ്ഥാനത്ത് ആകെ പതിനെട്ട് ബ്ലോക്കുകളിലാണ് പദ്ധതി തുടങ്ങിയത്. നിലമുഴല്‍, ഞാറുനടീല്‍, കൊയ്ത്ത്, മെതി തുടങ്ങി കാര്‍ഷിക ആവശ്യത്തിനായുളള എല്ലാ യന്ത്രങ്ങളും ഒപ്പം പരിശീലനം നേടിയ വിദഗ്ധ തൊഴിലാളികളുടെ സേവനവും ഇവിടെനിന്ന് ലഭ്യമാകുമെന്നായിരുന്നു പ്രഖ്യാപനം. ബ്ലോക്ക് പരിധിയിലെ എല്ലാ കര്‍ഷകര്‍ക്കും ഇവിടുത്തെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. ആറുമാസം ചില കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ പ്രയോജനം ലഭിച്ചെങ്കിലും പിന്നീട് കര്‍ഷകര്‍ കേന്ദ്രത്തെ ഉപേക്ഷിച്ചു. ഇതിനെത്തുടര്‍ന്ന് ശമ്പളം ലഭിക്കാതായതോടെ പരിശീലനം നേടിയ തൊഴിലാളികളും സേവനകേന്ദ്രം വിട്ടു.
ബ്ലോക്കിലെ ഒരു കൃഷി ഓഫീസര്‍ക്ക് ചുമതല നല്കിയാല് പ്രവര്‍ത്തനസജ്ജമാക്കാവുന്ന സ്ഥാപനമാണ് അനാസ്ഥ മൂലം നശിക്കുന്നത്. രാഷ്ട്രീയ ചേരിതിരിവാണ് കേന്ദ്രത്തിന്റെ തകര്‍ച്ചക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പത്ത് ലക്ഷത്തോളം രൂപ പ്രവര്‍ത്തനച്ചെലവ് അനുവദിക്കുകയും സര്‍ക്കാരില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥന് ചാര്‍ജ് നല്‍കുകയും ചെയ്തത് പദ്ധതിയെ ബാധിച്ചു. ശമ്പളം ഇനത്തില്‍ ഈ ഉദ്യോഗസ്ഥന് നല്കുവാന് മാത്രമേ തുക ഉപകരിച്ചുള്ളൂ. അടിയന്തരമായി ബ്ലോക്ക് ആസ്ഥാനം കേന്ദ്രമാക്കി പ്രവര്‍ത്തനം പുനരാരംഭിക്കുകയും കൃഷി ഓഫീസര്‍ തസ്തികയിലുളള ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കുകയും ചെയ്ത് പദ്ധതി പുനരാവിഷ്കരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കേരളത്തിലെ പാടങ്ങളില്‍ ഉപയോഗിക്കുവാന്‍ പറ്റാത്ത യന്ത്രങ്ങളും മറ്റുമാണ് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്കായി വാങ്ങിയതെന്ന് വ്യാപക ആക്ഷേപം ഉയരുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് ആരംഭിച്ച പതിനെട്ട് സേവനകേന്ദ്രങ്ങള്ക്കുമായി കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങളാണ് വാങ്ങിയത്. എന്നാല്‍ ഇവയില്‍ പലതും നമ്മുടെ ഗ്രാമങ്ങളില്‍ ഉപയോഗിക്കുവാന്‍ പറ്റാത്തവയാണെന്ന് കര്‍ഷകര്‍ പറയുന്നു. കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത്’ അധീനതയിലാക്കി പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: