പാനൂര്‍: ചെണ്ടയാട് കിഴക്കുവയല്‍ സ്‌ഫോടനക്കേസ് അട്ടിമറിക്കാന്‍ ഗൂഢനീക്കം. സിപിഎം ശക്തികേന്ദ്രത്തിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ 11 കാരനു പരിക്കേറ്റ സംഭവത്തിലാണ് സിപിഎം-പോലീസ് ഒത്തുകളി. തലശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമാണ് സിപിഎമ്മിനു വേണ്ടി കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നത്.
കടവത്തൂരിലെ ഹിന്ദുഐക്യവേദി നേതാവ് വിപി.ചന്ദ്രന്റെ മകന്‍ ദേവനന്ദിനാണ് കഴിഞ്ഞ ദിവസം സ്‌ഫോടനത്തില്‍ പരിക്കേറ്റത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ചന്ദ്രന്റെ ഭാര്യാസഹോദരിയുടെ വീട്ടിന്റെ അടുക്കളഭാഗത്തെ പുകയില്ലാ അടുപ്പിന്റെ കുഴലിനുളളില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിയത്. സഞ്ചിയുടെ ഒരു ഭാഗം പുറത്തു കണ്ട കുട്ടി അതു വലിച്ചു താഴെയിട്ടപ്പോള്‍ ബോംബ് താഴെവീണു പൊട്ടുകയായിരുന്നു. കുറെ വര്‍ഷമായി അടച്ചു പൂട്ടിയിട്ട വീട് വാടകക്കു നല്‍കാനായി പ്രവൃത്തി നടന്നു വരികയാണ്. സമീപത്തു താമസിക്കുന്ന ചന്ദ്രന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. ഇതു വ്യക്തമായി അറിയാവുന്ന പോലീസ് ചന്ദ്രനെതിരെ അന്വേഷണം നടത്താനുളള ഗൂഢനീക്കമാണ് നടത്തുന്നത്. ഡിവൈഎസ്പിയാണ് ഈ കരുനീക്കത്തിനു പിന്നില്‍.
2010ല്‍ കുന്നോത്ത്പറമ്പിലെ ബിജെപി പ്രവര്‍ത്തകനായ കെ.സി.രാജേഷ് വധത്തിലും അട്ടിമറി നടത്താന്‍ സഹായം ചെയ്ത പ്രിന്‍സ്എബ്രഹാം തികഞ്ഞ സിപിഎം അനുഭാവിയാണ്. ടി.പി.ചന്ദ്രശേഖരന്‍ വധത്തിനു ശേഷം നടന്ന തുടരന്വേഷണത്തിലായിരുന്നു മുന്‍പു നടന്ന അട്ടിമറി പുറത്തായത്. പാനൂര്‍ സിഐ ജയന്‍ഡൊമനിക്കാണ് യഥാര്‍ത്ഥ കൊലയാളികളെയും ആസൂത്രകരെയും പുറത്തു കൊണ്ടുവന്നത്.സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും സിപിഎം പാനൂര്‍ ഏരിയാ സെക്രട്ടറി കെകെ.പവിത്രനുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡിവൈഎസ്പിയുടെ ഇടപ്പെടലില്‍ പോലീസ് സേനയിലും മുറുമുറുപ്പുയര്‍ന്നിട്ടുണ്ട്. സിപിഎം കേന്ദ്രത്തില്‍ ബോംബ് സ്‌ഫോടനം നടന്നൂവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചു കൊണ്ട് നിരപരാധിയെ കേസില്‍പ്പെടുത്താനുളള ഗൂഢനീക്കമാണ് പോലീസ് നടത്തുന്നത്.
















