ലക്നൗ: കോൺഗ്രസ് കുടുംബവാഴ്ചയെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടയകാലം മുതൽക്കേ വികസനം തടഞ്ഞത് ഒരു കുടുംബമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഉത്തർപ്രദേശിലെ കാർകോരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് അദ്ദേഹം കോൺഗ്രസ് ഭരണ കാലഘട്ടങ്ങളെ പരിഹസിച്ചത്.
അറുപത് വർഷമാണ് കോൺഗ്രസ് രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചത്, എന്നിട്ടും നമുക്ക് വേണ്ടത്ര വികസനം കൊണ്ടു വരാൻ കോൺഗ്രസ് സർക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കൂടാതെ ബിഎസ്പിയേയും സമാജ്‌വാദ് പാർട്ടിയേയും അദ്ദേഹം കടന്നാക്രമിച്ചു. സമാജ്‌വാദ് പാർട്ടിയും ബഹുജൻ സമാജ്‌വാദ് പാർട്ടിയും ഉത്തർപ്രദേശിൽ നിന്ന് ഉദയം ചെയ്ത പാർട്ടികളാണ്. എന്നാൽ അവർ നിലകൊള്ളുന്നത് പ്രത്യേകജനവിഭാഗത്തിന് വേണ്ടിയാണെന്ന് അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.
ഇത്തരത്തിലുള്ള പാർട്ടികൾ അധികാരത്തിൽ എത്തിയാൽ അവർ തങ്ങളുടെ സമുദായങ്ങൾക്ക് വേണ്ടി മാത്രമെ പ്രവർത്തിക്കുകയുള്ളു. എന്നാൽ ബിജെപി എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്നതാണ് ബിജെപിയുടെ അജണ്ടയെന്നും ആദ്ദേഹം ജനാരവങ്ങളോടായി പറഞ്ഞു.
ഉത്തർപ്രദേശിൽ വികസനം ഉണ്ടാകാതെ രാജ്യത്തിന്റെ വികസനം സാധ്യമാകില്ലെന്നും അമിത്‌ഷാ പറഞ്ഞു. കർകോരിയിലെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകവും പ്രസംഗത്തിനു ശേഷം അദ്ദേഹം സന്ദർശിച്ചു.
















