ഭോപ്പാല്‍: കനത്ത പേമാരിയും വെള്ളപ്പൊക്കവും മധ്യപ്രദേശിലെ ജന ജീവിതത്തെ ദുരിത പൂർണ്ണമാക്കുന്നു. കനത്ത മഴയെ തുടർന്നുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ 11 പേര്‍ ഇതിനോടകം മരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.
മഴ കനത്തതിനെ തുടര്‍ന്ന് ഹോഷിംഗാബാദില്‍ നര്‍മദാ നദി കരകവിഞ്ഞ് ഒഴുകുകയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണപ്പൊതികള്‍ അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയ മുഖ്യമന്ത്രി മന്ത്രിമാരോട് അതാതു ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്ക് 1079 എന്ന നമ്പര്‍ വഴി ദുരന്ത നിവാരണ സേനയുമായി ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സത്‌ന ജില്ലയിലെ നാനൂറോളം ആളുകളെ സൈന്യം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
















