ന്യൂദല്‍ഹി: നവമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ സ്വാതന്ത്രത്തിന് തടയിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും, ഇതിലൂടെയുണ്ടാകുന്ന പീഢനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഇന്റര്‍നെറ്റിലൂടെ മോശം പരാമര്‍ശം, പീഡനം, വിദ്വേഷ പ്രചാരണം തുടങ്ങി മൂന്നു തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേകം മെയില്‍ ഐഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ട്വിറ്ററിന്റെ ഭാരതത്തിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളുമായി മേനക ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ചര്‍ച്ചയില്‍ മഹിമ കൗള്‍ പറഞ്ഞു.
ട്വിറ്ററിലൂടെ സ്ത്രീകള്‍ക്കെതിരെ വധഭീഷണി ഉള്‍പ്പെടെയുണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. ട്രോളിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ടി മേനക ഗാന്ധി ട്വിറ്ററില്‍ പ്രത്യേകം ഹാഷ് ടാഗ് തുടങ്ങിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ ദേശീയ വനിത കമീഷന് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു.
















