ന്യൂദല്‍ഹി: ലിബിയയില്‍ വിമതരുടെ പിടിയില്‍ നിന്നും മോചിതനായ മലയാളി ഐടി എഞ്ചിനീയര്‍ റെജി ജോസഫ് ഭാരത എംബസിക്ക് നന്ദി പറഞ്ഞു. കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് റെജി ജോസഫ് പറഞ്ഞു. ലിബിയന്‍ അംബാസിഡര്‍ അസര്‍ എ.എച്ച് ഖാന്റെ ഇടപെടലുകളാണ് മലയാളി എഞ്ചിനീയറുടെ മോചനം സാധ്യമാക്കിയതെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
കോഴിക്കോട് പേരാമ്പ്രയില്‍ ചെമ്പ്ര കേളോത്തുവയല്‍ നെല്ലവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫും (43) മൂന്നു സഹപ്രവര്‍ത്തകരും മാര്‍ച്ച് 31നാണ് ലിബിയയില്‍ വിമതരുടെ പിടിയിലാകുന്നത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പൊളിയില്‍ നിന്നും ജോലിക്ക് പോകുന്നതിനിടെയാണ് റെജി വിമതരുടെ പിടിയിലാകുന്നത്.
സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി പ്രോജക്ടിലായിരുന്നു റെജിയുടെ ജോലി. ലിബിയയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായ ഭാര്യ ഷിനുജയും കുട്ടികളായ ജോയന, ജോസിയ, ജാനിയ എന്നിവരും അന്നുമുതല്‍ റെജിയുടെ മടങ്ങിവരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
മോചനം സാധ്യമാക്കിയ ഭാരത എംബസിക്ക് നന്ദി. എത്രയും പെട്ടെന്ന് കേരളത്തില്‍ മടങ്ങിയെത്തും, റെജി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
വിമതരുടെ സ്വാധീന മേഖലയിലേക്കാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ വിമതര്‍ ഉപദ്രവിച്ചില്ല. സുരക്ഷിതനാണെന്ന് ഭാരത എംബസി നിരന്തരം ഉറപ്പുവരുത്തിയിരുന്നു. മോചനം ലഭിച്ച് തിരികെ എത്തിയെങ്കിലും പാസ്‌പോര്‍ട്ടും മറ്റു യാത്രാ രേഖകളും ലഭിക്കാന്‍ ഒരാഴ്ച താമസമെടുക്കും. ഇതിനു ശേഷം നാട്ടിലേക്ക് മടങ്ങും, റെജി ജോസഫ് പറഞ്ഞു.
അടുത്ത ബുധനാഴ്ചയ്‌ക്ക് മുമ്പ് റെജിക്ക് നാട്ടിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
















