Categories: Alappuzha

സന്യാസിമാരെക്കുറിച്ച് മന്ത്രി പറഞ്ഞാല്‍ മന്ത്രിയെക്കുറിച്ച് പറയാന്‍ നമുക്കും അവകാശമുണ്ട്: എന്‍. ഗോപാലകൃഷ്ണന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുഹമ്മ: സന്യാസിമാരെക്കുറിച്ച് മന്ത്രി പറഞ്ഞാല്‍ മന്ത്രിയെക്കുറിച്ച് പറയാന്‍ നമുക്കും അവകാശമുണ്ടെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍. മുഹമ്മ വേദവ്യാസ വിദ്യാപീഠം യോഗാദിന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാം മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. ക്രിസ്തു മതത്തിനും ഇസ്‌ലാം മതത്തിനുമെതിരെ പറയുവാന്‍ ആരും ധൈര്യപ്പെടില്ല. മുമ്പ് അങ്ങനെ പറഞ്ഞിട്ടുള്ളവര്‍ ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

നമ്മുടെ ചിന്തകള്‍ നന്നായാല്‍ പ്രവര്‍ത്തികള്‍ നന്നാകും. പ്രവര്‍ത്തികള്‍ നന്നായാല്‍ കര്‍മ്മം നന്നാകും. പാപകര്‍മ്മത്തെ പുണ്യമാക്കാനും നരകത്തെ സ്വര്‍ഗ്ഗമാക്കാനും നമുക്ക് കഴിയണം. പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുക്കണം. ഇരുപത്തിഒന്ന് കഴിഞ്ഞാല്‍ ഉപദേശം ഫലിക്കില്ല. മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ സമയം കൂടുതല്‍ ചെലവഴിക്കണം.

ഈ യോഗാദിനം മുതല്‍ മദ്യവും മത്സ്യ മാംസ്യാദികളും വര്‍ജ്ജിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ഭര്‍ത്താവ് മദ്യം ഉപയോഗിച്ചാല്‍ അതിന്റെ ഭാരം ഭാര്യക്കും മക്കള്‍ക്കുമെണെന്ന് ഓര്‍ക്കണം.

വിഎച്ച്പി ജില്ലാപ്രസിഡന്റ് ആര്‍. രുദ്രന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി പി.ആര്‍. ശിവശങ്കരന്‍നായര്‍ ദീപപ്രോജ്വലനം നടത്തി. സ്വാമി ചിന്മയാനന്ദ യോഗാഹാളിന്റെ ഉദ്ഘാടനം വിശ്വഗാജി മഠാധിപതി സ്വാമി അസ്പര്‍ശാനന്ദയും വൃക്ഷതൈ വിതരണം ഡോ. വിഷ്ണുമോഹനനും നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍. ശ്രീകുമാര്‍, വൈസ് പ്രിന്‍സിപ്പള്‍ അഞ്ജു അശോക്, അഡ്വ. രവിമേനോന്‍, വി.ആര്‍എം ബാബു എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ യോഗാ പ്രദര്‍ശനവും നടന്നു.