കണ്ണൂര്‍: ഏഷ്യയില്‍ത്തന്നെ അറിയപ്പെടുന്ന കറുപ്പത്തോട്ടങ്ങളില്‍ ഒന്നായ അഞ്ചരക്കണ്ടി കറപ്പത്തോട്ടത്തിന്റെ വില്പന ഇടപാടില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് സമര്‍പ്പിച്ച ഹരജി 25 ന് കോടതി പരിഗണിക്കും. അതേസമയം ഭൂമിയിടപാടില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ ആരോപണവിധേയനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കോടതിയില്‍ പ്രത്യേക ഹരജി നല്‍കുമെന്ന് പരാതിക്കാരനായ ഇരിട്ടി സ്വദേശി എ.കെ.ഷാജി പറഞ്ഞു. തോട്ടത്തിന്റെ വില്‍പ്പന ഇടപാടില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ അന്വേഷണസംഘം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
തോട്ടം എന്ന നിലയില്‍ സംരക്ഷിക്കേണ്ട കറപ്പത്തോട്ടത്തില്‍ രേഖകള്‍ തിരുത്തി രജിസ്റ്റര്‍ ചെയ്തതുവഴി വാണിജ്യാടിസ്ഥാനത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും റിസോര്‍ട്ടുകളും മറ്റും പണിയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . ഇരിട്ടി സ്വദേശി എ.കെ.ഷാജി നല്‍കിയ പരാതിയിലായിരുന്നു ക്രമക്കേട് സംബന്ധിച്ച പരിശോധനയ്‌ക്ക് കോടതി ഉത്തരവിട്ടത്. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിലെ ഡിവൈഎസ്പി എ.വി.പ്രദീപിന്റെ മേല്‍നോട്ടത്തില്‍ സി. ഐ കെ.ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമികപരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തില്‍ ഷാജി വിജിലന്‍സ് കോടതിയെ സമീപിക്കുകയിരുന്നു. അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിലെയും മറ്റും നൂറോളം രേഖകള്‍ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇടപാട് നടന്ന സമയത്തെ സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ അറിവോടെയാണ് കൃത്രിമവും ക്രമക്കേടും നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തോട്ടമെന്ന നിലയില്‍ ക്രയവിക്രയം നടത്തുന്നതിനുള്ള സാങ്കേതികതടസ്സം ഒഴിവാക്കുന്നതിനായി രേഖകളില്‍ ഉദ്യാനം എന്നാക്കി മാറ്റുകയായിരുന്നുവെന്നും വില്പന നടത്തിയ ഭൂമിയില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളേജുകളും റിസോര്‍ട്ടുകളും പിന്നീട് നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
വ്യവസായിയായിരുന്ന മണര്‍കാട് പാപ്പന്റെ മക്കളായ സുരേഷ് മൈക്കിള്‍, നിര്‍മ്മല മൈക്കിള്‍ എന്നിവരില്‍ നിന്ന് 2000 ഏപ്രിലില്‍ കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ല്യാരാണ് ഒന്നരക്കോടി രൂപയ്‌ക്ക് കറപ്പത്തോട്ടം വാങ്ങിയത്. തുടര്‍ന്ന് അദ്ദേഹം കണ്ണൂര്‍ പഴയങ്ങാടി സ്വദേശി കെ.കെ.അബ്ദുള്‍ജബ്ബാര്‍ ഹാജിക്ക് മുക്ത്യാര്‍ അടിസ്ഥാനത്തില്‍ തോട്ടം കൈമാറുകയായിരുന്നു. ജബ്ബാര്‍ ഹാജിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ട്രസ്റ്റാണ് ഇവിടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നത്.
ഭൂപരിഷ്‌കരണ നിയമപ്രകാരം മുറിച്ചുവില്‍ക്കാനോ നിര്‍മ്മാണം നടത്താനോ പറ്റാത്തയിടമാണ് കറപ്പത്തോട്ടം.1800 ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടത്തുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗഌഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൗണ്‍ സായ്‌പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൗണ്‍സ് സിനമണ്‍ എസ്‌റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടുകയുമായിരുന്നു.
കറപ്പത്തോട്ടത്തിന്റെ 1863 മുതലുള്ള രേഖകള്‍ പകര്‍ത്തിയാണ് പരാതിക്കാരന്‍ വിജിലന്‍സിന് പരാതി നല്‍കിയത്. 2004ലും 2007ലും ഈ രേഖകളില്‍ കൃത്രിമം നടന്നതായി പറയുന്നു. മൈക്കിള്‍ സഹോദരന്മാരില്‍ നിന്ന് കറപ്പത്തോട്ടം കാരന്തൂര്‍മര്‍ക്കസ്സിന് കൈമാറുമ്പോള്‍ അത് തോട്ടം എന്ന നിലയില്‍ തന്നെയാണ് റജിസ്റ്റര്‍ ചെയ്തത്. ഒരു തരത്തിലും മുറിച്ച് വില്‍ക്കാനോ സ്ഥാപനങ്ങള്‍ പണിയാനോ നിയമപ്രകാരം ഇവിടെ അനുവദനീയമല്ലെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നഗ്നമായി ലംഘിക്കപ്പെട്ടുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
















