കോഴിക്കോട്: പോലീസുകാര്‍ കല്ലെറിഞ്ഞ ഒരു വീട് കോഴിക്കോടുണ്ട്. അത് കേരളത്തിലെ ആദ്യ പോലീസ് സര്‍ജ്ജനായ ഡോ. പി.വി. ഗുഹരാജിന്റെ വീടാണ്. അടിയന്താരാവസ്ഥ കാലത്ത് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ട രാജന് കേസില്‍ പോലീസ് സര്‍ജനായ പി.വി. ഗുഹരാജിന്റെ നിലപാട് കടുത്തതായിരുന്നു. വസ്തുതകളോടും സത്യത്തോടും ഒത്തുതീര്‍പ്പില്ലാത്ത ഡോ. ഗുഹരാജിന്റെ നിലപാടാണ് പോലീസുകാര്‍ക്ക് എതിരെ നിയമനടപടികളുണ്ടാവാന് കാരണമായത്. ഒരു പോലീസ് സര്ജന്, ഫോറന്‍സിക് ഡോക്ടര്‍ എന്നീ നിലകളില്‍ മരണമടയുന്നവരോടും നീതി പുലര്‍ത്തേണ്ടതുണ്ടെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചത്. നിരവധി സുപ്രധാന കേസുകളില്‍, കാസര്‍കോട്ടെ പയസ് വധം മുതല്‍ നിലമ്പൂരിലെ കുഞ്ഞാലിയുടേതടക്കമുള്ള കൊലപാതകങ്ങളില്‍ പോലീസ് സര്‍ജന്റെ തീരുമാനം സുപ്രധാനമായിരുന്നു. അവിടെ സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും അദ്ദേഹത്തെ വഴിതെറ്റിച്ചില്ല. നീതിക്ക് കോടികള്‍ കൊണ്ട് വിലയിടാനാവില്ലെന്ന് ഉറപ്പിച്ച ഒരു ഡോക്ടറുടെ സത്യസന്ധമായ നിലപാടാണ് പി.വി. ഗുഹരാജ് എന്ന പേരില്‍ അടയാളപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടു കാലം പോലീസ് സര്‍ജനായി പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാനത്തെ ആദ്യ പോലീസ് സര്‍ജനെന്ന പേരിനും അര്‍ഹനാണ്.
പാലക്കാട്ട് നിന്ന് വന്ന് കോഴിക്കോട്ടുകാരനായി മാറിയ ഡോക്ടറുടെ വീട് ഇന്ന് ഡോക്ടര്‍മാരുടെ വീടായി മാറിയിരിക്കുന്നു. മൂന്ന് തലമുറയില്‍ ഡോക്ടര്‍മാര്‍. ഭാര്യ ഡോ. ആയിഷ ഗുഹരാജ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറായാണ് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞത്. പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ. ബല്‍രാജ്, ഡോ. ബീന, ഡോ.ബാല എന്നീ മൂന്ന് പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുതന്നെയാണ് പി.ജി ബിരുദം നേടിയത്.
1968 ലാണ് ഡോ. ഗുഹരാജ് കോഴിക്കോട്ടെത്തുന്നത്. പിന്നീട് അദ്ദേഹം കോഴിക്കോട്ടുകാരനായി മാറി. ഒരു തലമുറയ്ക്ക് സത്യസന്ധതയുടെ പാഠങ്ങള്‍ പഠിപ്പിച്ച ഡോക്ടറാണ് നവതിക്ക് ശേഷം കടന്നു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: