ഇസ്ലാമബാദ്: സ്വന്തം പൗരന്മാര്‍ രാജ്യം വിട്ടുപോകുന്നതിന്റെ ഭീതിയുടേയും നാണക്കേടിന്റേയും നിഴലിലാണ് പാക്കിസ്ഥാന്‍. കണക്കുകള്‍ പ്രകാരം 2015ല്‍ മാത്രം രാജ്യം വിട്ടത് പത്തു ലക്ഷം പേര്‍. രാജ്യത്തുള്ള ഭീകരവാദ ആക്രമണങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയും ദാരിദ്ര്യവുമാണ് രാജ്യം വിടുന്നതിനുള്ള പ്രധാന കാരണങ്ങളായി വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നത്. ഇവയ്‌ക്കുപുറമെ വൈദ്യുതി-ആരോഗ്യ-വിദ്യാഭ്യാസ രംഗത്തുള്ള വികസന മുരടിച്ചയും ജല ദൗര്‍ലഭ്യവും പാക്കിസ്ഥാനികളെ രാജ്യംവിടാന്‍ പ്രേരിപ്പിക്കുന്നു.
അഫ്ഗാനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ വരവും പാക്കിസ്ഥാനികളുടെ രാജ്യം വിടലിന് കാരണമായിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാനിലെ യുവാക്കളില്‍ വളരുന്ന മയക്കുമരുന്ന് ശീലവും കാരണമായി പറയുന്നു. കണക്കുപ്രകാരം 1971 മുതല്‍ ഒന്‍പത് കോടിയോളം പാക്കിസ്ഥാന്‍ പൗരന്മാരാണ് ഔദ്യോഗികമായി രാജ്യംവിട്ടത്. വിദേശ പാക്കിസ്ഥാനികളുടെ സെനറ്റ് കമ്മറ്റി നല്‍കിയ വിവരങ്ങള്‍ പ്രകാരം 2015 എത്തിയപ്പോള്‍ ഇത് 9,46,571 ല്‍ എത്തി നില്‍ക്കുന്നു. 2013ല്‍ ഇത് 2.32 ദശലക്ഷമായിരുന്നു.
പലായനം ചെയ്ത പാക്കിസ്ഥാനികളില്‍ ആറ് ശതമാനം ഗള്‍ഫിലേക്കും, ഒരു ശതമാനം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റ് വികസിത രാജ്യങ്ങളിലേക്കും, മൂന്ന് ശതമാനം മലേഷ്യ, ലിബിയ, സൗത്ത് കൊറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിലേക്കുമാണ് പോയിട്ടുള്ളത്. മറ്റുള്ളവര്‍ എങ്ങോട്ടാണ് പോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. ഹ്യൂമന്‍ റിസോഴ്‌സ് വകുപ്പ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ജനസംഖ്യയുടെ 12 ശതമാനം മാത്രമേ രാജ്യത്തുള്ളു. 26 ശതമാനം ആളുകള്‍ വിദേശത്ത് ജോലി ആവശ്യങ്ങള്‍ക്കായി പോയിരിക്കുന്നു.
















