ഗണേഷ് മോഹന്‍
കാസര്‍ഗോഡ്: കഴിഞ്ഞ 60 വര്‍ഷക്കാലമായി ഇരുമുന്നണികളും കേരളത്തില്‍ നടപ്പിലാക്കിവരുന്ന ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തെ ജനം തളളിക്കളയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍ഗോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച്-അഞ്ച് വര്‍ഷം മാറിമാറി കേരളത്തില്‍ ഭരണം നടത്തി പരസ്പരം സഹായിക്കുകയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം നടത്തുകയുമാണ് ഇരുമുന്നണികളും. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം ഉപേക്ഷിച്ച് വികസന രാഷ്‌ട്രീയത്തെ സ്വീകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കും ആര് തോല്‍ക്കുമെന്നതല്ല. കഴിഞ്ഞ 60 വര്‍ഷക്കാലത്തെ ദുര്‍ഭരണത്തിന്റെ ഫലമായി തകര്‍ന്ന കേരളത്തെ ആരു രക്ഷിക്കുമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. തൊഴിലില്ലാതെ കഷ്ടപ്പെടുന്ന കേരളത്തിലെ യുവാക്കള്‍ക്ക് ആരു തൊഴില്‍ നല്‍കുമെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നതിന് തെളിവാണ് പൊതുസമ്മേളനത്തിലെ ജനസഞ്ചയം. ശ്രീനാരായണ ഗുരുവിനെപ്പോലുളള ആചാര്യന്മാര്‍ അനേക വര്‍ഷത്തെ തപസിന്റെ ഫലമായി നേടിയെടുത്തതാണ് കേരളീയ സമൂഹത്തില്‍ നവോത്ഥാന കാലഘട്ടത്തിലുണ്ടായ മാറ്റം. അതിനു ശേഷം കേരളഭരണം നടത്തിയ ഇടതരും വലതരും കേരളത്തെ സമസ്ത മേഖലകളിലും നശിപ്പിക്കുകയായിരുന്നു.
പശ്ചിമബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഗുസ്തി കളിക്കുകയാണെന്ന് മോദി പരിഹസിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരാണെന്ന് പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ബംഗാളില്‍ കോണ്‍ഗ്രസിന് വോട്ടഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അക്രമികളും സാമൂഹ്യവിരുദ്ധരും അഴിമതിക്കാരുമെന്നു പറയുന്ന സിപിഎമ്മുകാര്‍ ബംഗാളില്‍ മാറ്റത്തിനായി കോണ്‍ഗ്രസിന് വോട്ട് പിടിക്കുന്നു. ഇത്തരത്തില്‍ ഒരേസമയം രണ്ടു തരത്തില്‍ സംസാരിക്കുന്ന ഇക്കൂട്ടരെ വിശ്വസിക്കണമോയെന്ന് കേരളത്തിലെ ജനങ്ങള്‍ വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാസമ്പന്നരായ ജനങ്ങളെ വഞ്ചിക്കുകയാണ് രണ്ടു മുന്നണികളും.
സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തില്‍ കുടുങ്ങികിടക്കുകയാണ് കേരളം. നിരവധി പേരുടെ ജീവന്‍ ബലികൊടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ തലശ്ശേരിയില്‍ പാവപ്പെട്ട തൊഴിലാളി കൊല്ലപ്പെടുകയുണ്ടായി. സംഭവത്തില്‍ പ്രതിയായ ആള്‍ മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലുളള ഒരാള്‍ ഭരിച്ചാല്‍ കേരളത്തിന് രക്ഷയുണ്ടാകുമോഎന്ന് ജനം തീരുമാനിക്കണമെന്നും മോദി പറഞ്ഞു.
അടക്കാ കര്‍ഷകരുടെതുള്‍പ്പെടെ മുഴുവന്‍ കര്‍ഷരുടേയും പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പഠിച്ചു വരികയാണ്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ എല്ലാ പരിശ്രമവും നടത്തി വരികയാണ്. കൃഷി സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ വരുന്ന വിഷയമാണെങ്കിലും സിപിഎമ്മും കോണ്‍ഗ്രസും കര്‍ഷകരെക്കുറിച്ച് ചിന്തിക്കുന്നേയില്ല. അവര്‍ക്ക് അഴിമതി നടത്താന്‍ മാത്രമേ നേരമുളളൂ. സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുളള പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കിക്കഴിഞ്ഞു. ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപവരെ പലിശരഹിത വായ്‌പ പദ്ധതി ആരംഭിച്ചു. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് കഴിഞ്ഞ രണ്ടുവര്‍ഷം നല്‍കിയിട്ടുളളത്. വിദേശത്തകപ്പെട്ടവരും ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയവരുമായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുളളവരെ മണിക്കൂറുകള്‍ക്കുളളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിലെത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ ലോകത്തെവിടെയുമുളള പെണ്‍കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കേരളത്തിലെ ഭരണകൂടത്തിന്റെ മൂക്കിനു താഴെ ദളിത് വിദ്യാര്‍ത്ഥിനി പീഡനത്തെ തുടര്‍ന്ന് മരണപ്പെടുന്നു. ഗുരുതര വീഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ 100 ഓളം പേര്‍ മരിച്ചപ്പോള്‍ അന്ന് രാജ്യം ഭരിച്ചിരുന്നവരാരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ കഴിഞ്ഞദിവസം പെരുമ്പാവൂരില്‍ വെടിക്കെട്ടപകടമുണ്ടായപ്പോള്‍ താന്‍തന്നെ ഡോക്ടര്‍മാരുമായി കേരളത്തിലെത്തി. ജനങ്ങളെ മറന്നുളള ഭരണമാണ് കേരളത്തിലേത്. കേരളത്തിന്റെ ഭാവി ശോഭനമാവണമെങ്കില്‍ അഴിമതിയും അക്രമരാഷ്‌ട്രീയവും അവസാനിക്കണം. അതിന് ബിജെപി ഉയര്‍ത്തുന്ന നവ രാഷ്‌ട്രീയം വിജയിക്കണം. കേരളം ബിജെപിയെ അംഗീകരിക്കാന്‍ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതു സമ്മേളനത്തില്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ടും ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ.ശ്രീപത്മനാഭന്‍ പ്രസംഗം പരിഭാഷപ്പെടുത്തി.
















