ധ്യാനം സ്വര്‍ണ്ണം പോലെ മൂല്യമുള്ളതാണ്. ഭൗതികമായും ആദ്ധ്യാത്മികമായും ഉള്ള പുരോഗതിക്ക് ധ്യാനം ഉത്തമമാണ്. ഒരു രാജ്യത്തെനോട്ട് അവിടെ മാത്രമേ ചിലവാകുകയുള്ളൂ. മറ്റൊരുരാജ്യത്തും അതു സ്വീകരിക്കപ്പെടില്ല. അതിന്റെ നമ്പരു നഷ്ടപ്പെട്ടാല്‍ ആരാജ്യത്തുതന്നെ അതിനുവിലയില്ലാതാവും. എന്നാല്‍ സ്വര്‍ണ്ണം അതുപോലെയല്ല. അതിന്റെ മുദ്രപോയാല് പോലും അതിന് എവിടെയും വിലയുണ്ട്.
അതുപോലെ യാണ് ധ്യാനം. ധ്യാനിക്കുവാനെടുക്കുന്നസമയം ഒരിക്കലും നഷ്ടമാകില്ല. എന്നാല്‍ സ്വര്‍ണ്ണത്തിന് പരിമളം കൂടിയായാല്‍ എങ്ങനെയിരിക്കും. അതുപോലെയാണ് ധ്യാനത്തോടൊപ്പം നമ്മളില്‍ കാരുണ്യംകൂടി വന്നാലുള്ള അവസ്ഥ. അതോടെ ഈശ്വരകൃപയ്ക്ക് നമ്മളിലേയ്ക്ക് പ്രവഹിക്കാനുള്ള തടസങ്ങളെല്ലാം നീങ്ങിക്കിട്ടും.
പലരും നമുക്ക് ദുര്‍മ്മന്ത്രവാദം ചെയ്തു എന്ന് പറയാറുണ്ട്. അതിലൊന്നും വിശ്വസിക്കരുത്. മുന്‍പു പറഞ്ഞ കര്‍മ്മങ്ങളുടെ ഫലമാണ് നമ്മള് ഇന്ന് നാം അനുഭവിക്കുന്നത്. അതിന് ആരേയും പഴിപറഞ്ഞിട്ടുകാര്യമില്ല. ജീവിതം സുഖ ദുഃഖങ്ങള്‍ നിറഞ്ഞതാണ്. അതിനെ സന്തുലനം ചെയ്ത് മുന്നോട്ടുപോകുവാനാണ് ആദ്ധ്യാത്മികം മനസ്സിലാക്കിത്തരുന്നത്.
വിധി എന്നു പറയുന്നത് മുമ്പുചെയ്ത കര്‍മ്മങ്ങളുടെ ഫലമാണല്ലാ. ഇതിന്നര്‍ത്ഥം കര്മ്മങ്ങള്ക്കുവേണ്ടത്ര പ്രാധാന്യം ഉണ്ടെന്നാണ്. അതിന്നാല്‍ മക്കള്‍ ദുര്‍മ്മന്ത്രവാദം ചെയ്ത് പണം കളയാതെ ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കുവാന്‍ അവസരമുണ്ടാക്കുക. അര്‍ഹതപ്പെട്ടവര്‍ക്കു വേണ്ടതു ദാനം ചെയ്യുക ഇങ്ങനെയുള്ള സദ് കര്‍മ്മംകൊണ്ട് വേണ്ട ഫലം ലഭിക്കുകതന്നെചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: