നാഗൗര്‍ (രാജസ്ഥാന്‍): സാമൂഹ്യ സമരസതയ്‌ക്ക് വിഘാതമായ ജാതീയ ഭേദഭാവനകള്‍ക്ക് അന്ത്യംകുറിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമൂഹത്തിലെ വിവിധ തരത്തിലുള്ള ഭിന്നകളില്‍ ഹിന്ദുസമൂഹത്തിന് ഉത്കണ്ഠ ഉണ്ടെന്നും സാമൂഹ്യ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും മൂന്നുദിവസം നീണ്ടുനിന്ന അഖിലഭാരതീയ പ്രതിനിധിസഭയിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടതാണ് പ്രതിനിധിസഭ പാസാക്കിയ മൂന്നു പ്രമേയങ്ങളും. ചികിത്സാ രംഗത്തെയും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെയും പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹാരം കാണേണ്ടവയാണ്. ഒരു വ്യക്തിയുടെ നിര്‍മ്മാണം ബാല്യത്തില്‍ മുതലാണെന്നും അടിസ്ഥാന സൗകര്യമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
90 വര്‍ഷങ്ങള്‍ നീണ്ട ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് നിലവില്‍ സംഘടന എത്തിനില്‍ക്കുന്നത്. രാജ്യത്തെ 58000ത്തിലഘികം ഗ്രാമങ്ങളില്‍ സംഘം എത്തിക്കഴിഞ്ഞു. ഭരണത്തില്‍ ആരാണെന്നതല്ല സംഘവളര്‍ച്ചയുടെ അടിസ്ഥാനമെന്ന് 2010 മുതലുള്ള സംഘത്തിന്റെ വലിയ വളര്‍ച്ച വ്യക്തമാക്കുന്നു. 2015ല്‍ മാത്രം 5500ഓളം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരിക്കുന്നു. പ്രതിവര്‍ഷം പരിശീലന നേടുന്ന പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണുണ്ടാകുന്നത്. സംഘത്തിന്റേത് ഒരു തുടര്‍പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സമ്പന്നമായി ഉന്നത നിലയിലുള്ളവരില്‍ ആര്‍ക്കെങ്കിലും സംവരണം ലഭിക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കപ്പെടണം. സമ്പന്നര്‍ ദരിദ്ര്യജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുകയാണ് വേണ്ടത്. സമ്പന്നവര്‍ഗ്ഗം സംവരണം നേടിയെടുത്തത് ശരിയല്ല. സംവരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണ്. അര്‍ഹര്‍ക്ക് സംവരണത്തിന്റെ പ്രയോജനം എത്തുന്നുണ്ടോയെന്ന് പരിശോധിക്കണം, ഭയ്യാജി ജോഷി പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ നിലവിലെ സാഹചര്യം ആരാണ് സൃഷ്ടിച്ചത് എന്നത് പരിശോധിക്കപ്പെടണം. രാജ്യത്തെ വിഭജിക്കണമെന്ന മുദ്രാവാക്യം വിളിച്ചവരെ നിയമംകൊണ്ട് നേരിടണം. ജെഎന്‍യു വിഷയം ഒരിക്കലും രാഷ്‌ട്രീയ വിഷയമല്ലെന്നും സമൂഹം ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നിട്ടിറങ്ങണമെന്നും സര്‍കാര്യവാഹ് പറഞ്ഞു.
രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രവേശനം സാധ്യമാണ്. എന്നാല്‍ രണ്ടോ നാലോ ക്ഷേത്രങ്ങളില്‍ ചില തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ക്ഷേത്രാചാരം സംബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും നടത്തി പ്രശ്‌നം പരിഹരിക്കണം. സ്ത്രീകള്‍ വേദാധ്യായനവും പൗരോഹിത്യവും ചെയ്യുന്ന കാലമാണിത്. രാഷ്‌ട്രീയ ദൃഷ്ടിയില്‍ സമരങ്ങളുമായി മുന്നോട്ടുപോകുന്നത് അവസാനിപ്പിച്ചുകൊണ്ട് സംഘര്‍ഷമില്ലാതെ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ മുഴുവന്‍ ജനങ്ങളും സന്തുഷ്ടരാണെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു. അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ.മന്‍മോഹന്‍ വൈദ്യ, സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















