പാനൂര്‍: സിപിഎം അസഹിഷ്ണുതയുടെ വാള്‍തലപ്പുകള്‍ ക്രൂരനൃത്തമാടിയ മാര്‍ച്ച് മാസത്തെ ഓര്‍ക്കാതിരിക്കരുത്. സിപിഎം ക്രൂരതയ്‌ക്കെതിരെ ദേശീയതലത്തില്‍ വന്‍പ്രതിഷേധം പൊട്ടിപുറപ്പെട്ട ആസൂത്രിതവും, ഏകപക്ഷീയവുമായ രാഷ്‌ട്രീയ കലാപമായിരുന്നു 2008 മാര്‍ച്ച് 5, 6 തീയ്യതികളില്‍ തലശേരിയിലും പരിസരത്തും അരങ്ങേറിയത്. അഞ്ചു സ്വയംസേവകരെ അരുംകൊല ചെയ്ത കാടത്തത്തിനു പിന്നില്‍ ഭരണവര്‍ഗത്തിന്റെ എല്ലാ ഒത്താശയുമുണ്ടായിരുന്നു. മെയ് 16 ന് ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ആ ഏകാധിപത്യ ഭരണത്തെ ഓര്‍മ്മകളുടെ കരുതലില്‍ ഏവരും സ്മരിക്കേണ്ടതാണ്. ജില്ലയ്‌ക്കകത്തും, പുറത്തുമുളള പാര്‍ട്ടി ക്രിമിനലുകളെ ആയുധം നല്‍കി ഒരുക്കി നിര്‍ത്തി മാര്‍ച്ച് 5 ന് ശിവരാത്രി നാളില്‍ തലശേരി പട്ടണത്തില്‍ വെച്ച് ആര്‍എസ്എസ് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖായ എം.പി.സുമേഷിനെ വെട്ടിയരിഞ്ഞു കൊണ്ടായിരുന്നു അക്രമത്തിനു തുടക്കം. ജനനിബിഢമായ നഗരത്തില്‍ ആളുകളുടെ മുന്നിലിട്ട് സുമേഷിനെ അക്രമിസംഘം വെട്ടി. മുഖത്തും, കൈയ്‌ക്കും, തലയ്‌ക്കും വെട്ടേറ്റ സുമേഷ് ഭാഗ്യം കൊണ്ട് ഇന്നും ജീവിക്കുന്നു. ഇടതു കൈപത്തി നഷ്ടപ്പെട്ട സുമേഷ് ഇന്ന് ബിജെപി തലശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. തലശേരി, പാനൂര്‍, കൂത്തുപറമ്പ് ഏരിയാ കമ്മറ്റികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കലാപത്തിന്റെ ആദ്യ ഇരയായിരുന്നു സുമേഷ്. സുമേഷിന്റെ മരണവിവരം സ്ഥിരീക്കരിക്കപ്പെടാത്തതില്‍ അരിശം പൂണ്ട് അന്നത്തെ തലശേരി ഏരിയസെക്രട്ടറിയായിരുന്ന കാരായി രാജന്‍ തന്റെ സെല്‍ഫോണ്‍ എറിഞ്ഞുടച്ചാണ് പ്രതികരിച്ചത്. പിന്നെ മണിക്കൂറുകള്‍ക്കുളളില്‍ കൊലപാതകങ്ങളുടെ കണക്കുകള്‍ പുറത്തു വരികയായിരുന്നു. പത്തൊന്‍പതുകാരനായ ടെമ്പോക്ലീനര്‍ വടക്കുമ്പാട് നിഖിലിനെ കൊന്നത് ആര്‍എസ്എസ് അനുഭാവിയായതു കൊണ്ടു മാത്രമായിരുന്നു. പിന്നെ പുറത്തു വന്നത് കൂത്തുപറമ്പ് ഭാഗത്തു നിന്നുമുളള ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. വെണ്ടുട്ടായി മാണിയത്ത് സത്യന്റെ തലയറുത്ത് മറ്റൊരിടത്ത് മാറ്റി വെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൊട്ടു പിന്നാലെ ചിറ്റാരിപറമ്പിലെ മഹേഷ് എന്ന ബിജെപി അനുഭാവിയെ സുഹൃത്തുക്കള്‍ സൗഹാര്‍ദ്ധത്തോടെ വീട്ടില്‍ നിന്നുമിറക്കിക്കൊണ്ടുപോയി വെട്ടികൊലപ്പെടുത്തി. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നു ഇതെന്നു കണ്ടെത്താന്‍ ഒരന്വേഷണപാടവത്തിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ഭീതിതമായ അന്തരീക്ഷത്തില്‍ ആര്‍ത്തട്ടഹസിച്ച് അലറി നടന്ന അസുരപടകള്‍ വെട്ടിയരിഞ്ഞ നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയിലായി. വളര്‍ത്തുമൃഗങ്ങളായ പശുവിനെയും, നായയെയും അക്രമികള്‍ വെറുതെ വിട്ടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഓഫീസുകള്‍, സേവാകേന്ദ്രങ്ങള്‍, വീടുകള്‍ എല്ലാം അടിച്ചു തകര്‍ത്തു താണ്ഡവമാടുകയായിരുന്നു സിപിഎം സംഘം. സിപിഎം അക്രമത്തില്‍ സാരമായി പരിക്കേറ്റു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന ബിജുവിനെ രണ്ടാമതും വെട്ടിയരിഞ്ഞ സംഘം ബിജുവിന്റെ മാതാവിനെയും അക്രമിച്ചു. പ്രതികരിക്കാന്‍ കഴിയാതെ കിടക്കുന്ന യുവാവിനെ വെട്ടാന്‍ വന്നതില്‍ ശിക്ഷാതടവുകരനായി പരോളിലിറങ്ങിയ പൊന്ന്യത്തെ സൂരജുമുണ്ടായിരുന്നു. ബിജു ഇപ്പോഴും ജീവശ്ചവമായി കാലംകഴിക്കുന്നു. പിറ്റേന്നു പുലര്‍ച്ചെ ഇല്ലത്തുതാഴെ സുരേഷ്ബാബു, കോടിയേരിയിലെ വന്ധ്യവയോധികനും രോഗിയുമായ സുരേന്ദ്രന്‍ എന്നിവരെയും കലിതീരാത്ത സിപിഎം നരഭോജികള്‍ കൊലപ്പെടുത്തി. പി.ശശി ജില്ലാസെക്രട്ടറിയും, തലശേരി എംഎല്‍എയും ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനും, ഏരിയാസെക്രട്ടറി കാരായിരാജനും, പി.ജയരാജനും മറ്റുമായി ആസൂത്രണം ചെയ്ത കരുനീക്കത്തില്‍ തലശേരി മേഖല സംഘര്‍ഷ ഭൂമികയായി മാറുകയായിരുന്നു. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ പോലീസ് ആദ്യമെത്തി പ്രവര്‍ത്തകരെ ഓടിച്ചതിനു ശേഷം കുതിച്ചെത്തുന്ന സിപിഎം അക്രമികള്‍ കണ്ണില്‍ കാണുന്നവരെയെല്ലാം വെട്ടുകയായിരുന്നു. കലാപത്തില്‍ സിപിഎം ബി ടീമായി പോലീസ് പ്രവര്‍ത്തിച്ചു. കതിരൂര്‍ രതീശന്‍ വധത്തില്‍ ജീവപര്യന്തം തടവുശിക്ഷയുളള പൊന്ന്യത്തെ സൂരജിനെയും കൂട്ടരെയും പരോളിലിറക്കിയായിരുന്നു സിപിഎം അക്രമം സംഘടിപ്പിച്ചത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. കേസുകള്‍ എല്ലാം മുന്‍ധാരണപ്രകാരം രജിസ്റ്റ്ര്‍ ചെയ്തു. ഭരണകൂട ഭീകരതയില്‍ നടന്ന തലശേരി കലാപത്തിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധിച്ചു. കഴുത്തറക്കപ്പെട്ടവരുടെ ഫോട്ടോയും ഉയര്‍ത്തി പിടിച്ചു പാര്‍ലമെന്റില്‍ ബിജെപി എംപിമാര്‍ സിപിഎം അക്രമത്തിനെതിരെ മുന്നോട്ടുവന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും തലശേരി കലാപത്തിനെതിരെ സമരപരിപാടികള്‍ നടത്തി. യുദ്ധമൊഴിഞ്ഞ ദേശങ്ങള്‍ പോലെ വീണ്ടുമുയിര്‍പ്പിന് ഒരുപാടു കാലം വേണ്ടി വന്നെങ്കിലും തലശേരി നഗരസഭയില്‍ പ്രതിപക്ഷസ്ഥാനത്തേക്ക് വരാന്‍ ആ വീരബലിദാനങ്ങള്‍ ഹേതുവായി. കാരായിമാര്‍, പി.ജയരാജന്‍ എന്നിവര്‍ക്ക് മുന്നില്‍ കാരാഗൃഹങ്ങള്‍ മലര്‍ക്കെ തുറന്നു കഴിഞ്ഞു. അധികാരം ലഭിക്കാന്‍ വോട്ടുതേടി വരുന്ന സഖാക്കളോടു പട്ടിണിയാണേലും സാരമില്ല സമാധാനമുണ്ടാവുമോ എന്നു ചോദിക്കാനുളള ആര്‍ജ്ജവം വോട്ടര്‍മാര്‍ ഇനിയെങ്കിലും കാണിക്കണം. എങ്കിലെ സിപിഎം കൊലക്കത്തി താഴെവെയ്‌ക്കുകയുളളുവെന്ന തിരിച്ചറിവ് ജില്ലയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് ഉണ്ടാവണം.
















