പയ്യന്നൂര്‍: അമച്വര്‍ നാടക രംഗത്ത് തനതായ ഇടം കണ്ടെത്തിയ നാടക പ്രവര്‍ത്തകനായിരുന്നു മണ്ടൂര്‍ കോക്കാട് അന്തരിച്ച ശശിധരന്‍ കോക്കാട്. മൂന്നര പതിറ്റാണ്ടുകാലം നടനാടും സംവിധായകനായും സക്രിയമായ ശശിധരന്റെ നാടകങ്ങളില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയവ ഏറെയുണ്ട്.
പതിമൂന്നാം വയസ്സില്‍ മാടായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാടക മത്സരത്തില്‍ പങ്കെടുത്ത് മികച്ച നടനായി നാടക രംഗത്തെത്തിയ ശസിധരന്‍ സ്‌കൂള്‍ കലോത്സവ വേദിയിലൂടെയാണ് തന്റെ കലാവൈഭവങ്ങള്‍ക്ക് തുടക്കമിട്ടത്. അടുത്തില കെ.വി.രാമചന്ദ്രന്റെ ശിഷ്യനായാണ് സംവിധാനരംഗത്തെത്തിയത്. പ്രമുഖ നാടക-സീരിയല്‍ തിരക്കഥാകൃത്തായ ഗിരീഷ് ഗ്രാമികയുടെ കോരനാണു, ഒറ്റമുറി, കുമാരേട്ടന്റെ ചായക്കട, സിനിമാ തിരക്കഥാകൃത്തും നാടക രചയിതാവുമായ പ്രദീപ് മണ്ടൂരിന്റെ ഫൂലം, ദ്വന്ദം, അബ്ദുള്ള തുടങ്ങി ഇരുവരുടെയും മുപ്പതോളം നാടകങ്ങളും 20 ഓളം ഇതര നാടകങ്ങളും ശശിധരന്‍ സംവിധാനം ചെയ്തു.
മികച്ച സംവിധായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, കെപിഎസി പുരസ്‌കാരം, എജെജി നാടക പുരസ്‌കാരം, അമച്വര്‍ നാടക സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിരുന്നു. ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലടക്കം ദേശീയ വേദികളില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നു.
എം.ശശിധരന്റെ നാട്ടിലെ പാട്ട് എന്ന നാടകം ഒരുക്കി പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍ 13 ന് അരങ്ങേറാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തപസ്യ കലാ സാഹിത്യവേദി ഉപദേശക സമിതി, സമന്വയ കോക്കാട് രക്ഷാധികാരി, പിലാത്തറ നാടക കൂട്ടായ്‌മ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശശിധരന്‍ സംവിധാനം ചെയ്ത തീയകം എന്ന നാടകം അടുത്തിടെയാണ് പിലാത്തറയില്‍ അരങ്ങേറ്റം കുറിച്ചത്. നാടക പ്രവര്‍ത്തനങ്ങളില്‍ നിരവധി ശിഷ്യരും സുഹൃദ് വലയവും ഗംഗാധരന്റേതായുണ്ട്.
പരമ്പരാഗതമായ ആശാരിജോലി ചെയ്‌സ് കുടുംബജീവിതം നയിച്ചാണ് ശശിധരന്‍ നാടകരംഗത്ത് സമര്‍പ്പണം ചെയ്തത്. ശശിധരന്‍ കോക്കാടിന്റെ മരണവാര്‍ത്തറിഞ്ഞ് നാടക പ്രവര്‍ത്തകരും സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും അടക്കം വന്‍ ജനാവലിയാണ് കോക്കാട്ടെ വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചത്.
















