തൃപ്പൂണിത്തുറ: ഹില്‍പാലസ് വളപ്പില്‍ പാര്‍പ്പിച്ചിരിക്കുന്ന മാനുകള്‍ കൂട് പൊളിച്ച് പുറത്തുവന്ന് ചത്ത നിലയില്‍ കണ്ട സാഹചര്യത്തില്‍ വന്യജീവികളുടെ സംരക്ഷണവും സുരക്ഷിതത്വവും നേരിട്ടറിയുവാന്‍ തൃപ്പൂണിത്തുറ നഗരസഭ പ്രതിപക്ഷ നേതാവ് വി.ആര്‍. വിജയകുമാറിന്റെ നേതൃത്വത്തില്‍ 13 അംഗ കൗണ്‍സിലര്‍മാര്‍ മാന്‍പാര്‍ക്ക് സന്ദര്‍ശിച്ചു.
16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിയ കമ്പിവേലി തുരുമ്പെടുത്ത് തുടങ്ങിയതായും മാനുകളുടെ അടിപിടിമൂലം പെട്ടെന്നുതന്നെ കമ്പിവേലി പൊട്ടിപ്പോകുന്നതായും ശ്രദ്ധയില്‍പ്പെട്ടു. നിലവില്‍ 30 മ്ലാവും 170 മാനുകളുമാണ് ഇവിടെയുള്ളത്. ഇവയെ സംരക്ഷിക്കാന്‍ ജീവനക്കാരുടെ കുറവും മാനുകള്‍ കമ്പിവേലി പൊളിച്ച് പുറത്തുചാടാന്‍ ഇടയാക്കുന്നുണ്ട്.
1992 ല്‍ തുടങ്ങിയ പാര്‍ക്കില്‍ മാനുകളുടെ എണ്ണം കൂടിയതോടെ 2000 കാലഘട്ടത്തില്‍ വന്ധ്യംകരണം നടത്തുകയുണ്ടായി. ചില മാധ്യമങ്ങളുടെ മൃഗപീഡനം എന്ന വ്യാജസന്ദേശംമൂലം അത് നിര്‍ത്തലാക്കി. പിന്നീട് മാനുകളുടെ എണ്ണം കൂടി. മൃഗശാല അതോറിറ്റിയുടെ നിര്‍ദ്ദേശമനുസരിച്ച് ഇവയെ കാട്ടിലേക്ക് തിരികെ അയക്കണമെങ്കില്‍ ഒരു കോടി പത്തുലക്ഷം രൂപ വനംവകുപ്പിന് കൈമാറണം. രണ്ട് കൊല്ലം കാടുമായി ഇണങ്ങുന്നതിന് വേണ്ട ചെലവാണിതെന്ന് വനംവകുപ്പ് അറിയിച്ചതായി രജിസ്ട്രാര്‍ ദിനേഷ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായാവസ്ഥയിലാണ് ഹില്‍പാലസ്. കൗണ്‍സിലില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു. ബിജെപിയുടെ പൂര്‍ണസഹായം വാഗ്ദാനം നല്‍കിയാണ് സംഘം മടങ്ങിയത്.















