മാഡ്രിഡ്: അത്‌ലറ്റിക് ബിൽബാവോ, വലൻസിയ, ഐബർ, റയോ വയ്യക്കാനോ തുടങ്ങിയ പ്രമുഖർ സ്പാനിഷ് ലീഗ് കപ്പിന്റെ പ്രീ ക്വാർട്ടറിലെത്തി.
അത്‌ലറ്റിക് ബിൽബാവോ രണ്ടാം പാദത്തിൽ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് ലിനെൻസെയെ തകർത്താണ് മുന്നോട്ട് കുതിച്ചത്. ആദ്യപാദത്തിൽ 2-0ന്റെ വിജയം സ്വന്തമാക്കിയ ബിൽബാവോ ഇരുപാദങ്ങളിലുമായി 8-0ന്റെ തകർപ്പൻ വിജയമാണ് നേടിയത്. ഒമ്പതാം മിനിറ്റിൽ മാർക്കോസ് അരാനയിലൂടെ തുടങ്ങിയ ഗോൾമഴക്ക് 89-ാം മിനിറ്റിൽ റിക്കോ മൊറേനോ സമാപനം കുറിച്ചു.
കരുത്തരായ വലൻസിയ ഇരുപാദങ്ങളിലുമായി ബറാകാൽഡോക്കെതിരെ 5-1ന്റെ വിജയം നേടിയാണ് മുന്നേറിയത്. ഇന്നലെ രണ്ടാം പാദത്തിൽ 2-0ന്റെ വിജയം സ്വന്തമാക്കിയ വലൻസിയ ആദ്യപാദത്തിൽ 3-1ന്റെ ജയം നേടിയിരുന്നു.
മറ്റൊരു മത്സരത്തിൽ രണ്ടാം പാദത്തിൽ നേടിയ 4-0ന്റെ വിജയത്തോടെ ഐബറും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യപാദത്തിൽ 3-0ന്റെ തോൽവിയിൽ നിന്ന് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് ഐബർ പൊൻഫെറാഡിനയെ തകർത്തത്. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് വിജയം സ്വന്തമാക്കിയത്.
ഗറ്റാഫെയെ ഷൂട്ടൗട്ടിൽ കീഴടക്കി റയോ വയ്യക്കാനോയും പ്രീ ക്വാർട്ടറിലെത്തി. ആദ്യപാദത്തിൽ 2-0ന് പരാജയപ്പെട്ട ഗറ്റാഫെ രണ്ടാം പാദത്തിൽ ഇന്നലെ 3-1ന്റെ വിജയം നേടി. ഇതോടെ ഗോൾ നില 3-3 എന്ന നിലയിൽ തുല്യമായി. എന്നാൽ എവേ ഗോളിന്റെ കരുത്തിൽ റയോ വയക്കാനോ മുന്നേറുകയായിരുന്നു.
അതേസമയം മിറാൻഡസിനോട് രണ്ടാം പാദത്തിലും പരാജയപ്പെട്ട മലാഗ പുറത്തായി. ആദ്യപാദത്തിൽ 2-1ന് കീഴടങ്ങിയ മലാഗ ഇന്നലെ രണ്ടാം പാദത്തിൽ 1-0നും പരാജയം ഏറ്റുവാങ്ങി. റയൽ സോസിഡാഡിനെതിരെ ഇരുപാദങ്ങളിലുമായി 3-2ന്റെ വിജയം േനടിയാണ് ലാസ് പൽമാസ് അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: