ജീവിതം രാഷ്‌ട്രസേവനത്തിനായി സമര്‍പ്പിച്ച അതുല്യവ്യക്തിത്വമായിരുന്നു ഈയിടെ ജീവിതത്തോട് വിടപറഞ്ഞ ആര്‍എസ്എസ് മുന്‍ പ്രചാരകന്‍ വടക്കാഞ്ചേരി മങ്കര മുട്ടിക്കല്‍ പുരുഷോത്തമന്റേത്. അദ്ദേഹത്തിന്റെ വിയോഗം സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഒരിക്കലും നികത്താനാകാത്ത നഷ്ടം തന്നെയാണ്.
പത്താംക്ലാസ് പഠനത്തിനുശേഷം തുടര്‍പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നത്. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങിയ ഈ കൊച്ചുപയ്യന് ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നു. തുടര്‍ന്ന് ജയിലില്‍ അടയ്‌ക്കപ്പെട്ടു. ചാവക്കാട് സബ് ജയിലിലായിരുന്നു രണ്ടു വര്‍ഷം തടവ്.
ജയില്‍വാസംകഴിഞ്ഞ് പുറത്തുവന്നിട്ടും രാഷ്‌ട്രസേവനത്തിനായുള്ള പ്രതിജ്ഞയില്‍നിന്നും പുരുഷേട്ടന്‍ പുറകോട്ടുപോയില്ല. 1977ല്‍ ആര്‍എസ്എസ്സിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. ചെറുപ്രായത്തില്‍ തന്നെ ആര്‍എസ്എസ്സിന്റെ പ്രചാരകനായ പുരുഷോത്തമന്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ അഞ്ച് സംഘജില്ലകളിലായി പത്തുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു.
ഈ കാലയളവില്‍ യാതൊരുവിധ പരാതികള്‍ക്കും ഇടനല്‍കാതെ അദ്ദേഹം സംഘപ്രവര്‍ത്തനത്തെ മുന്നോട്ട് നയിച്ചു. ഒട്ടനവധി മികച്ച വ്യക്തിത്വങ്ങളെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
ഏതൊരാളോടും സൗമ്യമായി മാത്രമേ അദ്ദേഹം പെരുമാറിയിരുന്നുള്ളൂ. ഇന്ന് സംഘത്തിന്റെ പ്രാന്തീയ ചുമതല വഹിക്കുന്ന പലരേയും സംഘപ്രസ്ഥാനവുമായി അടുപ്പിച്ചത് പുരുഷേട്ടനെന്ന് സ്‌നേഹപൂര്‍വ്വം സ്വയംസേവകര്‍ വിളിക്കുന്ന പുരുഷോത്തമനായിരുന്നു. പത്തുവര്‍ഷക്കാലത്തെ പ്രചാരക പ്രവര്‍ത്തനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴും അദ്ദേഹം സംഘപ്രവര്‍ത്തനങ്ങളില്‍ മുഴുകി.
വടക്കാഞ്ചേരി താലൂക്ക് കാര്യവാഹായിട്ടായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനം. ഈ കാലയളവില്‍ നിരന്തരം താലൂക്കിലെ എല്ലാ സ്ഥലങ്ങളിലും യാത്രചെയ്ത് സംഘപ്രവര്‍ത്തനം സജീവമാക്കുന്നതിനും ശാഖകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ആരംഭിക്കുന്നതിനും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവര്‍ത്തകരുടെ അടുത്തെത്തി അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മുന്നോട്ടുനയിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് എന്നും സ്മരിക്കപ്പെടും.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതിനുശേഷവും പരിവാര്‍ സംഘടനകളുടെ ചുമതലയിലും അദ്ദേഹം തന്റെ അനുഭവസമ്പത്ത് സംഘപ്രവര്‍ത്തനത്തിനായി വിനിയോഗിച്ചു. സഹധര്‍മ്മിണിയായ പുഷ്പയും എല്ലാ പരിപാടികളിലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇരുവരുടെയും വിയോഗം സംഘകുടുംബത്തിന് ഒരു ഞെട്ടലായിരുന്നു.
രാഷ്‌ട്രസേവനത്തിനുള്ള ആത്മസമര്‍പ്പണമായിരുന്നു തന്റെ സ്വത്തില്‍നിന്നുള്ള 20 സെന്റ് സ്ഥലം സംഘത്തിന് നല്‍കാനുള്ള തീരുമാനം. എന്നാല്‍ ഭൂമിയില്‍നിന്നുള്ള വരുമാനം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുനയിച്ചിരുന്ന പുരുഷോത്തമന്റെ ഈ ത്യാഗസന്നദ്ധതയെ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.
10 സെന്റ് മാത്രം സംഘത്തിന് നല്‍കിയാല്‍ മതിയെന്നും ബാക്കി 10 സെന്റ് സ്ഥലത്തിന് തുക നിശ്ചയിച്ച് നല്‍കാമെന്നും അദ്ദേഹത്തോട് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞപ്പോള്‍ അദ്ദേഹം മനസ്സിലാമനസ്സോടെ വഴങ്ങുകയായിരുന്നു. ഈ സ്ഥലത്ത് മുതിര്‍ന്ന പ്രചാരകന്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രവും ബാലികാസദനവും പണികഴിപ്പിക്കാനുള്ള ആഗ്രഹവും പുരുഷേട്ടനുണ്ടായിരുന്നു. ഇത് മുതിര്‍ന്ന പ്രചാരകനായ ചന്ദ്രേട്ടനുമായി പങ്കുവെക്കുകയും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വിധി പുരുഷേട്ടനെ തട്ടിയെടുത്തത്.
താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മറ്റിടങ്ങളിലും പിന്നീട് സ്വന്തം നാട്ടിലും അക്ഷീണം പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സജീവമായി രംഗത്തിറങ്ങിയിരുന്നു. അദ്ദേഹവും ഭാര്യ പുഷ്പയും ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി വീടുകളില്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഫലവും ലഭിച്ചു. രണ്ടര പതിറ്റാണ്ടോളമായി ഇടതുമുന്നണി കൈവശം വെച്ചിരുന്ന തെക്കുംകര പഞ്ചായത്തിലെ കരുമത്ര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. തിളക്കമാര്‍ന്ന ഈ വിജയത്തില്‍ പുരുഷേട്ടനും ഭാര്യക്കുമുള്ള പങ്ക് വളരെ വലുതാണ്. പ്രചാരണത്തിനിറങ്ങിയ വനിത പ്രവര്‍ത്തകര്‍ക്കൊപ്പം സഹധര്‍മ്മിണി പുഷ്പ മുഴുവന്‍ സമയവും വീടുകളില്‍ കയറിയിറങ്ങി വോട്ടര്‍മാരെ കാണാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
പുരുഷേട്ടന്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ മേഖലയില്‍ ഇപ്പോഴും സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത്. ഒരിക്കലും പുരുഷേട്ടന്റെ പ്രവര്‍ത്തനങ്ങള്‍ സ്വയംസേവകരില്‍ നിന്നും ജനമനസ്സുകളില്‍ നിന്നും മായുകയില്ല. ഇന്ന് അദ്ദേഹത്തിന്റെയും ‘ഭാര്യ പുഷ്പയുടെയും മരണാനന്തര ചടങ്ങുകള്‍ ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയില്‍ സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ പങ്കെടുത്ത അനുസ്മരണ ചടങ്ങും നടന്നിരുന്നു.
















