കൊട്ടാരക്കര: പുലമണിലെ വിവാദമായ തര്‍ക്കവസ്തു റവന്യൂ വകൂപ്പ് അളന്ന് കല്ലിട്ടു. കല്ലീടില്‍ തടസപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 11 മുതല്‍ കൊല്ലം ആര്‍ഡിഒ സി.സജീവ്, ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ഗീസ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അളവെടുപ്പ്.
പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന തര്‍ക്ക ഭൂമിയായ 122/1 ആണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അളന്ന് തിട്ടപെടുത്തിയത്. സര്‍വ്വേ വിഭാഗം നടത്തിയ അളവില്‍ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണന്ന് കണ്ടെത്തി. സമീപത്തുള്ള ജൂവലറി പ്രവര്‍ത്തിക്കുന്ന മൂന്ന് നിലകെട്ടിടത്തിന്റെ ഏതാനും ഭാഗവും സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറിയതാണന്ന് കണ്ടെത്തി. ഈ ഭാഗങ്ങള്‍ അളന്ന് കല്ലിട്ട് മാര്‍ക്ക് ചെയ്തു. ഷിബു ഏജന്‍സീസ് മുന്നില്‍ കല്ലിടാനുള്ള നീക്കം ഷിബുവും കുടുംബവും തടസപെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തര്‍ക്കങ്ങള്‍ കോടതിയില്‍ പറയാമെന്നും ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കണമെന്നും ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ഗീസ് പറഞ്ഞെങ്കിലും ഇവര്‍ തടസപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ മറ്റ് കുടുംബാംഗങ്ങളും പിന്തിരിഞ്ഞു.
അളവെടുപ്പോടെ കട നില്‍ക്കുന്ന സ്ഥലം പൂര്‍ണ്ണമായും പുറമ്പോക്കാണന്ന് വ്യക്തമായി. പുലമണ്‍ ലോട്ടസ്മുക്കില്‍ എം.സി.റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്ന അടുത്താണ് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം. ഇവിടെ റോഡിന്റെ ഇരുവശത്തും റോഡ് കൈയ്യേറിയാണ് ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പരാതി. റോഡ് വികസന സമിതിയില്‍ കെട്ടിട ഉടമകളുമായി ഇതേചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പലതവണ അളവുകള്‍ നടന്നിട്ടും ഭൂമി തങ്ങളുടേതാണെന്ന അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഉടമകള്‍. ഇതിനെതിരെ ജനകീയ സമരങ്ങളും സത്യാഗ്രഹവും വരെ നടക്കുകയുണ്ടായി. പലതവണ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കൈയ്യേറി നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന കെട്ടിടം ഭാഗികമായി ഇടിച്ചുപൊളിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലോടെയാണ് കെട്ടിടം ഉടമ സംരക്ഷിച്ചുവരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭൂമി അളക്കാന്‍ ഉത്തരവായത്. അളവിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറും. ഇനി ഉടമക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ച് പരാതിയുണ്ടങ്കില്‍ രേഖപെടുത്തുമെന്ന് ആര്‍ഡിഎഒ പറഞ്ഞു. കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.ആറ് മാസത്തിനുള്ളില്‍ അളന്ന് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി ഒക്‌ടോബര്‍ 15ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലാ സര്‍വ്വേ സൂപ്രണ്ട് പുഷ്പലാല്‍, തഹസില്‍ദാര്‍ സോമസുന്ദരന്‍പിള്ള, അഡീഷണല്‍ തഹസില്‍ദാര്‍ ജ്യോതിലക്ഷ്മി, എസ്‌ഐ ബെന്നിലാലു, നഗരസഭാ അദ്ധ്യക്ഷ ഗീതാസുധാകരന്‍, വൈസ് ചെയര്‍മാന്‍ എ. ഷാജു, നഗരസഭാ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ‘ാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കൊട്ടാരക്കര, പൂത്തൂര്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു.
















