ഭാരത ജനാധിപത്യം ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ സംവിധാനങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ബഹുകക്ഷി സമ്പ്രദായത്തില്‍ അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യത്തിന്റെ മര്‍മ്മം വിവിധ കക്ഷികള്‍ തമ്മില്‍ അന്യോന്യം മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. എന്നാല്‍ ഏകകക്ഷി സമ്പ്രദായത്തില്‍ മാത്രം രാഷ്‌ട്രീയക്രമം രൂപപ്പെടുത്തിയ ചരിത്രമാണ് ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്.
ഏഴ് പതിറ്റാണ്ടിലധികം കാലം കമ്മ്യൂണിസ്റ്റ് ഭരണക്രമം അരങ്ങുതകര്‍ത്ത സോവിയറ്റ് യൂണിയനില്‍ ഒരു എതിര്‍ശബ്ദത്തെ അവര്‍ അനുവദിച്ച ചരിത്രമില്ല. ഈ അസഹിഷ്ണുതമൂലം കോടാനുകോടി ജനങ്ങള്‍ക്ക് അവരുടെ വിലപ്പെട്ട ജീവിതം അവിടെ നഷ്ടമായിട്ടുമുണ്ട്. കമ്മ്യൂണിസം ഇപ്പോള്‍ നിലവിലുള്ള ചൈന, വിയറ്റ്‌നാം, ക്യൂബ, കൊറിയ എന്നീ രാജ്യങ്ങളില്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം മറ്റൊരു പാര്‍ട്ടിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഭാരതത്തില്‍ ഇടതുപക്ഷ ജനാധിപത്യ ഐക്യം എന്നവകാശപ്പെട്ട് തങ്ങളുടെ കൂട്ടായ്‌മയ്‌ക്ക് കമ്മ്യൂണിസം ലേബല്‍ നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഭാരതജനാധിപത്യത്തെ സ്വാംശീകരിക്കാന്‍ അവര്‍ക്കായിട്ടില്ല. കേരളത്തില്‍ അടുത്തിടെ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെയും മറ്റും ജനാധിപത്യ വിരുദ്ധ സമീപനത്തിന്റെ പൊരുള്‍ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത രാഷ്‌ട്രീയം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളിലൊന്നാണ് രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം. രാഷ്‌ട്രീയ-ഉദ്യോഗസ്ഥ-കള്ളപ്പണക്കാര്‍ കൂട്ടായ്‌മയ്‌ക്കൊപ്പം ക്രിമിനലുകളുടെ സ്വാധീനവും രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ഗതി നിയന്ത്രിക്കുന്ന ഘടകമായി ഇപ്പോള്‍ മാറിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുമുമ്പ് രാഷ്‌ട്രീയത്തിലെ ക്രിമിനല്‍ സ്വാധീനത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച വോറ കമ്മിഷന്‍ റിപ്പോര്‍ട്ട് മാറിമാറി വന്ന ഭരണകൂടങ്ങള്‍ ശീതീകരിണിയില്‍ വെച്ചിരിക്കുകയാണ്. നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെപ്പോലും മാഫിയാസംഘങ്ങളുടെ ഇടപെടലുകളും പേശീബലവും ധനബലവും സ്വാധീനിക്കുന്നതായി കമ്മിഷന്‍ കണ്ടെത്തിയിട്ടുള്ളതാണ്. പണത്തിന്റെ സ്വാധീനത്തെപ്പോലെതന്നെ വോട്ടര്‍മാരെ നിയന്ത്രിക്കാന്‍ മസില്‍പവറിന് കഴിയുന്നതായിട്ടാണ് എല്ലാ പഠനങ്ങളും തെളിയിച്ചിട്ടുള്ളത്. എന്നാല്‍ ഭാരത രാഷ്‌ട്രീയം മൊത്തത്തില്‍ ഈ ഗുരുതരമായ സ്ഥിതിവിശേഷത്തിനെതിരെ കുറ്റകരമായ മൗനമാണ് എപ്പോഴും അവലംബിക്കാറുള്ളത്.
കേരളത്തില്‍ അടുത്ത് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ ഒട്ടേറെപ്പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്. നിലവിലുള്ള നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് നിശ്ചിത കാലത്തിലധികം തടവുശിക്ഷയ്‌ക്ക് വിധേയരാകുന്നവരെ മാത്രമേ തെരഞ്ഞെടുപ്പ് രംഗത്തുള്ള വിലക്കുവഴി മാറ്റിനിര്‍ത്താറുള്ളൂ. ഏത് ഗുരുതരമായ കുറ്റത്തില്‍ പ്രതിയായാലും ജയിലില്‍ കിടന്നാലും അത് മത്സരിക്കുന്നതിന് തടസ്സമാകുന്നില്ല. എന്നാല്‍ അത്തരം ആളുകളെ ജനവിധിക്കായി അവതരിപ്പിക്കാതിരിക്കാനുള്ള ഔചിത്യവും മര്യാദയും നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നില്ല എന്നുള്ളത് ആശങ്കാജനകമാണ്. രാഷ്‌ട്രീയ-മാഫിയ അവിശുദ്ധ ബന്ധങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുംവിധം ഇവിടെ തഴച്ചുവളരുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ ഒരു നഗരസഭാ കൗണ്‍സിലറുടെ സത്യപ്രതിജ്ഞ കഴിയുന്നതുവരെ പോലീസ് കാത്തുനില്‍ക്കുകയും അതിനുശേഷം ടിയാനെ പിടികൂടി തുറുങ്കിലടയ്‌ക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഹീനമായ ഒരു കൊലക്കേസില്‍ പ്രതിയാണ്. ഇയാള്‍ തെരഞ്ഞെടുപ്പുവിധി വരുമ്പോഴും ഒളിവില്‍ കഴിയുകയായിരുന്നു. ഇതേ നഗരസഭയില്‍തന്നെ മറ്റൊരു കൊലക്കേസ് പ്രതി ജയിലില്‍നിന്നും വന്നാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന മുനിസിപ്പാലിറ്റിയില്‍ നടന്ന നാടകീയ സംഭവങ്ങളാണ് മേലുദ്ധരിച്ചത്. ആ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നാടിനെ ഞെട്ടിച്ച ഹീനമായ ഒരു കൊലക്കേസിലെ മുഖ്യപ്രതിയാണ്. തലശ്ശേരി നഗരസഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ ജനനേതാവും ഇതേ കൊലക്കേസിലെ മറ്റൊരു പ്രതിയാണ്. ഇരുവരും കണ്ണൂര്‍ ജില്ലാതിര്‍ത്തിയില്‍ കടക്കാനേ പാടില്ലെന്നുള്ള കഠിന വ്യവസ്ഥയാണ് സിബിഐ കോടതി ചുമത്തിയിട്ടുള്ളത്. കിണഞ്ഞു ശ്രമിച്ചിട്ടും നിരവധി തവണ വന്‍കിട അഭിഭാഷകരെക്കൊണ്ട് ശ്രമിപ്പിച്ചിട്ടും മേല്‍ക്കോടതികള്‍ ഈ വ്യവസ്ഥ റദ്ദ് ചെയ്യാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കാരായിമാര്‍ കൊച്ചിയില്‍ കഴിഞ്ഞുവന്നത്. ഇത്തരം കഠിനവ്യവസ്ഥ മറ്റേതെങ്കിലും രാഷ്‌ട്രീയ നേതാക്കന്മാര്‍ക്കെതിരേ പൊതുവില്‍ ഏതെങ്കിലും കോടതി ഏര്‍പ്പെടുത്തിയതായി ആര്‍ക്കും എവിടെയും ചൂണ്ടിക്കാട്ടാനുണ്ടാവില്ല.
ഇവിടെ പരാമര്‍ശിച്ച ജനപ്രതിനിധികളെല്ലാം സിപിഎം എന്ന പാര്‍ട്ടിയില്‍പ്പെട്ടവരാണ്. തലശ്ശേരിയിലെ ഫസല്‍വധം, തളിപ്പറമ്പിലെ ഷുക്കൂര്‍ വധം, തെരഞ്ഞെടുപ്പുവേളയില്‍ ഒരു മുസ്ലിംലീഗ് നേതാവിനെ വെട്ടിക്കൊന്ന തളിപ്പറമ്പ് സംഭവം എന്നിവകളിലുള്‍പ്പെട്ടവരാണ് സിപിഎമ്മുകാരായ ഇവര്‍. ആസൂത്രിതമായി രാഷ്‌ട്രീയ എതിരാളികളെ വകവരുത്തിയ കുറ്റത്തിലുള്‍പ്പെട്ട മനഃസാക്ഷിയില്ലാത്ത രാഷ്‌ട്രീയ നേതാക്കന്മാരായി ഇവരെ ചരിത്രം രേഖപ്പെടുത്തികഴിഞ്ഞിട്ടുള്ളതാണ്. ഉത്തര ഭാരതത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ തെരഞ്ഞെടുപ്പ് രംഗം അടക്കിവാഴുന്നുവെന്ന് വെണ്ടയ്‌ക്ക അക്ഷരത്തില്‍ എഴുതിപ്പിടിപ്പിച്ച് വാര്‍ത്ത സൃഷ്ടിക്കുന്നവരുടെ നാടുകൂടിയാണ് കേരളം. എന്നാല്‍ രാഷ്‌ട്രീയ പ്രബുദ്ധതയുണ്ടെന്ന് അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന കേരളത്തില്‍ ‘ഹാര്‍ഡ്‌കോര്‍ ക്രിമിനലുകളെ’ സ്ഥാനാര്‍ത്ഥികളാക്കുകയും ജനവിധി നേടി ഉന്നത സ്ഥാനങ്ങളിലെത്തിക്കുകയും ചെയ്യുമ്പോള്‍ നാം ലജ്ജിച്ചു തലതാഴ്‌ത്തുകയല്ലേ വേണ്ടത്? യഥാര്‍ത്ഥത്തില്‍ നിയമവാഴ്ചയുടെ ശവദാഹമാണ് ഇത്തരം സംഭവങ്ങള്‍ വിളിച്ചോതുന്നത്.
ബീഹാറിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ പകുതിയിലധികം ആളുകള്‍ ഗുരുതരമായ ക്രിമിനല്‍ കേസില്‍ പ്രതികളായിട്ടുള്ളവരാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭാരത പാര്‍ലമെന്റിലും ധാരാളം ക്രിമിനല്‍ കേസ് പ്രതികള്‍ അംഗങ്ങളായിട്ടുണ്ട്. നിയമസഭകളിലും പാര്‍ലമെന്റിലും പ്രാദേശിക ഭരണകൂടങ്ങളിലുമൊക്കെ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്നുവരുന്നതിനെ തടയിടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന അപചയം നമ്മുടെയെല്ലാം കണ്ണ് തുറപ്പിക്കേണ്ടതാണ്.
ക്രിമിനല്‍ കേസില്‍ വിചാരണ കാത്തുകഴിയുന്നവരെയും വിലക്കുകളുള്ളവരെയും ഇടതുപക്ഷമാണ് കണ്ണൂരില്‍ സ്ഥാനാര്‍ത്ഥികളാക്കിയത്. അതിനുപിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ അജണ്ടയുമുണ്ടായിരുന്നു. ആ അജണ്ടയാണ് കൂടുതല്‍ അപകടകരമായിട്ടുള്ളത്. സിപിഎം യാദൃശ്ചികമായി ഇവരെ സ്ഥാനാര്‍ത്ഥികളാക്കിയെന്ന് കരുതാന്‍ നിര്‍വ്വാഹമില്ല. അനായാസം ജയിക്കാവുന്ന സീറ്റുകളില്‍ ബോധപൂര്‍വ്വം ഇവരെയൊക്കെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തി മത്സരിപ്പിക്കുകയും അതുവഴി ജനാധിപത്യത്തെയും നിയമവാഴ്ചയേയും വെല്ലുവിളിക്കുകയുമാണ് സിപിഎം എന്ന ‘ദേശീയ’ പാര്‍ട്ടി ചെയ്തിട്ടുള്ളത്.
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടും അതിനെ യഥാര്‍ത്ഥ സ്വാതന്ത്ര്യമായി അംഗീകരിക്കാന്‍ സ്വതന്ത്ര ഭാരതത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായിരുന്നില്ല. കല്‍ക്കട്ടാ തിസീസിന്റെയും മറ്റും അടിസ്ഥാനത്തില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനും വ്യവസ്ഥാപിത ഭരണ സംവിധാനത്തെ അട്ടിമറിക്കാനുമാണവര്‍ ശ്രമിച്ചത്. ഭാരതം റിപ്പബ്ലിക്കായി പ്രഖ്യാപിച്ചശേഷവും അതിനെ അംഗീകരിക്കില്ലെന്ന നിര്‍ബന്ധബുദ്ധിയിലായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഭാരതത്തിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ബ്രിട്ടീഷ് കാബിനറ്റ് തത്ത്വത്തില്‍ അംഗീകരിച്ചശേഷം അതിന് രൂപവും ഭാവവും നല്‍കാനായി കാബിനറ്റ് മിഷന്‍ ഭാരതത്തിലേക്ക് വന്നപ്പോള്‍ ഭാരത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ മെമ്മോറാണ്ടത്തില്‍ ഭാരതം ഏകരാജ്യമായി നിലകൊള്ളാന്‍ പാടില്ലെന്ന് ശഠിക്കുകയാണുണ്ടായത്. ഇതിനായി അവര്‍ നല്‍കിയ മെമ്മോറാണ്ടം ഭാരത പതിനാറ് പരമാധികാര റിപ്പബ്ലിക്കായി വിഭജിച്ച് വ്യത്യസ്ത രാഷ്‌ട്രങ്ങള്‍ സ്ഥാപിക്കണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെടുകയാണുണ്ടായത്. ഇന്നും നിയമവാഴ്ചയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ശാന്തമായ പൊതുജീവിതത്തെയും സിപിഎം അംഗീകരിക്കുന്നില്ല.
കണ്ണൂര്‍ ജില്ലയില്‍ കാരായിമാരെ വാഴ്‌ത്തപ്പെട്ടവരാക്കിയും ഹീനമായ കൊലക്കേസിലെ പ്രതികളെ ജനപ്രതിനിധികളായി തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിക്കുകയും ചെയ്യുകവഴി ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും അടിസ്ഥാന ശിലകളെയാണ് സിപിഎം ദുര്‍ബലമാക്കിയത്. ജനാധിപത്യം ഒരു സംസ്‌കാരമാണ്. എതിര്‍ക്കുന്നവരെ മാനിക്കലാണ് ജനാധിപത്യത്തിന്റെ ആത്മാവ്. എതിരാളിയെ വര്‍ഗ്ഗശത്രുവായി കണ്ട് ഉന്മൂലനം ചെയ്യുന്ന താത്ത്വിക വശം ഉപേക്ഷിക്കാതെ സിപിഎമ്മിന് ജനാധിപത്യത്തിന്റെ പൊതുധാരയിലേക്ക് വരാനാകില്ല. ഈ സത്യമാണ് തദ്ദേശസ്വയംഭരണ സ്ഥാപന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമവാഴ്ചയെ വെല്ലുവിളിക്കുകയും കോടതിവിധികളെ മറികടക്കാന്‍ കുത്സിതമാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുന്ന സിപിഎം സമീപനം ഒരു നിലയ്‌ക്കും ന്യായീകരിക്കത്തക്കതല്ല. സിപിഎം ഇതര പാര്‍ട്ടികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാറുണ്ട്. അതെല്ലാം തെറ്റുമാണ്. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. രാഷ്‌ട്രീയ പ്രവര്‍ത്തകന്മാര്‍ ജനസേവകരായി പ്രവര്‍ത്തിക്കാന്‍ പ്രതിബദ്ധതയുള്ളവരാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുംവിധം ക്രിമിനല്‍ വല്‍ക്കരണം രാഷ്‌ട്രീയത്തെ ഹൈജാക്ക് ചെയ്യുന്നത് തടയാന്‍ അടിയന്തര നടപടികളും ജനസമ്മര്‍ദ്ദവും ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു.
















