ലിംഗസമത്വം ഇസ്ലാമിനെതിരാണെന്നും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ എന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നുമാത്രമല്ല കാന്തപുരം ജീവിക്കുന്നത് ഇപ്പോഴും പ്രാകൃത യുഗത്തിലാണ് എന്ന സത്യത്തിനും അത് അടിവരയിടുന്നു.
ഏതൊരു സമൂഹത്തിന്റെയും സാംസ്‌കാരിക വികസനം നിശ്ചയിക്കുന്നത് ആ സമൂഹം സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നുനോക്കിയാണ്. ഇസ്ലാമിക പൂര്‍വകാലഘട്ടത്തില്‍ അറേബ്യയില്‍ അമ്മമാരെ ദേവതകളായി ബഹുമാനിച്ചിരുന്നു. മാത്രമല്ല എത്ര മഹാറാണിമാരാണ് ആ രാജ്യം ഭരിച്ചിട്ടുള്ളത്! സബീബി എന്ന മഹാറാണിയും ഷംസിയാ എന്ന മഹാറാണിയും അറേബ്യയിലെ ഭരണാധികാരികളായിരുന്നു. സിനോബിയ എന്ന സുന്ദരിയും ധൈര്യവതിയുമായ വനിത തന്റെ മകന്‍ വഹാബിനുവേണ്ടി റീജന്റായി ഭരിച്ചിരുന്നു. അവര്‍ റോമന്‍ ആക്രമണത്തെ ചെറുത്ത് ‘കിഴക്കിന്റെ റാണി’ എന്ന സ്ഥാനം നേടിയെടുത്തു. ക്യൂന്‍ ഓഫ് ഷീബ എന്നറിയപ്പെടുന്ന ബില്‍ക്കിസ്, സോളമന്‍ രാജാവിനെ സന്ദര്‍ശിക്കാന്‍ പോയതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതൊക്കെ തെളിയിക്കുന്നത് അറേബ്യന്‍ മുസ്ലിം വനിതകള്‍ പര്‍ദ്ദയ്‌ക്കുള്ളിലെ തടവറയിലല്ലായിരുന്നു എന്നാണ്. എന്തിനേറെ ആധുനികകാലത്ത് പാക്കിസ്ഥാന്‍ ഭരിച്ചത് ബേനസീര്‍ ഭൂട്ടോ ആയിരുന്നല്ലോ. ഇപ്പോള്‍ ബംഗ്ലാദേശ് ഭരിക്കുന്നത് ഷേഖ് ഹസീന എന്ന ധീരവനിതയാണല്ലോ.
കാന്തപുരം എ.പി.അബുബേക്കര്‍ മുസലിയാര്‍ പറയുന്നത് ലിംഗസമത്വം ഇസ്ലാമിനെതിരാണെന്നും സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ എന്നുമാണ്. ഭാരതത്തില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് പാക്കിസ്ഥാനെ യുദ്ധത്തില്‍ തോല്‍പ്പിച്ച്, ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടത് എന്ന കാര്യം കാന്തപുരത്തിന് അറിയില്ല.
കാന്തപുരത്തെ എതിര്‍ത്ത് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യദ് അഹമ്മദ് അലി തങ്ങള്‍ പറഞ്ഞത് സ്ത്രീശാക്തീകരണം അനിവാര്യമാണെന്നാണ്. വനിതകളെ ശക്തരാക്കി രാഷ്‌ട്രീയത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. കാന്തപുരത്തിനെതിരെ എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞത് സമുദായം പുരോഗതിയില്‍ എത്തിനില്‍ക്കുമ്പോള്‍ സമുദായത്തെ താറടിക്കുന്ന നീചപ്രവര്‍ത്തിയാണ് കാന്തപുരത്തിന്റേതെന്നാണ്. എന്നാല്‍ ഈ ധാര്‍മികരോഷമൊക്കെ വെറും വാചകമടികള്‍ മാത്രമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ചില വനിതകളുടെ പ്രചാരണ പോസ്റ്ററില്‍ അച്ചടിച്ചത് അവരുടെ ഭര്‍ത്താക്കന്മാരുടെ പടമായിരുന്നു. അന്ന് അഹമ്മദലി തങ്ങളും ഗഫൂറും മൗനം പാലിക്കുകയായിരുന്നു. ഇസ്ലാമിക വനിതകളെ പര്‍ദ്ദക്കുള്ളില്‍ കയറ്റുന്നതിന് ഒരു കാന്തപുരം മാത്രമല്ല ഉള്ളത്.
കാന്തപുരത്തിന്റെ അഭിപ്രായങ്ങള്‍ സ്ത്രീവിരുദ്ധ താലിബാനിസമാണെന്നും സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ട് സ്ത്രീപുരുഷ സമത്വത്തെ നിഷേധിക്കാനുള്ള ശ്രമമാണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍ പ്രതികരിക്കുകയുണ്ടായി. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തുന്നത് സംസ്ഥാന വനിതാ കമ്മീഷന്‍ കാന്തപുരത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്‌ക്രിയതയാണ്.
സ്ത്രീകള്‍ ഗര്‍ഭംധരിച്ച് കുട്ടികളെ പോറ്റാന്‍ മാത്രം കഴിവുള്ളവരാണെന്ന് പറഞ്ഞ കാന്തപുരം സ്ത്രീയെ വെറും ലൈംഗിക ഉപഭോഗവസ്തുവായാണ് കാണുന്നത്. ഇസ്ലാമിന്റെ പേരില്‍ കേരളത്തില്‍പ്പോലും വലിയൊരു വിഭാഗം മുസ്ലിം വനിതകളെ പര്‍ദ്ദ എന്ന തുറുങ്കിലടച്ചു കഴിഞ്ഞു. കണ്ണുമാത്രം പുറത്തുകാണുന്ന കറുത്ത രൂപങ്ങള്‍. മുസ്ലിം പുരുഷന്മാരുടെ ആത്മവിശ്വാസക്കുറവു മാത്രമല്ല ഭാര്യമാരിലുള്ള വിശ്വാസക്കുറവും കൂടിയാണ് മുസ്ലിം സ്ത്രീകളെ പര്‍ദ്ദയ്‌ക്കുള്ളിലാക്കുന്നത്.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് സ്ത്രീ. പൗരസ്ത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സാമൂഹിക സ്ഥാനം ഉണ്ടായിരുന്നു. വേദകാലത്തെ ഗാര്‍ഗി എന്ന വനിത വാഗ്വാദത്തില്‍ പ്രസിദ്ധനായ യാജ്ഞവല്‍ക്യനെ തോല്‍പ്പിച്ച കഥ ഇന്നും സ്ത്രീ സമൂഹത്തിന് ഉത്തേജനം നല്‍കുന്നുണ്ട്.സ്ത്രീ അമ്മ മാത്രമല്ല, അധ്യാപികയും വഴികാട്ടിയുമാണ്. ”യത്ര നാര്യസ്തു പൂജ്യതേ, രമന്തേ തത്ര ദേവതാ” എന്നാണ് പറയപ്പെടുന്നത്.
സ്ത്രീ അമ്മയാണ്. പക്ഷെ അമ്മ മാത്രമല്ല. ഇന്നത്തെ കാലഘട്ടത്തില്‍ സ്ത്രീ അഭ്യസ്തവിദ്യയാണ്, ഉദ്യോഗസ്ഥയാണ്, അതോടൊപ്പം ഭര്‍തൃ-ശിശു ശുശ്രൂഷ ചെയ്യുന്നവളുമാണ്. അടുക്കളയില്‍ കയറി വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്‍കിയശേഷം ഓഫീസിലെത്തി പുരുഷനെപ്പോലെയോ അതിലും മെച്ചമായോ ജോലി ചെയ്യുന്നവരാണ് സ്ത്രീകള്‍.
കേരളത്തില്‍നിന്നും ഐഎഎസ്, ഐഎഫ്എസ് മുതലായവ ജയിച്ച് ഉന്നതസ്ഥാനീയരായ എത്രയോ വനിതകളുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിെല വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വഹിക്കുന്നത്. പലപ്പോഴും പ്രക്ഷുബ്ധമാകുന്ന പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നത് സുമിത്രാ മഹാജന്‍ എന്ന കരുത്തുറ്റ വനിതയാണല്ലോ.
ഇതുപോലുള്ള സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിളങ്ങിനില്‍ക്കെയാണ് താലിബാന്‍ മനഃസ്ഥിതിക്കാരനായ കാന്തപുരം സ്ത്രീവിരുദ്ധമായ പുതിയ വാദം എഴുന്നള്ളിക്കുന്നത്.
സ്വസമുദായത്തിലെ സ്ത്രീകളെ സംശയത്തോടെ വീക്ഷിക്കുന്ന സംശയരോഗികളല്ലെ മുസ്ലിം വനിതകളെ പര്‍ദ്ദയ്‌ക്കുള്ളില്‍ ഒളിപ്പിക്കുന്നത്? കണ്ണുകെട്ടാത്തതിനാല്‍ അവള്‍ പരപുരുഷന്മാരെ നോക്കുന്നുണ്ടോ എന്ന സംശയം ഉള്ളിലുള്ള പുരുഷന്മാര്‍ സ്ത്രീകളെ പര്‍ദ്ദക്കുള്ളിലാക്കുകവഴി തങ്ങളുടെ തന്നെ ബലഹീനതയാണ് വെളിപ്പെടുത്തുന്നത്. സ്വന്തം ഭാര്യയെ വിശ്വസിക്കാത്ത ഭര്‍ത്താക്കന്മാര്‍ക്ക് ഭര്‍തൃപദവിയ്‌ക്കെന്തര്‍ഹത?
മാതൃത്വത്തെ അപമാനിച്ച കാന്തപുരം മാപ്പുപറയണം എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനോട് കേരളം യോജിക്കും. മുസ്ലിം പുരുഷന്മാര്‍ നാലു സ്ത്രീകളെ വിവാഹം കഴിക്കുന്നത് സ്ത്രീയുടെ ആര്‍ത്തവകാലത്ത് അവര്‍ക്ക് ലൈംഗിക ദാരിദ്ര്യം അനുഭവപ്പെടാതിരിക്കാനാണത്രെ. സ്ത്രീ ലൈംഗിക ഉപകരണവും തന്റെ കുട്ടികളെ പ്രസവിക്കാനുള്ള യന്ത്രവും മാത്രമാണെന്നാണ് പ്രാകൃതയുഗത്തില്‍ കഴിയുന്ന കാന്തപുരത്തിന്റെ വാദം.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ സ്ത്രീയ്‌ക്ക് പ്രസവിക്കാന്‍ മാത്രമേ അറിയാവൂ എന്ന ദോഷ്‌ക് പറയുന്ന കാന്തപുരം സ്വസമൂഹത്തില്‍ തന്നെയുള്ള വനിതാ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും എംഎല്‍എമാരെയും എല്ലാ അവഹേളിക്കുകയാണ്. കാന്തപുരം ഒരു സാമൂഹിക വിപത്താണെന്ന മീനാക്ഷി തമ്പാന്റെ പ്രസ്താവന അക്ഷരംപ്രതി ശരിയാണ്.
സ്ത്രീകള്‍ ചൊവ്വയില്‍ പോലും പോകുന്ന കാലഘട്ടത്തിലാണ് കാന്തപുരം അവരെ അബലകളാക്കി ഒതുക്കാന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ ഈയിടെ തകര്‍ന്ന ഹെലികോപ്ടര്‍ പറത്തിയിരുന്നത് ഒരു വനിതയാണ്. ഇന്ന് ധാരാളം വനിതാ പൈലറ്റുമാര്‍ ഭാരത്തിലുണ്ട്. ഇതിനുനേര്‍ക്കെല്ലാം കണ്ണടച്ചുകൊണ്ട് കാന്തപുരം സ്വീകരിക്കുന്ന നിലപാടുകള്‍ മുസ്‌ലിം മതമൗലികവാദികളെ പിന്തുണക്കുന്നതാണ്.
വേണ്ടാത്ത വിഷയങ്ങളാണ് കാന്തപുരം കുത്തിപ്പൊക്കുന്നത്. മുസ്ലിം സമുദായം പുരോഗമന പാതയില്‍ സഞ്ചരിക്കുമ്പോഴാണ് കാന്തപുരം അവരെ ഇരുട്ടിന്റെ യുഗത്തിലേക്ക് തിരിച്ചുവിടുവാന്‍ ശ്രമിക്കുന്നത്. രാജ്യാന്തരതലത്തില്‍ ഒട്ടേറെ മുസ്ലിം വനിതകള്‍ ഭരണാധികാരികളായിരിക്കെയാണ് കാന്തപുരത്തിന്റെ ജല്‍പ്പനം.
സാരിയുടെ തുമ്പ് തലവഴിയിട്ട് നടക്കുന്ന എത്രയോ മുസ്ലിം വനിതകളുണ്ട്! ഹൈക്കോടതി രജിസ്ട്രാറായിരുന്ന ഫാത്തിമ റഹ്മാന്‍ ഒരു പര്‍ദ്ദയുടെയും സഹായമില്ലാതെയാണ് സമൂഹത്തിന്റെ ആദരം പിടിച്ചുപറ്റിയത്. വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ആര്‍ബിന റഷീദും സാരി തലപ്പുകൊണ്ടാണ് തലമൂടുന്നത്! അവരെ സമൂഹം ബഹുമാനിക്കുന്നില്ലേ? ഏതായാലും കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ വിവിധ സംഘടനകളെയും നേതാക്കളെയും പ്രകോപിപ്പിക്കാന്‍ ഉതകി എന്നുമാത്രമല്ല തന്റെ മനഃസ്ഥിതി എത്ര സങ്കുചിതമാണെന്നും കാന്തപുരം ലോകത്തിന് മുന്‍പാകെ വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ കാന്തപുരം വീണിടത്തു കിടന്നുരുളുകയാണ്. മുസ്ലിം സ്ത്രീകള്‍ അഭ്യസ്തവിദ്യരും തന്‍കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ളവരും മാനവശേഷിയുടെ ഭാഗവുമാണ്. തങ്ങളെ ആര് പ്രസവമുറിയില്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ചാലും അത് ഭേദിച്ച് പുറത്തുവന്ന്, തങ്ങളുടെ കഴിവുകള്‍ സ്വസമുദായത്തിനും സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി ഉപയോഗിക്കാനുള്ള ധൈര്യം അവര്‍ നേടണം. സ്ത്രീപുരുഷന്റെ ആറാംവാരിയല്ല. സ്വന്തം വാരിയെല്ലുകളും നട്ടെല്ലുമുള്ളവരാണെന്ന് കാന്തപുരത്തെപ്പോലുള്ളവര്‍ തിരിച്ചറിയുകയും വേണം.
















