തലശ്ശേരി: തലശ്ശേരി-മാഹി ബൈപ്പാസ് റോഡിന് വേണ്ടി ഭൂമി വിട്ടുകൊടുത്ത സ്ഥലം ഉടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദേശീയപാത 17 ല്‍പ്പെട്ട ഈ റോഡിന് വേണ്ടി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ച് നാല് പതിറ്റാണ്ടോളമായെങ്കിലും ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരമോ പുനരധിവാസ സംവിധാനങ്ങളോ ഇന്നുവരെ ലഭ്യമായിട്ടില്ല. ഈ മേഖലയിലെ 220 ഓളം കുടുംബങ്ങളെ ബാധിക്കുന്ന ഈ പ്രശ്‌നത്തിന് നിയമപരമായ അനുകൂല സാഹചര്യങ്ങള്‍ ഒട്ടേറെയുണ്ടായിട്ടും നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് സ്ഥല ഉടമകളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മാഹി പ്രദേശത്ത് ഉള്‍പ്പെട്ട പന്തക്കല്‍, ചാലക്കര, പള്ളൂര്‍ വില്ലേജുകളിലൂടെ 2.5 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന് 30 ഏക്കറോളം സ്ഥലം അളന്ന് മാറ്റിവെച്ചിരിക്കുകയാണ്. 45 ഓളം ജനവാസമുള്ള വീടുകളും ഇതില്‍പ്പെടും. അനിശ്ചിതമായ നീളുന്ന ഈ ദുരവസ്ഥക്കെതിരെ ബൈപ്പാസ് ആക്ഷന്‍ കമ്മറ്റി ചെന്നൈ ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിക്കുകയും കോടതി ജില്ലാതല പര്‍ച്ചേസിങ്ങ് കമ്മറ്റി രൂപീകരിച്ച് വില നിര്‍ണയം നടത്തി പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതുപ്രകാരം കലക്ടറുടെ അധ്യക്ഷതയില്‍ ഭൂവുടമകളുടെ യോഗം 2013 സെപ്തംബര്‍ 20 ന് വിളിച്ചുചേര്‍ത്ത് ഉഭയ സമ്മതപ്രകാരം വില നിര്‍ണയം ചെയ്യുകയും ചെയ്തിരുന്നു. വില തുച്ഛമാണെങ്കിലും വികസനത്തെ കണക്കിലെടുത്ത് ഭൂവുടമകള്‍ ഇത് അംഗീകരിക്കുകയും ഈ വില നിര്‍ണയ പ്രക്രിയക്ക് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുതുച്ചേരി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേര്‍ഡ് കമ്മറ്റി അംഗീകാരം നല്‍കുകയും മാഹി റവന്യൂ വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ഭൂമിയുടെ ആധാരവും മറ്റ് രേഖകളും 2014 മാര്‍ച്ച് മാസം തന്നെ ഭൂവുടമകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്. പുതുച്ചേരി ഗവണ്‍മെന്റ് മാഹിയിലെ 220 കുടുംബങ്ങളുടെ ദുരിതാവസ്ഥക്ക് പരിഹാരം കാണാന്‍ വേണ്ട നടപടി സ്വീകരിക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതുശ്ശേരി സര്‍ക്കാറിന്റെ ഈ സമീപന രീതിക്കെതിരെ പ്രതിഷേധിക്കാനും ഡിസംബര്‍ 1 ന് പുതുച്ചേരി സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരാനുമാണ് ഭൂവുടമകള്‍ 1 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ മാഹി മുനിസിപ്പല്‍ മൈതാനിയില്‍ സത്യഗ്രഹമിരിക്കുന്നത്.
















