കളമശ്ശേരി: എടയാര്‍ ബിനാനിപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥമൂലം മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട ഗതികേടിലാണ് രോഗികള്‍. മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെയുള്ളത്. ഡ്യൂട്ടി ബോര്‍ഡില്‍ മൂന്നുപേരുടെയും ഹാജറും ഉണ്ടാകും. എന്നാല്‍ ആശുപത്രിയില്‍ ചികിത്സിക്കാനായിരിക്കുന്നത് ഒരു ഡോക്ടര്‍ മാത്രമാണ്. കിടത്തി ചികിത്സ ഉണ്ടായിട്ടും രാത്രികാലങ്ങളില്‍ ഡോക്ടറുടെ സേവനമില്ലാത്തതാണ് മറ്റൊരു പോരായ്‌മ. മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിച്ച ഈ സമയത്ത് ഡോക്ടര്‍മാരുടെയും ജീവനക്കാരുടേയും അനാസ്ഥമൂലം രോഗികള്‍ നട്ടം തിരിയുകയാണ്.
ഫാര്‍മസിയിലാകട്ടെ പല മരുന്നുകളുമില്ല. എന്നാല്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ യാതൊരു വിധ ബോധവല്‍ക്കരണ പരിപാടികളും നടത്തുന്നില്ല. പഞ്ചിങ്ങ് സംവിധാനം ഇല്ലാത്തതു കൊണ്ട് ജീവനക്കാര്‍ അവരുടെ ഇഷ്ടത്തിലാണ് ഡ്യൂട്ടി ചെയ്യുന്നത്.. നൂറു കണക്കിനു ജീവനക്കാരുള്ള എടയാര്‍ വ്യ്വവസായ മേഖലയില്‍ ആയിരക്കണക്കിനു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളടക്കം ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്.
ശുചിത്വത്തിന്റെ കാര്യത്തിലും ഈ പ്രാഥമിക ആരോഗ്യ കേന്ദ്രം വളരെ പിന്നിലാണ്. കഴിഞ്ഞിടയ്‌ക്ക് എടയാറിലെ പ്രമുഖ കമ്പനി രക്ത പരിശോധനയ്‌ക്കായി ഒരു ലബോറട്ടറി നിര്‍മ്മിച്ച്് നല്‍കിയിരുന്നു. എന്നാല്‍ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള ജീവനക്കാര്‍ എത്താത്തതു മൂലം അതും നശിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ ആംബുലന്‍സ് സൗകര്യവുമില്ല.
പാലിയേറ്റീവ് കെയര്‍ ഉണ്ടെങ്കിലും വീടുകളില്‍ ചെന്ന് ചികിത്സിക്കാന്‍ ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവത്തെപ്പറ്റി ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇവിടെ ഒരു ഡോക്ടറുടെ ആവശ്യമേയുള്ളൂ എന്നാണ് ജീവനക്കാരുടെ മറുപടി. പലതവണ ഡിഎംഒ യെ ഈ വിഷയം അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. ഡെങ്കിപ്പനി പോലെയുള്ള വിവിധ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നിട്ടും ഫോഗിങ്ങോ, കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളോ ഒന്നും തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
















