കളമശേരി: ശബരിമലതീര്ത്ഥാടകരടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതമേകി സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ക്രീറ്റ് റോഡ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മണ്ഡലമായ കളമശേരിയിലാണ് ആറ് മാസം കൊണ്ട് തീര്‍ക്കേണ്ട റോഡ് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും എങ്ങുംമെത്താത്.
കളമശേരി എച്ച്എംടി റോഡ് മുതല്‍ മണലിമുക്ക് വരെയുള്ള വൈറ്റ് ടോപ്പിങ് പൈലറ്റ് പദ്ധതി കഴിഞ്ഞ രണ്ടര വര്‍ഷമായി അപകടകരമായ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉണ്ടായ അപകടത്തില്‍ ഐടി വിദഗ്ദ്ധനായ യുവാവ് മരിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷന് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കോടിച്ച കാലടി ഈസ്റ്റ് കാഞ്ഞൂര്‍ രഘുനന്ദനന് മകന് കരിയാപ്പള്ളില് അഖില്‍ (21) ആണ് മരിച്ചത്.
രണ്ടര വര്‍ഷം മുമ്പ് പൈലറ്റ് പദ്ധതി ആരംഭിച്ചുവെങ്കിലും ഇപ്പോള്‍ പൊടിശല്ല്യംമൂലം യാത്രക്കാര്‍ വാ ബുദ്ധിമുട്ടുകയാണ്. റോഡിന്റെ ഒരു ഭാഗത്ത് മാത്രം കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതുകൊണ്ട് ഇരുവശത്തേക്കുമുള്ള വാഹനങ്ങള്‍ ചീറിപ്പായുകയാണ്.
കളമശ്ശേരി എച്ച്എംടി റോഡ് വൈറ്റ് ടോപ്പിങ്ങില്‍ നിന്നുള്ള വാര്‍ക്കക്കമ്പികള്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി പകുതിമാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കോണ്‍ക്രീറ്റില്‍ നിന്ന് പുറത്തേക്ക് തള്ളി നില്ക്കുന്ന വാര്‍ക്കക്കമ്പികള്‍ ബസ്സ് ഇറങ്ങുന്നവര്‍ക്കും, ബൈക്ക് യാത്രക്കാര്‍ക്കും അപകടം സൃഷ്ടിക്കുന്നുണ്ട്. ഇത് ശ്രദ്ധിക്കാതെ റോഡിന്റെ ഓരം ചേര്‍ന്ന പോകുന്നവര്‍ക്ക് പരിക്ക് പറ്റാനുള്ള സാധ്യതയുമുണ്ട്.
റോഡ് നിര്‍മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പദ്ധതിക്ക് 15.48 കോടി രൂപയാണ് എസ്റ്റിമേറ്റ് നല്‍കിയത്. ദീര്‍ഘായുസില്ലാത്ത ടാറിംഗ് സമ്പ്രദായം മാറ്റി കോണ്‍ക്രീറ്റ് റോഡുകള്‍ ആക്കണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം തന്നെ ഇതോടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
എച്ച്എംടി കവല മുതല്‍ മണലിമുക്ക് വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്തിലാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം ആരംഭിച്ചത്. ഇതു കൂടാതെ എച്ച്എംടി ജംഗ്ഷന് മുതല്‍ 1800 മീറ്റര്‍ ദൂരം 7.5 മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി നാലുവരിപ്പാതയും നാലുമീറ്റര്‍ വീതിയിലുള്ള മീഡിയനില്‍ പൂന്തോട്ടവും നിര്‍മിക്കുമെന്നുമായിരുന്നു പദ്ധതിയില്‍ പറഞ്ഞിരുന്നത്. പദ്ധതിയില്‍ പെടുന്ന കിന്‍ഫ്ര മുതല്‍ മണലിമുക്ക് വരെ രണ്ടുവശത്തും അഞ്ചരമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കാന്‍ വിഭാവനം ചെയ്തത്. എന്നാല്‍ പൈലറ്റ് പദ്ധതിയില്‍ നിര്‍മ്മാണം നടത്തിയെന്നവകാശപ്പെടുന്ന രണ്ടര കിലോമീറ്റര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സിമന്റ് കട്ടകളാണ് നിരത്തിയിരിക്കുന്നത്.
മെഡിക്കല്‍ കോളേജ് മുതല്‍ ഒരു കിലോമീറ്റര്‍ റോഡാണ് കോണ്‍ക്രീറ്റിന് പകരം സിമന്റ് കട്ടകള്‍ കൊണ്ട് നിര്‍മ്മാണം നടത്തിയത്. ഈ മേഖലയിലെ ഭൂമിക്കടിയിലൂടെ കുടിവെളള പൈപ്പുകള്‍ പോകുന്നുവെന്ന പേരിലാണ് കരാറുകാരന് സിമന്റ് കട്ടകള്‍ നിരത്തിയത്. എന്നാല്‍ നിര്‍മ്മാണ ചെലവില്‍ ഗണ്യമായ കുറവ് വന്നിട്ടും പദ്ധതി തുകയില്‍ വ്യത്യാസം വരുത്താതിരിക്കുന്നത് അഴിമതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: