കരുനാഗപ്പള്ളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങിയപ്പോള്‍ ഫലപ്രഖ്യാപനത്തിന് മുമ്പുള്ള കൂട്ടലിന്റെയും കിഴിക്കലുകളുടെയും തിരക്കിലാണ് മുന്നണികള്‍. കൂട്ടികിഴിക്കലുകള്‍ പലതുകഴിഞ്ഞിട്ടും പല കണക്കന്‍മാരുടേയും കണക്ക് ഒത്തുചേരാത്തത് ചങ്കിടിപ്പ് ഏറ്റുന്നുമുണ്ട്.
രണ്ടാഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ ശാന്തവും സമാധാനപരവുമായി തെരെഞ്ഞെടുപ്പ് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വരണാധികാരികള്‍. കരുനാഗപ്പള്ളിയിലെ 34 ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണക്കാക്കിയെങ്കിലും ശക്തമായ പോലീസ് നിരീക്ഷണത്തില്‍ തെരഞ്ഞടുപ്പ് പൂര്‍ത്തികരിക്കാന്‍ പോലീസിന് സാധിച്ചു. കരുനാഗപ്പള്ളി എസിപി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ 500 പോലീസ് സേനാംഗങ്ങളാണ് ക്രമസമാധാനപാലനത്തിന് നിയോഗിച്ചിരുന്നത്. മുന്‍കാല തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി കരുനാഗപ്പള്ളി നിയമസഭാപരിധിയിലുള്ള ആറ് ഗ്രാമപഞ്ചാത്തുകളിലേയും മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയില്‍ 23 ഇടത്തും ബിജെപി പ്രതിനിധികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതില്‍ 25 ലധികം വാര്‍ഡുകളിലും ബിജെപിയുമായി നേരിട്ടുള്ള മത്സരമാണ് നടന്നത്. ഇരുമുന്നണികളില്‍ നിന്നും സജീവപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത് പല മേഖലകളിലും ബിജെപിയുടെ വിജയസാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
കള്ളപ്രചരണങ്ങളും പിതൃത്വം ഇല്ലാത്ത ലഘുലേഖകളും വ്യക്തിഹത്യകളും ബിജെപി മുന്നേറ്റത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും ഇരുമുന്നണികള്‍ക്കും വിപരീതഫലമാണ് കരുനാഗപ്പള്ളിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
അടവുകള്‍ പലതിലും ഫലം കാണാത്തതിനാല്‍ വോട്ടുകള്‍ പരസ്പരം കൈമാറുന്നതിനുള്ള ധാരണ ഇരുമുന്നണികളുടേയും നേതൃത്വത്തിന്റെ അറിവോടെ നടന്നു.
മാത്രവുമല്ല വര്‍ഗീയ വിദ്വേഷം കുത്തിനിറച്ച് മുസ്ലീംവോട്ടുകള്‍ ഓരോ വാര്‍ഡിലേയും വിജയസാധ്യത അനുസരിച്ച് കേന്ദ്രീകരിച്ചും എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകള്‍ സ്ഥാനാര്‍ഥികളെ അവസാനനിമിഷങ്ങളില്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിച്ച് ബിജെപിയുടെ വിജയസാധ്യത ഇല്ലാതാക്കാനുള്ള ശ്രമവും നടത്തി. തന്ത്രങ്ങളുടേയും കുതന്ത്രങ്ങളുടേയും ഫലം ഏഴാം തീയതി അറിയാമെങ്കിലും ആകാംക്ഷയോടെ കൂട്ടലും കിഴിക്കലുമായി മുഴുകിയിരിക്കുകയാണ് മുന്നണികളും പ്രവര്‍ത്തകരും.
















