രാമനാട്ടുകര: കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ദിശാസൂചികയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് അഭിപ്രായപ്പെട്ടു.
ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി കാരാട് അങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വിഷയങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത തെരഞ്ഞെടുപ്പ് ആണിത്. കേരളത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് ഇന്ന് ദേശീയ തലത്തിലും പ്രാധാന്യം കൈവന്നിരിക്കുകയാണ്.
ഇടത്-വലത് മുന്നണികളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ് ആണിത്. കോണ്‍ഗ്രസിനും സിപിഎമ്മിനും ജനങ്ങളില്‍ നിന്ന് ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടും. ഇത്രയും കാലം ഇരുമുന്നണികളും തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. വികസനത്തെക്കുറിച്ചോ ജനകീയ പ്രശ്നങ്ങളെക്കുറിച്ചോ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണികള്‍ക്കും താല്‍പ്പര്യമില്ല. പരാജയഭീതി മൂലമാണ് അവര്‍ ഇതിനെക്കുറിച്ച് മിണ്ടാത്തത്. എന്നാല്‍ ബിജെപി വോട്ടു ചോദിക്കുന്നത് വികസനത്തിനു വേണ്ടിയാണ്. സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മണി എള്ളാത്ത് പുറായ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ. രാമചന്ദ്രന്, എം. പ്രേമന് മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് വനജ രവീന്ദ്രന്, ചമ്മിനി ബാലകൃഷ്ണന്, വി.പി. ചന്ദ്രന്, മാധവന് മുരിങ്ങാട്ട്, അറത്തില്‍ സുബ്രഹ്മണ്യന്, സുരേഷ് കാവാട്ട്, പി.എം. ഉണ്ണി, ഹരിലാല്‍ പാറമ്മല്‍ എന്നിവര്‍ സംസാരിച്ചു. ഉദയന്‍ പുതുക്കോട് സ്വാഗതവും സുരേന്ദ്രന് കാരാട് നന്ദിയും പറഞ്ഞു.
വിവിധ ഡിവിഷനുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: