രാമാഭിലാഷം കേട്ടതും വിഭീഷണന് വാനരസൈന്യങ്ങളെയെല്ലാം യഥായുക്തം സത്കരിച്ച് ബഹുമാനിച്ചു. ധനരത്നാദികള്‍ വിതരണം ചെയ്തു. വാനരപ്പട സന്തുഷ്ടരായി. സീതാലക്ഷ്മണ സമേതനായി ശ്രീരാമന് പുഷ്പകത്തില്‍ക്കയറി. വിമാനത്തില്‍ ഇരുന്നുകൊണ്ട് സുഗ്രീവനേയും, സേനകളേയും വിഭീഷണനേയും സംബോധനചെയ്തുകൊണ്ട് രാമന് പറഞ്ഞു. ഹേ വാനരശ്രേഷ്ഠന്മാരെ, മിത്രകാര്യങ്ങള്‍ നിങ്ങള്‍ യഥേഷ്ടം നിറവേറ്റിയിരിക്കുന്നു. നിങ്ങള്‍ക്കിനി യഥേഷ്ടം തിരിച്ചുപോകാം.
സുഗ്രീവ, ഒരു ഹിതകാരിയായ സ്നേഹിതന് എന്തെല്ലാം ചെയ്യേണ്ടതുണ്ടോ അതെല്ലാം നീ ചെയ്തു. ഇനി സൈന്യസമേതം കിഷ്കിന്ധയ്ക്ക് മടങ്ങിയാലും. വിഭീഷണ ഞാന്‍ നല്കിയ ലങ്കയില്‍ നീ വാഴുക. ഇന്ദ്രാദികള്‍പോലും നിന്നെ എതിര്‍ക്കുകയില്ല. ഞാന്‍ എന്റെ പിതാവിന്റെ രാജധാനിയായ അയോദ്ധ്യയിലേക്ക് യാത്രയാവുകയാണ്. ഞാന്‍ യാത്രചോദിക്കുകയാണ്. എല്ലാവരും സ്നേഹപുരസ്സരം വിടനല്‍കിയാലും. ഇതുകേട്ട് വാനരന്മാരും വിഭീഷണനും തങ്ങള്‍ക്കും അയോദ്ധ്യയിലേക്ക് പോന്നാല്‍കൊള്ളാമെന്നുണ്ടെന്ന് രാമനെ അറിയിച്ചു. രാമന് സന്തോഷമായി. അമാത്യന്മാരോടൊത്ത് വിഭീഷണനും സര്‍വ്വ വാനരന്മാരും പുഷ്പകത്തില്‍ കയറി. ഘോരശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഹംസയുക്തമായ വിമാനം വിഹായസ്സില്‍ ഉയര്‍ന്നുപറന്നു.
ലങ്കയിലെ യുദ്ധഭൂമി, സമുദ്രം, കിഷ്കിന്ധ എന്നിവ രാമന് സീതയ്ക്ക് കാണിച്ചുകൊടുത്തു. കിഷ്കിന്ധ കണ്ണില്‍ പെട്ടപ്പോള്‍ സീത തന്റെ ഒരഭിലാഷം രാമനോട് പറഞ്ഞു.
സുഗ്രീവപത്നിയെക്കൂടി അയോദ്ധ്യയിലേക്ക് കൊണ്ടുപോകണമെന്ന്. വിമാനം താഴെയിറക്കി കിഷ്കിന്ധയില്‍ നിന്ന് സ്ത്രീകളേയും വിളിച്ചുവരുത്തി കയറ്റി യാത്രതുടര്‍ന്നു. ഋശ്യമൂകം പമ്പാസരോവരം, അഗസ്ത്യകൂടം, ചിത്രകൂടം, ഗംഗാനദി തുടങ്ങിയ സ്ഥലങ്ങള്‍ ശ്രീരാമന് സീതക്ക് കാണിച്ചുകൊടുത്തു. ആ യാത്ര അവസാനിക്കുന്നത് ഭരദ്വാജാശ്രമത്തിലാണ്.
പൂര്‍ണേ ചതുര്‍ദശേ വര്‍ഷേ പഞ്ചമ്യാം ലക്ഷ്മണാഗ്രജഃ
ഭരദ്വാജാശ്രമം പ്രാപ്യ വവന്ദേ നിയതോ മുനീം (യുദ്ധം 127:1)
വനവാസം പതിനാലു വര്‍ഷം പൂര്‍ത്തിയായ ചൈത്രശുക്ല പഞ്ചമിനാളില്‍ ശ്രീരാമന് ഭരദ്വാജാശ്രമത്തിലെത്തി അദ്ദേഹത്തെ യഥാവിധി വന്ദിച്ചു. മാമുനിയില്‍ നിന്നും അയോദ്ധ്യയിലെ വിശേഷങ്ങളെല്ലാമറിഞ്ഞു. രാമനോട് അന്നവിടെ താമസിച്ച് ആതിഥ്യം സ്വീകരിക്കാന്‍ മഹര്‍ഷി ക്ഷണിച്ചു. രാമനത് സ്വീകരിച്ചു.
രാമന് ഹനുമാനെ വിളിച്ച് നിര്‍ദ്ദേശിച്ചു. നീ വേഗം അയോദ്ധ്യയില്‍ചെന്ന്, അവിടെ എല്ലാവര്ക്കും കുശലംതന്നെയല്ലേയെന്ന് അന്വേഷിക്കുക. പോകുന്ന വഴിക്ക് ശൃംഗിവേരത്തിലിറങ്ങി ഗുഹനെക്കണ്ട് എന്റെ വൃത്താന്തങ്ങള്‍ അറിയിക്കണം. എന്റെ വിവരങ്ങളറിയുമ്പോള്‍ പ്രിയമിത്രമായ ഗുഹന് സന്തോഷിക്കും. അതുപോലെ എന്റെ കുശലാന്വേഷണം ഭരതനെ അറിയിക്കണം. നമ്മുടെ വിവരങ്ങളും അറിയിക്കണം. സീതാപഹരണവും സേതുബന്ധനവും, സമുദ്രതരണവും രാവണവധവും മഹേന്ദ്രദര്‍ശനവും ഭരതനോട് പറയണം. രാക്ഷസരാജനായ വിഭീഷണനോടും, വാനരാധിപനായ സുഗ്രീവനോടും വാനരസൈന്യങ്ങളോടുമൊത്ത് രാമന് വരുന്നു എന്നു പറയുമ്പോള്‍ ഭരതനിലുണ്ടാകുന്ന മുഖഭാവത്തിലെ മാറ്റങ്ങള്‍ നല്ലതുപോലെ ശ്രദ്ധിക്കണം. മുഖഭാവം കൊണ്ടും നോട്ടംകൊണ്ടും വാക്കുകൊണ്ടും ഭരതന്റെ ഇംഗിതം ശരിക്കും മനസ്സിലാക്കണം. സര്‍വ്വസമൃദ്ധമായ രാജ്യം ആരുടേയും മനസ്സിനെ ഭ്രമിപ്പിച്ചേക്കാം. ഭരതന് രാജ്യമോഹമുണ്ടെങ്കില്‍ അവന്‍തന്നെ രാജ്യം ഭരിക്കട്ടെ. അവന്റെ ഉദ്ദേശവും നിശ്ചയവും എന്താണെന്ന് ശരിക്ക് മനസ്സിലാക്കി ഞങ്ങളധികദൂരം വരുന്നതിന്നു മുമ്പുതന്നെ നീ വന്ന് അറിയിക്കണം.
അധികാരഭ്രമം രാമനെ തീണ്ടിയിട്ടില്ലെന്നതിന്റെ മറ്റൊരുദാഹരണമായിരുന്നു അത്. ജ്യേഷ്ഠന് ഭരതനെക്കുറിച്ചറിയാത്തതല്ല. മറ്റാരേക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന് ഭരതനെ അറിയാം. മൂന്നാമത്തെ പ്രാവശ്യമാണ് രാമന് രാജ്യം ഉപേക്ഷിക്കുന്നത്. സംസ്കാര സമ്പന്നരായാലും ചിലര്‍ക്ക് അധികാരമോഹമുണ്ടായിരിക്കുമെന്ന വസ്തുത വ്യക്തമാക്കാന്‍ വേണ്ടി പറഞ്ഞതാണിത്. വിവരങ്ങള്‍ തിരികെ വന്ന് അറിയിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഹനുമാന് അപ്രകാരം ചെയ്യുകയുണ്ടായില്ല. ഭരതനെ കണ്ടശേഷം അപ്രകാരം ചെയ്യുന്നത് അനാവശ്യമാണെന്ന് ഹനുമാന് തോന്നിയിട്ടുണ്ടാകാം. രാമനും ഹനുമാന്റെ വരവിനു വേണ്ടി കാത്തിരുന്നില്ല.
ഹനുമാന് ഗുഹനെക്കണ്ട് വിവരമറിയിച്ചശേഷം ഭരതസമീപത്തേക്ക് പോയി. രാമന് സന്തോഷത്തോടെ മടങ്ങിയെത്തിയിരിക്കുന്ന വിവരം അറിയിച്ചു. വിവരമറിഞ്ഞ ഭരതന് ആനന്ദപരവശനായി നിലംപതിച്ചു. അല്പം കഴിഞ്ഞ് ഉണര്‍ന്ന് ആശ്വസിച്ച ശേഷം വിവരങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. അളവറ്റ പരമാനന്ദത്തിലാറാടിയ ഭരതന് ശത്രുഘ്നനെ വിളിച്ച് ജ്യേഷ്ഠന്റെ വരവേല്‍പ്പിനാവശ്യമായ ഏര്‍പ്പാടുകള്‍ ഒരുക്കാനേല്പിച്ചു. ശത്രുഘ്നന്‍ നഗരാലങ്കരണത്തിനും അകമ്പടിക്കും എതിരേല്പിനും വേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്തു. എങ്ങും പുഷ്പാലങ്കാരം. സുഗന്ധ ജലധാരകള്‍ എല്ലായിടത്തും ധ്വജങ്ങളും കൊടിതോരണങ്ങളും വാദ്യമേളങ്ങളും. അയോദ്ധ്യ മുതല്‍ നന്ദിഗ്രാമം വരെയുള്ള വഴികളെല്ലാം അലങ്കരിച്ചൊരുക്കി. അലങ്കാരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മന്ത്രിമാരും സേനാധിപരും അശ്വാരൂഢ സംരക്ഷകരും പൗരമുഖ്യരും ചതുരംഗസേനാംഗങ്ങളും രഥാരൂഢരായ അമ്മറാണി കൗസല്യയും സപത്നിമാരും എല്ലാംകൂടി നന്ദിഗ്രാമം ലക്ഷ്യമാക്കി നീങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: