കോഴിക്കോട്: പാചക വാതക വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി അഞ്ചു കി. ഗ്രാം എല്‍പിജി സിലിണ്ടര്‍ കോഴിക്കോട്ടും. ഭാരത് പെട്രോളിയം ആവിഷ്കരിച്ച ഈ പദ്ധതിയുടെ മലബാര്‍ മേഖലയിലെ ആദ്യ വില്‍പ്പന വെസ്റ്റ്ഹില്‍ സിറ്റി പെട്രോള്‍സ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചു.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും മൊബൈല്‍ നമ്പറും നല്കിയാല് പെട്രോള്‍ ബങ്കുകളില്‍ നിന്നും പാചക വാതകം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. നിലവിലുള്ള 30 കി. ഗ്രാം സിലിണ്ടറിന് പകരം 11 കി. ഗ്രാം മിനി സിലിണ്ടറാണ് പെട്രോള്‍ ബങ്കില്‍ നിന്ന് ലഭിക്കുക. സാധാരണ എല്‍പിജി കണക്ഷന് നല്‍കേണ്ട വിവിധ രേഖകളൊന്നും ഇതിനാവശ്യമില്ല. പെട്രോള്‍ ബങ്കിന്റെ പ്രവര്‍ത്തന സമയത്ത് മുഴുവന്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കുമെന്നതും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാണ്.
വെസ്റ്റ്ഹില്‍ സിറ്റി പെട്രോള്‍സ് കൂടാതെ കോവൂര്‍ എന്കെഎച്ച്കെ പെട്രോള്‍ ബങ്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം നടപ്പാക്കുക. സംസ്ഥാനത്ത് കൊച്ചിയില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്.
ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പു വരുത്തിയിട്ടാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് ബിവിസിഎല് ടെറിറ്ററി മാനേജര്‍ തരിയന്‍ പീറ്റര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
റിട്ട. ഇന്‍കംടാക്സ് കമ്മീഷണര്‍ ഹരിദാസന് നായര്‍ക്ക് ആദ്യ സിലിണ്ടര്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വഹിച്ചത്.
ജില്ലാ സപ്ലൈ ഓഫീസര്‍ രവീന്ദ്രന്, ബിപിസിഎല്‍ ടെറിറ്ററി കോ ഓര്‍ഡിനേറ്റര്‍ എസ്. ശ്രീധര്‍, ഏരിയാ സെയില്‍സ് മാനേജര്‍ സി പി. നബീല്‍, ഗ്യാസ് ഡിസ്ട്രിബ്യൂട്ടര്‍ ടി വി ശ്രീധരന് എന്നിവര്‍ സംബന്ധിച്ചു.
കണക്ഷന് എടുക്കുന്നസമയത്ത് 1924.65 രൂപയാണ് നല്‍കേണ്ടത് സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് 298.39 രൂപയാണ് അടക്കേണ്ടത്. സബ്സിഡി ആനുകൂല്യം ഇല്ലാതെയാണ് ഗ്യാസ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: