ശ്രീജിത്ത് കെ.സി
പൊന്‍കുന്നം: രാജേന്ദ്രമൈതാനത്ത് നിറഞ്ഞുനിന്ന ആയിരങ്ങളുടെ ആവേശത്തെ തണുപ്പിക്കാന്‍ മഴയ്ക്കായില്ല. സേവന സന്നദ്ധരായ ബിജെപി പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനത്തിന് പിന്തുണയുമായി എത്തിയ ആയിരങ്ങള്‍ക്കിടയിലേക്ക് ചലച്ചിത്ര നടന് ഭരത് സുരേഷ് ഗോപി കൂടിയെത്തിയപ്പോള്‍ ചടങ്ങിന് താരപ്രഭയുമായി. പൊന്‍കുന്നം പട്ടണവും കെട്ടിടങ്ങളുടെ മട്ടുപ്പാവും എല്ലാം കാണികളെക്കൊണ്ട് നിറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് എല്ലാ പിന്തുണയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കാണികളുടെ ആര്‍പ്പുവിളികളും ആവേശവും. നേതാക്കളുടെ ഓരോ വാക്കും കരഘോഷത്തോടെയാണ് അവര്‍ എതിരേറ്റത്.
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റിയുടെ നന്മ പ്രവര്‍ത്തനത്തെ ചടങ്ങില്‍ എത്തിയവരെല്ലാം ശ്ലാഘിച്ചു. കേരളത്തിനാകെ മാതൃകയാണ് ചിറക്കടവില്‍ ബിജെപി നല്‍കിയതെന്ന് പറഞ്ഞ് മുഖ്യാതിഥി സുരേഷ്ഗോപി ഭാരവാഹികളെ അനുമോദിച്ചു.
ഭവനരഹിതരുടെ ബാഹുല്യം ആരുടെയും കരളലിയിക്കുന്നതാണെന്ന് ചടങ്ങില്‍ ആമുഖ പ്രഭാഷണത്തിനിടെ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന് സൂചിപ്പിച്ചു. 250ലേറെ അപേക്ഷകളാണ് ബിജെപിക്ക് കിട്ടിയത്. ഇതിലേറെപ്പേരും രണ്ടും മൂന്നും സെന്റ് സ്ഥലം ഉണ്ടായിട്ടും ഒരു വീട് വയ്ക്കാന്‍ ശേഷിയില്ലാത്തവരാണ്. 150ലേറെപ്പേര്‍ സ്ഥലമോ വീടോ ഇല്ലാത്തവരായിരുന്നു. ഇവരില്‍ നിന്ന് ഒരാള്‍ക്കാണ് ചടങ്ങില്‍ നറുക്കെടുപ്പ് നടത്തി മൂന്നാമത്തെ വീട് സമ്മാനിച്ചത്. മറ്റ് രണ്ടുപേരെ നേരത്തെ കണ്ടെത്തിയിരുന്നു. പദ്ധതിക്ക് വേണ്ടി നിര്‍മ്മാണ സാമഗ്രികള്‍ സംഭാവന ചെയ്ത ഒട്ടേറെ സുമനസ്സുകള്‍ ഉണ്ട്. നൂറു രൂപ മൂതല്‍ ആയിരങ്ങള്‍ വരെ സംഭാവന നല്കിയ നല്ല മനസ്സുകള്‍ ഉണ്ട്. ശ്രമദാനം നടത്തിയ ഒട്ടേറെപ്പേരുണ്ട്. ബാദ്ധ്യതകള്‍ വന്നുപെട്ടിട്ടുണ്ടെങ്കിലും ശ്രീധരീയത്തിലൂടെ ഇതുവരെ നാലുപേര്‍ക്ക് കിടപ്പാടം ആയതില്‍ പ്രവര്‍ത്തകര്‍ സന്തുഷ്ടരാണ്.
ചിറക്കടവില്‍ ഒരാള്‍പോലും വീടില്ലാത്തതായി ഉണ്ടാവരുതെന്നാണ് ബിജെപിയുടെ ലക്ഷ്യം. വരും നാളുകളില്‍ ഈ ലക്ഷ്യത്തിനായുള്ള ഊര്‍ജ്ജമാണ് വമ്പിച്ച ജനപിന്തുണ നല്‍കുന്നതെന്ന ചിന്തയും നേതാക്കള്‍ സമ്മേളനത്തില്‍ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: