താന്‍ വൃദ്ധനായ പിതാവില്‍നിന്നും മാതാവില്‍ നിന്നും അനുവാദം വാങ്ങി. യുവതിയായ സീതയെ എങ്ങിനെ സമാധാനിപ്പിച്ച് വിടവാങ്ങാന്‍ കഴിയും എന്ന ചിന്തയായിരുന്നു രാമനെ വ്യാകുലനാക്കിയിരുന്നത്. മനസ്സിന്റെ പ്രതിബിംബം ശരിക്കും മുഖം വിളിച്ചോതുന്നുണ്ടെന്ന് രാമനറിയാം. രാമന് നേരെ സീത വസിക്കുന്ന അന്ത:പുരത്തിലേക്ക് നടന്നു. വനയാത്രയെപ്പറ്റി സീതയ്ക്ക് ഒന്നും അറിയില്ലായിരുന്നു. അഭിഷേകത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു സീതയുടെ മനസ്സില്‍. ശ്രീരാമന്റെ വരവും കാത്തിരിക്കുകയായിരുന്നു സീത. ക്ഷീണിച്ച മുഖവുമായി വന്നുകയറിയ തന്നെക്കണ്ട് അമ്പരപ്പോടെ സീത ചോദിച്ചു.
എന്തുപറ്റി വെണ്‍കൊറ്റക്കുടയും വെഞ്ചാമരവും സ്തുതിപാഠകരും സേവകരും എല്ലാം എവിടെപ്പോയി? നിയുക്ത രാജാവ് ഇങ്ങനെ ഒറ്റക്ക് സഞ്ചരിക്കാമോ? അഭിഷേകോത്സവത്തിന് ആനയും തേരും ഒന്നുംതന്നെ വരുന്നതു കണ്ടില്ലല്ലോ? കൊട്ടാരത്തില്‍ നടന്ന കാര്യങ്ങള്‍ ഒന്നുംതന്നെ സീത അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അകമ്പടികളൊന്നും കാണാഞ്ഞതുകൊണ്ടാണ് ആ ശുദ്ധഹൃദയത്തില്‍നിന്നും ഈ ചോദ്യങ്ങള്‍ ഉയര്‍ന്നത്.
സീതയുടെ ചോദ്യം ശ്രവിച്ച ശ്രീരാമന് സാവധാനം എല്ലാ വിവരങ്ങളും സീതയോട് വിശദീകരിച്ചു. അതിനുശേഷം പറഞ്ഞു. പതിനാലു വര്‍ഷത്തേക്ക് ഞാന്‍ വനവാസത്തിനായി പോകുകയാണ്. നിന്നോട് യാത്രപറയാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. നീ ധര്‍മ്മജ്ഞയാണെന്ന് എനിക്കറിയാം. ഞാന്‍ പോയശേഷം നീ വ്രതോപാസത്തോടെ ദേവപൂജ ശരിക്ക് നിര്‍വ്വഹിച്ച് അച്ഛനേയും അമ്മയേയും നന്നായി പരിചരിക്കണം. ഭരതശത്രുഘ്നന്മാരെ എനിക്ക് വളരെ ഇഷ്ടമാണ്. അവരെ നീ സഹോദരന്മാരായി കാണണം.
ഋദ്ധിയുക്താ ഹി പുരുഷ ന സഹന്തേ പരസ്തവം
അധികാരവും പ്രൗഢിയുമുള്ളവര്‍ അന്യരെ പുകഴ്ത്തി സംസാരിക്കുന്നത് സഹിക്കുകയില്ല. അതുകൊണ്ട് ഭരതന്റെ മുന്നില്‍ നീ എന്നെ പുകഴ്ത്തി പറഞ്ഞേക്കരുത്. ഭരതനോട് ഉചിതമായി പെരുമാറണം. നീ ആര്‍ക്കും ഒരു ദുഃഖവുമുണ്ടാക്കരുത്. ആരും ഒരു കാര്യത്തിലും നിന്നെ പഴിക്കാന്‍ ഇടവരരുത്. പതിന്നാലു വര്‍ഷമെന്നു പറയുന്നത് പതിനാലു വിനാഴികപോലെ കഴിയും. നീ സുഖമായിരിക്കുക, ഞാന്‍ പുറപ്പെടുകയാണ് രാമന് പറഞ്ഞത് കേട്ട് തമാശയായി കരുതി ചിരിച്ചുകൊണ്ട് സീത പറഞ്ഞു. രാത്രി സമയത്ത് പിരിഞ്ഞിരുന്നാല്‍പോലും സഹിക്കാത്ത അളവില്‍ അച്ഛന് അങ്ങയോട് സ്നേഹമുണ്ടല്ലോ അതുകൊണ്ട് അച്ഛന് പതിന്നാലു വര്‍ഷത്തേക്ക് വനത്തിലേക്കയക്കുന്നു എന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എനിക്ക് ചിരിവരുന്നു. അതല്ല അങ്ങ് വനത്തിന്ന് പോകന്നു എന്നത് സത്യമാണെങ്കില്‍; ഞാന്‍ ഇവിടെ അച്ഛനമ്മമാരെ ശുശ്രൂഷിച്ച് അയോദ്ധ്യയില്‍ തന്നെ വാഴണമെന്നു പറയാന്‍ അങ്ങേക്ക് എങ്ങിനെ ധൈര്യം വന്നു?
സീത തുടര്‍ന്നു. ഇത്തരം സാരശൂന്യവും അര്‍ത്ഥ ശൂന്യവുമായ വാക്കുകള്‍ അങ്ങയുടെ അധരങ്ങളില്‍നിന്ന് എങ്ങിനെ നിര്ഗ്ഗളിച്ചു. ആര്യപുത്ര! അച്ഛന്, അമ്മാവന്, സഹോദരന് എന്നിവരെല്ലാം വിധിവിഹിതമായി തങ്ങള്‍ക്കു വന്നുചേരുന്ന സൗഭാഗ്യങ്ങളെ സന്തോഷപൂര്‍വ്വം അനുഭവിച്ച് ഭാവിയിലെ ഭാഗധേയങ്ങള്‍ക്കായി പ്രതീക്ഷാനിര്‍ഭരമായ ഹൃദയത്തോടെ നാളുകള്‍ കഴിക്കുന്നു. എന്നാല്‍ ഒരു വിവാഹിതയായ സ്ത്രീയുടെ കാര്യം ആ വിധമല്ല. ഭര്‍ത്താവിന്റെ ഭാഗ്യകാലത്തും ദുരിതാനുഭവങ്ങളിലും ഒരേപോലെ സന്തോഷപൂര്‍വ്വം പങ്കാളിയാകേണ്ട അവകാശവും ചുമതലയും അവള്‍ക്കുണ്ട്. അതുകൊണ്ട് അങ്ങ് വനത്തിലേക്ക് പുറപ്പെടുകയാണെങ്കില്‍ അങ്ങയുടെ പാദങ്ങളെ പിന്തുടരുവാന് ഞാന്‍ വിധിയാല്‍ നിയുക്തയാണ്.
ഭര്‍ത്താവ് വനവാസത്തിന്നു പോവുകയാണെങ്കില്‍ പതിയ്ക്കു മുമ്പായിത്തന്നെ ഇറങ്ങേണ്ടവളല്ലേ പത്നി. ഭാര്യയെ അര്‍ദ്ധാംഗിനി എന്നു പറയുന്നത് വെറുതെയാണോ. അങ്ങയുടെ പകുതിയാണല്ലോ ഞാന്‍ അങ്ങേയ്ക്ക് വനവാസം വിധിച്ചപ്പോള്‍ ഞാന്‍ അര്‍ദ്ധാംഗിനി അല്ലാതായോ. വനയാത്ര അങ്ങേയ്ക്കു വിധിച്ചാല്‍ അത് എനിക്കും ബാധകമല്ലെ. നമുക്കൊന്നിച്ചല്ലേ പോകാന്‍ കഴിയുകയുള്ളു.
ന പിതാനാത്മജോ ന ആത്മാ ന മാതാന സഖീജന:
ഇഹ പ്രേത്യാ ച നാരീണാം പതിരേകോ ഗതി: സദാ
ഇഹത്തിലും പരത്തിലും ഭാര്യക്കാശ്രയമായിട്ടുള്ളത് പിതാവോ പുത്രനോ, സഹോദരനോ ബന്ധുവോ അമ്മയോ, സഖിയോ, തോഴിയോ അല്ല. ഭര്‍ത്താവ് മാത്രമാണ് അവള്‍ക്ക് ഏകാവലംബം.
യദിത്വം പ്രസ്ഥിതോ ദുര്‍ഗം വന മദൈവ രാഘവ:
അഗ്രതസ്തേ ഗമിഷ്യാമി മൃദ്ഗന്തീ കുശകണ്ഠകാന്‍
അങ്ങ് വനത്തിലേക്ക് പുറപ്പെട്ടാല്‍ അങ്ങയുടെ മുന്നെ ഞാന്‍ നടന്ന് അങ്ങയുടെ ദുര്‍ഘടമാര്‍ഗ്ഗങ്ങളിലുള്ള കഠിനത എന്റെ പാദസ്പര്‍ശംകൊണ്ട് അല്പമെങ്കിലും കുറയ്ക്കാനും അങ്ങേയ്ക്ക് നടക്കാന്‍ പറ്റുംവിധത്തില്‍ മാര്‍ഗ്ഗത്തെ സ്വല്പമെങ്കിലും മാര്‍ദവപ്പെടുത്താനും എനിക്ക് സാധിക്കുമല്ലോ?
ശ്വാസതടസ്സംമൂലം സീതയുടെ വാക്കുകള്‍ മുറിഞ്ഞു. അല്പനേരം നിറുത്തിയിട്ട് അവള് വീണ്ടും തുടര്‍ന്നു. എന്റെ മനസ്സുനിറയെ അങ്ങയുടെ രൂപം മാത്രമാണ് ഹൃദയം നിറയെ അങ്ങയെക്കുറിച്ചുള്ള ചിന്തയും. മറ്റൊരു രൂപത്തിനോ ചിന്തക്കോ എന്റെ മനസ്സിലും ഹൃദയത്തിലും സ്ഥാനമില്ല. അതുകൊണ്ട്
ശുശ്രൂഷമാണാ തേ നിത്യം നിയതാ ബ്രഹ്മചാരിണി
സഹ രംസ്യേ ത്വയാ വീര വനേഷു മധുഗന്ധിഷു
ബ്രഹ്മചര്യത്തോടും ആത്മനിയന്ത്രണത്തോടും കൂടി നിത്യവും അങ്ങയെ ശുശ്രൂഷിച്ചുകൊണ്ട് മധുഗന്ധയുക്തമായ വനത്തില്‍ അങ്ങയോടൊപ്പം ഞാന്‍ സഞ്ചരിച്ചുകൊള്ളാം.
... തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: