ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്താന്‍ കൈക്കൊണ്ട ഇ-ലേലംവഴി സംസ്ഥാനങ്ങള്‍ക്ക് 3.35 ലക്ഷംകോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ-കല്‍ക്കരി സഹമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഊര്‍ജ്ജ ഉല്‍പാദനത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ദ്ധനയായ 8.4 ശതമാനം കൈവരിച്ചതായും മന്ത്രി പറഞ്ഞു.
പ്രകൃതിവിഭവങ്ങളുടെ സുതാര്യവും സത്യസന്ധവുമായ പങ്കിടലിന് ഇ-ലേലം ശക്തമായ അടിത്തറ നല്‍കി. സുതാര്യമായ സംഭരണ പ്രക്രിയയിലൂടെ എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ 74 ശതമാനം കുറവുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കില്‍ 24മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് മന്ത്രാലയം ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടതായി പിയൂഷ്‌ഗോയല്‍ പറഞ്ഞു. രാജ്യചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി കമ്മിയായ 3.6 ശതമാനം, ഏറ്റവും ഉയര്‍ന്ന ശേഷി വര്‍ദ്ധന 22,566 മെഗാവാട്ട്, പ്രസരണ ലൈന്‍ ശേഷിയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനയായ 22,100 സര്‍ക്യൂട്ട് കിലോമീറ്റര്‍, 66,554 എം.—വി.എ. യുടെ ഏറ്റവും ഉയര്‍ന്ന സബ്‌സ്റ്റേഷന്‍ ശേഷിവികസനം എന്നിവ കഴിഞ്ഞ ഒരുവര്‍ഷത്തെ നേട്ടമാണ്.
പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കല്‍ക്കരി ഉല്‍പ്പാദനമായ 32 ദശലക്ഷം ടണ്‍ വലിയ നേട്ടമായി. കല്‍ക്കരി ഉല്‍പ്പാദന രംഗത്തെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 23 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തില്‍ എത്തി. സൗരോര്‍ജ്ജശേഷി 42 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.
നടപ്പുവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ പുതിയ വൈദ്യുതി പ്രസരണ പദ്ധതികള്‍ നടപ്പിലാക്കും. ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയും സംയോജിത ഊര്‍ജ്ജ വികസന പദ്ധതി വഴി പ്രസരണ വിതരണ സംവിധാനം മെച്ചപ്പെടുത്താനായി 1.09 ലക്ഷംകോടിരൂപ ചെലവിടും. 100 മെഗാവാട്ട്‌ശേഷിയുള്ള 25 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ പ്രസരണ വിതരണത്തിനായി 38000 കോടിരൂപയുടെ ഹരിത ഊര്‍ജ്ജ ഇടനാഴിയും പരിഗണനയിലാണ്. കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം കേന്ദ്ര ഊര്‍ജ്ജ കല്‍ക്കരി മന്ത്രാലയങ്ങള്‍ 2,250 കോടിരൂപ ചെലവില്‍ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലായി ഒന്നേകാല്‍ ലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചു വരുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു.
















