”ശത്രു സന്താപകാരിയായ അല്ലയോ അര്‍ജ്ജുന, നിന്റെ ഈ തേര് പല മഹാരഥന്മാരുടെയും ശാസ്ത്രാസ്ത്രങ്ങള്കൊണ്ട് മുമ്പേതന്നെ ദഹിച്ചുപോയതാണ്. ഞാന്‍ ഈ തേരില്‍ ഇരുന്നതുകൊണ്ട് യുദ്ധത്തില്‍ ഇതു തകര്ന്നുപോയില്ലേന്നേയുള്ളൂ. അല്ലയോ അര്‍ജ്ജുന, നിന്റെ കാര്യം സാധിച്ചതിനാല്‍ ഇപ്പോള്‍ ഞാന്‍ ഈ തേരുപേക്ഷിച്ചു. അതുകൊണ്ടാണ് ബ്രഹ്മാസ്ത്രതേജ്ജസ്സിനാല് ഈ തേരു ഭസ്മമായിപോയത്.
ഭഗവാന് തടുത്തില്ലായിരുന്നെങ്കില്‍ അര്‍ജ്ജുനനും നേരത്തെ ഭസ്മമായി പോകുമായിരുന്നു. അതുപോലെ അര്ജ്ജുനന് ആദ്യമേ തേരില്‍ നിന്നു ഇറങ്ങിയില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥ കഴിയുമായിരുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കാതിരുന്നത് ഭഗവാന്റെ കാരുണ്യാതിരേകംകൊണ്ടുമാത്രമാണ്. ഭഗവാന്റെ ഈ ലീലകകള് കണ്ടുംകേട്ടും പാണ്ഡവന്മാരെല്ലാം ഭക്തിപരവശന്മാരായി ആനന്ദാശ്രുക്കള്‍ വര്‍ഷിച്ചുകൊണ്ട് ശ്രീകൃഷ്ണന്റെ മാഹാത്മ്യങ്ങള്‍ ഉറക്കെ ഉദ്ഘോഷിച്ചു.
അനന്യാശ്ചന്തയന്തോം മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം
എന്നുള്ള തന്റെ പ്രതിജ്ഞ അവിടുന്നു വിസ്മരിക്കാറില്ല. ഭക്തന്മാര് പ്രാര്ത്ഥിക്കാതെതന്നെ അവരുടെ യോഗക്ഷേമം നിര്‍വഹിച്ചുകൊണ്ടാണ് ഈശ്വരന് വിജയിച്ചരുളുന്നത്.
ഈശ്വരന് പരമാര്‍ത്ഥദൃഷ്ടിയില്‍ നിരാകാരനും നിര്‍ഗുണനും ആണെങ്കിലും വ്യാവഹാരികദൃഷ്ടിയില്‍ അവിടുന്ന് സഗുണവും സാകാരവുമായ ഭാവത്തിലാണ് വിജയിക്കുന്നത്. അതിനാല്‍ ജ്ഞാനികള്‍ ഈശ്വരന്റെ പരിപൂര്ണഭാവത്തെ ദര്‍ശിച്ച് ശാന്തരസവും, ഭക്തന്മാരില് ചിലര്‍ മഹാപ്രഭു എന്ന നിലയില്‍ ദര്‍ശിച്ച് ദാസ്യരസവും മറ്റുചിലര്‍ സുഹൃത്ത് എന്നനിലയില്‍ കണ്ട് സഖ്യരസവും വേറൊരു കൂട്ടര് പുത്രനെന്നു ദര്‍ശിച്ച് വാത്സല്യരസവും വേറെ ചിലര്‍ പ്രാണവല്ലഭനെന്ന നിലയില്‍ ധ്യാനിച്ച് മാധുര്യരസവും അനുഭവിച്ച് നിത്യ തൃപ്തന്മാരായിത്തീരുന്നു.
ഇവരില്‍ അര്ജ്ജുനന് എപ്പോഴും ഈശ്വരനെ തന്റെ സഖാവായിട്ടാണ് കണ്ടിരുന്നത്. പക്ഷേ ആ സഖാവ് തന്റെ സാരഥിയായും, ഗുരു നാഥനായും വിശ്വരൂപനായും സര്വ്വസംഹാരരുദ്രനായും, സച്ചിദാനന്ദസ്വരൂപനായ പരബ്രഹ്മമായുംകൂടി ലാസിക്കുന്നത് കാണാനും അനുഭവിക്കാനും ഉള്ള ഭാഗ്യം അര്‍ജ്ജുനനു സിദ്ധിച്ചു.
അതുകൊണ്ട് സഖ്യഭക്തിയുടെ ശരിയായ മാതൃകയ്ക്ക് ആചാര്യന്മാര് അര്‍ജ്ജുനനെയാണ് ഉദാഹരിക്കാറുള്ളത്. സുഹൃത്തിന്റെനേരെ സമര്‍പ്പിക്കുന്ന സൗഹൃദം വിശ്വാസസൗഹൃദമായി ഉയര്‍ത്തിയാല്‍ അതാണ് ശരിയായ സഖ്യഭക്തി. ഉച്ചനീചഭേദമില്ലാതെ സമത്വപൂര്‍ണമായ ഒരനുഭൂതിയാണ് സഖ്യഭാവം ലോകത്തിനു സംഭാവന ചെയ്യുന്നത്. അതിനുവേണ്ടി നമുക്ക് വിശ്വരൂപനായ ഭഗവാനെ ഭജിക്കാം. വ്യഷ്ടിയായ ജീവന സമഷ്ടിരൂപനായ ഈശ്വരനോടുള്ള ഐക്യമാണ് സൗഹൃദം. ഈശ്വരന് നമ്മുടെ ആ സൗഹൃദത്തെ പുഷ്ടിപ്പെടുത്തട്ടെ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: