പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വിശ്വസ്തയായ പ്രൈവറ്റ് സെക്രട്ടറി , അദ്ദേഹത്തിന്റെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തികളിലൊരാൾ , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ , നിധി തിവാരി . അതീവസുരക്ഷാ സന്നാഹമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാറിൽ ഒപ്പം നിധിയുമുണ്ടാകും.
ലക്നൗ സ്വദേശിയായ നിധിക്ക് എഴുതിയ പരീക്ഷകളിലെല്ലാം സ്വർണമെഡൽത്തിളക്കവുമായി വിജയിച്ച ചരിത്രമുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ബയോ കെമിസ്ട്രിക്കു പഠിക്കുമ്പോഴാണ് അവർ സുശീലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും പിന്നീടു വിവാഹം കഴിച്ചതും.എംബിബിഎസും എംഡി ബിരുദവും നേടിയ അദ്ദേഹം വാരണാസിയിൽ പ്രാക്ടീസ് ചെയ്യുന്നു
ഉത്തർപ്രദേശിൽ, പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിക്കടുത്തുള്ള മഹമൂർഗഞ്ചാണു നിധി തിവാരിയുടെ ഭർത്താവ് ഡോ. സുശീൽ ജയ്സ്വാളിന്റെ നാട്. 2014 ൽ നരേന്ദ്ര മോദി ആദ്യമായി വാരാണസിയിൽ നിന്നു ജനവിധി തേടുമ്പോഴാണ് നിധി അദ്ദേഹത്തെ പരിചയപ്പെട്ടത്.
2007 ൽ ഭാഭാ അറ്റോമിക് റിസർച് സെന്ററിൽ ശാസ്ത്രജ്ഞയായി മഹാരാഷ്‌ട്രയിൽ ജോലിയിൽ പ്രവേശിച്ചു. അവിടുത്തെ പരിശീലനകാലാവധി പൂർത്തിയാക്കിയത് സ്വർണ മെഡലോടെയാണ്. 2008ൽ മകൻ ജനിച്ചു. പക്ഷേ ജനസേവനമെന്ന ആഗ്രഹം അപ്പോഴും നിധിയുടെ ഉള്ളിലുണ്ടായിരുന്നു. അങ്ങനെ 2008 ൽ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷ എഴുതി കമേഴ്‌സ്യൽ ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ആയി.
വാരാണസിയിലായിരുന്നു നിയമനം. 2013 ലാണ് സിവിൽ സർവീസ് എന്ന മോഹവുമായി പഠനമാരംഭിച്ചത്. അതിനായി ഡൽഹിയിലെത്തി. ആദ്യശ്രമത്തിൽത്തന്നെ സിവിൽ സർവീസ് നേടുകയും ചെയ്തു. മുസ്സൂറിയിലെ പരിശീലനകാലത്ത് ആ ബാച്ചിലെ ടോപ്പറായിരുന്നു നിധി. സ്വർണമെഡലോടെയാണ് സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയത്.
2013ൽ സിവിൽ സർവീസ് പരീക്ഷയിൽ 96ാം റാങ്ക് നേടി. പ്രധാനമന്ത്രിയുടെ ഓഫിസിൽ ചേരുന്നതിനു മുൻപ്, വിദേശകാര്യ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ രാജ്യാന്തര സുരക്ഷാകാര്യ വിഭാഗത്തിലാണ് ജോലി ചെയ്തത്. രാജ്യാന്തര ബന്ധങ്ങളിലെ വൈദഗ്ധ്യമാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സുപ്രധാന പദവിയിലേക്ക് നിധി തിവാരിയെ എത്തിച്ചത്.











