പാലാ: ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ത്തി കോഴയ്ക്ക് അവസരമുണ്ടാക്കിയ മന്ത്രി കെ.എം. മാണി ഭരണഘടനയുടെയും സത്യപ്രതിജ്ഞയുടെയും ലംഘനം നടത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ആരോപിച്ചു. മന്ത്രിസഭയിലെ പല മന്ത്രിമാരും കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാര്‍ കോഴ കേ സില് ആരോപണ വിധേയനായ മന്ത്രി കെ.എം. മാണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ മന്ത്രി കെ.എം. മാണിയുടെ വസതിയിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ച് കൊട്ടാരമറ്റത്ത് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴ സംബന്ധിച്ച സിഡി. വിജിലന്‍സിന് മുന്‍കൂട്ടി നല്കിയ ശേഷമാണ് ബിജു രമേശ് ശബ്ദരേഖ പുറത്തു വിട്ടതെന്ന് സംശയിക്കുന്നതായി വി. മുരളീധരന് പറഞ്ഞു. കെ.എം. മാണി പറയുന്നതുപോലെ യല്ല, ശാസ്ത്രീയമായ ശബ്ദപരിശോധന നടത്തിയാല്‍ ഈ മന്ത്രിസഭയിലെ പല മന്ത്രിമാരും പുറത്തുപോകുമെന്ന് മുഖ്യമന്ത്രിക്കറിയാം. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായും മുരളീധരന് പറഞ്ഞു.
മാധ്യമങ്ങള്‍ അതിരുകടക്കുന്നുവെന്നു പറയുന്ന കെ.എം. മാണി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയ്ക്കുനിര്ത്താനാണ് ശ്രമിക്കുന്നത്. ഇത് നടക്കില്ലെന്നും അതിനുവെച്ച വെള്ളം വാങ്ങി വെയ്ക്കണമെന്നും മുരളീധരന് പറഞ്ഞു. അഴിമതി മറയ്ക്കാന്‍ മാണി സഭയുടെയും ഇടതുപക്ഷത്തിന്റെയും സഹായം തേടിയിരിക്കുകയാണ്. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച സഭാനേതൃത്വം അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ്. സഭ വിചാരിച്ചാല്‍ ജനങ്ങളുടെ പ്രതികരണം മാറില്ല. സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ മിണ്ടാതിരുന്ന സഭയാണ് അഴിമതിക്ക് പിന്തുണ നല്കി രംഗത്തു വന്നിരിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കെ.എം. മാണി വിലയ്ക്ക് വാങ്ങിയിരിക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
കോഴ വാങ്ങല്‍ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. കെ.എം. മാണി കോഴ വാങ്ങിയെന്നും രാജിവെയ്ക്കണമെന്നും സ്വന്തം പാര്ട്ടിക്കാര് തന്നെ ആവശ്യപ്പെടുമ്പോള്‍ കോഴ വാങ്ങിയില്ലെന്ന് ഒരാള്‍ മാത്രമാണ് പറയുന്നത്. ബിജെപിയും യുവമോര്‍ച്ചയും സമരം നടത്തുന്നത് അഴിമതിക്കെതിരെയാണ്. ഇടതുപക്ഷത്തിന്റെ സോളാര്‍ സമരം പോലെ ഒത്തുതീര്‍പ്പിനല്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുത്തു. യുവമോര്‍ച്ച നേതാക്കളായ അഡ്വ. പി. സുധീര്‍, അഡ്വ. ആര്. എസ്. രാജീവ്, അഡ്വ. ഷൈജു, രതീഷ് ചെങ്കിലാത്ത്, ലിജിന്‍ ലാല്‍, ജയകൃഷ്ണന് ഡി, ലിജോ ജോസഫ്, എസ്. രതീഷ്, മഹേഷ് ചന്ദ്രന്, എസ്. ശ്രീരാജ്, ബിജെപി നേതാക്കളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, അഡ്വ. എന്‍. കെ. നാരായണന് നമ്പൂതിരി, അഡ്വ. എസ്. ജയസൂര്യന്‍, പി.പി. നിര്‍മ്മലന്‍, എന്‍. ഹരി, റ്റി. ആര്. നരേന്ദ്രന്, എന്‍. കെ. ശശികുമാര്‍, എം.ബി. രാജഗോപാല്‍, കെ.എന്‍. മോഹനന്, ജി. രഞ്ജിത്ത്, കെ.ജി. ഗിരീഷ് കുമാര്‍, റ്റി.ഡി. ബിജു, സെബാസ്റ്റ്യന്‍ ജോസഫ്, അഖില്‍ രവീന്ദ്രന്, അനൂപ് പയ്യപ്പാടി, മണി മൂലയില്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: