സാംസ്‌ക്കാരിക പൈതൃകം എല്ലാ രാജ്യക്കാര്‍ക്കും അവകാശപ്പെടാവുന്ന ഒന്നല്ല. ഭാരതീയര്‍ ഭാഗ്യവാന്മാരാണ്. എല്ലാ രംഗത്തും ഉത്തമമായ, അതുല്യമായ പാരമ്പര്യത്താല്‍ സമ്പന്നരാണ് ഭാരതത്തില്‍ ജനിച്ചവര്‍. ലോകം അഥവാ വിവരമുള്ളവര്‍ ഒരുതരം അസൂയ കലര്‍ന്ന അത്ഭുതത്തോടെയാണ് ഭാരത ഉപഭൂഖണ്ഡത്തെയും ഇവിടുത്തെ അസാമാന്യമായ സാംസ്‌ക്കാരിക പൈതൃകത്തേയും നോക്കിക്കാണുന്നത്. ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, ഖഗോളശാസ്ത്രം, ഗണിതശാസ്ത്രം, രാഷ്‌ട്രമീമാംസ, ആദ്ധ്യാത്മിക തത്വശാസ്ത്രം എന്നു തുടങ്ങി ഏതിനും പ്രാചീന ഭാരതത്തിന് മറുപടിയുണ്ട്. ഇവയില്‍ പലതും അന്യമായത് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച് ഇവയിലെ ശാസ്ത്രതത്വങ്ങള്‍ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങള്‍ മംഗോളിയന്‍ യോദ്ധാവും അക്രമിയുമായിരുന്ന ചെങ്കിസ്ഖാന്റെ പിന്‍തലമുറക്കാരനായിരുന്ന തൈമൂര്‍ തീയിട്ടു നശിപ്പിച്ചതുകൊണ്ടായിരുന്നുവെന്ന് ജിജ്ഞാസുക്കള്‍ കടുത്ത നിരാശയോടെ തിരിച്ചറിയുന്നു. നളന്ദ സര്‍വ്വകലാശാലയിലെ 70 ലക്ഷത്തോളം ഗ്രന്ഥങ്ങളാണ് ആ കാപാലികന്‍ നശിപ്പിച്ചത്. അവ കത്തിയമരാന്‍ ഒരു മാസത്തോളം വേണ്ടിവന്നുപോലും! അവശേഷിക്കുന്നവ മനസ്സിലാകാതെ പോയതോ, പുരോഗമന കപട ബുദ്ധിജീവികള്‍ സംസ്‌കൃതഭാഷയ്‌ക്ക് കല്‍പിച്ചിരുന്ന അയിത്തം മൂലവും. എന്നാല്‍ ജര്‍മ്മനി, അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ ഇവയൊക്കെ വര്‍ഷങ്ങളായി നിരീക്ഷണ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കയും മനസ്സിലായവ പ്രായോഗിക തലത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയുമാണ്.
ഇത്രയും ആമുഖമായി എഴുതിയത്, ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ ജനുവരി എട്ടിന് വന്ന മുഖപ്രസംഗം വായിച്ച് മനസ്സ് മടുത്തിട്ടാണ്. ഇയ്യിടെ മുംബൈയില്‍ നടന്ന 102-ാമത് ഭാരത സയന്‍സ് കോണ്‍ഗ്രസില്‍ ഭാരത ശാസ്ത്രജ്ഞന്മാര്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വെറും മേനിപറച്ചിലാണെന്നും മിത്തുകളെ അടിസ്ഥാനമാക്കി ശാസ്ത്ര തത്വങ്ങള്‍ വ്യാഖ്യാനിക്കരുതെന്നുമാണ് ആ പത്രാധിപര്‍ അടിച്ചുകസറിയിരിക്കുന്നത്! പാശ്ചാത്യരുടേതു മാത്രമേ ശാസ്ത്രമായി കാണാന്‍ കഴിയൂ എന്നും ഭാരതത്തിലേത് വമ്പുപറച്ചില്‍ മാത്രമാണെന്നും എഴുതിയിരിക്കുന്നു. പൂജ്യത്തിന്റെ വില കണ്ടത് ആരുടെ പൈതൃകമാണ്? ഇദ്ദേഹം ശ്രീനിവാസ രാമാനുജത്തെ മറന്നുപോയോ? ഭാസ്‌കരാചാര്യനെയും ആര്യഭട്ടനെയും ചരകനേയും ശുശ്രുതനെയും ധന്വന്തരിയേയും കണ്ടില്ലെന്നു നടിക്കുന്നുവോ? ഹാരപ്പയും മോഹന്‍ജദാരോയും ഓര്‍ക്കാന്‍ മടിക്കുന്നുവോ? ഈ പത്രസ്ഥാപനത്തിന്റെ തന്നെ ഒരു സഹോദര സ്ഥാപനമായ പുസ്തക പ്രകാശനാലയം ഭാസ്‌കരാചാര്യരുടെ ലീലാവതി എന്ന ഗണിതശാസ്ത്രഗ്രന്ഥം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. നമ്മുടെ മഹാനായ പത്രാധിപര്‍ ഇതുപോലും അറിയുന്നില്ലേ? ഈ അസൂയാലുവായ പത്രാധിപര്‍ക്ക് ഭാരതീയമായതെന്തും അലര്‍ജിയാണെന്നു തോന്നുന്നു. എങ്കിലും ഇവരൊക്കെ ഒരു നടുവേദന വന്നാല്‍ കോട്ടയ്‌ക്കലേക്കോടാന്‍ അറയ്‌ക്കാറില്ല.
ഇതേ പത്രത്തില്‍ കേരളത്തില്‍ അടുത്തിടെ അരങ്ങേറിയ ചുംബനസമരാഭാസത്തെ അനുകൂലിച്ചുകൊണ്ട് രണ്ടുതവണ മുഖപ്രസംഗം എഴുതിക്കഴിഞ്ഞു. ഇത് ഒരുതരം രോഗമാണ്. ഇവരൊക്കെ ഈ സമരാഭാസത്തിന് തങ്ങളുടെ മകളെയോ ഭാര്യയെയോ വിട്ടിട്ടാണ് ഈ ധാര്‍മികരോഷം കാണിച്ചിരുന്നതെങ്കില്‍ അതില്‍ അല്‍പമെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. ആരാന്റെ അമ്മയ്‌ക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല രസം! അല്ലാതെന്ത്? കൂട്ടത്തില്‍ പുരോഗമനം ചവച്ചുതുപ്പാമല്ലോ! നാലുംകൂടിയ മുക്കില്‍ ലൈംഗിക ആരാജകത്വം അഴിഞ്ഞാടുന്നതിനെ അനുകൂലിച്ച് മുഖപ്രസംഗമെഴുതി കുറെ മനോരോഗികളുടെ കൈയ്യടി വാങ്ങുന്നത് പത്രധര്‍മമാണോ?
മഹാത്മാഗാന്ധി കയറിവന്ന പടവുകള്‍ ചവിട്ടിക്കയറുന്നവരെന്ന് അഭിമാനിക്കുന്ന ഇവരുടെ മുന്‍ഗാമികള്‍ യഥാര്‍ത്ഥ പത്രധര്‍മം പാലിച്ചിരുന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു മുന്‍നിര നേതാവ് മഞ്ഞപ്പത്രമെന്ന് വിളിച്ച് ആക്ഷേപിച്ചതും അവരുടെ തന്നെ ഒരു കുട്ടിസഖാവ് പിതൃശൂന്യമായ പത്രപ്രവര്‍ത്തനമെന്ന് ആഭാസച്ചുവയുള്ള വിശേഷണം ആരോപിച്ചതും. ഇപ്പോഴത്തെ പുതുതലമുറ പത്രാധിപന്മാര്‍ മേല്‍പറഞ്ഞ അസഹിഷ്ണുക്കളെ ഉത്തേജിതരാക്കുന്ന പ്രവര്‍ത്തന നിപുണത ഇങ്ങനെയൊക്കെ പ്രകടിപ്പിക്കുന്നതുകാരണം അത്തരക്കാരുടെ ശല്യമൊഴിവാക്കാമന്ന് കരുതിക്കാണും. ചുംബനാഭാസ സമരക്കാര്‍ക്ക് പിന്നില്‍ ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യത്തെ പാരവെയ്‌ക്കാന്‍ ദേശ-വിദേശ അജണ്ട ഉണ്ടെന്നുള്ള കാര്യം മറ്റു മാധ്യമ പ്രവര്‍ത്തകരെപ്പോലെ ഇവര്‍ക്കും അറിയാവുന്നതാണ്. സങ്കുചിത താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവര്‍ ഇമ്മാതിരി വാര്‍ത്തകളൊക്കെ തമസ്‌കരിക്കുകയാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്? ഇവരുടെ ടിവി ചാനല്‍, ചാനല്‍ ചര്‍ച്ചകളില്‍ കാര്യവിവരമുള്ളവരെ ഇടവേളകളിലേക്ക് ഒതുക്കുന്നതും, കത്തിക്കയറുമ്പോള്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതും, താങ്കളിലേക്ക് പിന്നീട് തിരിച്ചുവരാം എന്നു പറഞ്ഞ് ഇടകലക്കുന്നതും ആരും ക്ഷമയോടെ കാണുന്നുണ്ടെന്ന് തോന്നുന്നില്ല. താന്‍ ഭാരതത്തില്‍ ജനിച്ചവനെങ്കിലും സാംസ്‌കാരികമായി പാശ്ചാത്യനാണ് എന്ന് ഊറ്റം കൊണ്ടിരുന്ന നെഹ്‌റുവിന്റെ ഹിപ്പോക്രസിയാണ് ഇവര്‍ക്ക്. ആണുങ്ങള്‍ വേറെ ഉണ്ടായിരുന്നിട്ടും ഗാന്ധിജിയെ മണിയടിച്ച് ചുളുവില്‍ കിട്ടിയ പ്രധാനമന്ത്രിപദം മുതലാക്കിക്കൊണ്ട് ഭാരതീയ പാരമ്പര്യം ഒരു കൊച്ചുനീരാളിയെപ്പോലെ പിഴിഞ്ഞുകളയാമെന്ന് കരുതി സ്വയം വിഡ്ഡിയായ ആ മുന്‍ പ്രധാനമന്ത്രിയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ ഭാരതീയര്‍ ഇദ്ദേഹത്തിന്റെ അപക്വമായ സിദ്ധാന്തങ്ങളെ ചവറ്റുകൊട്ടയില്‍ ഇട്ടുകളയുന്നത് ഈ മണിയടി മാധ്യമ വിരുതന്മാര്‍ കാണുന്നില്ലേ? ‘ഡിസ്‌കവറി ഓഫ് ഇന്‍ഡ്യ’എന്ന ചരിത്രാഭാസഗ്രന്ഥമെഴുതി ശരാശരിക്കാരെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതിയ നെഹ്‌റുവിനെ വിവരമുള്ള വിദേശീയര്‍പോലും പുച്ഛിച്ചു തള്ളുന്നത് ഈ ആധുനിക പത്രമേലാളന്മാര്‍ കാണുന്നതേയില്ല എന്നുവേണം മനസ്സിലാക്കാന്‍. ചെങ്കിസ്ഖാന്‍ മുതല്‍ ഐഎസ്‌ഐഎസ് വരെ എത്തിനില്‍ക്കുന്ന പരദേശികളുടെ കിരാത കര്‍മ്മങ്ങള്‍ ഇവിടെ വിലപ്പോവില്ലെന്ന് കണ്ടപ്പോള്‍ നാവും തൂലികയും വാടകയ്‌ക്ക് കൊടുത്ത് ഇങ്ങനെ ചിലര്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്. സര്‍ക്കുലേഷനില്‍ മുന്‍പേ പറക്കുന്ന കോട്ടയം പത്രത്തിന്റെ മുന്‍പില്‍ കയറാനുള്ള കുറുക്കുവഴി നോക്കുകയായിരിക്കും, ആരോ പണ്ടു പറഞ്ഞിരുന്നു – ഇവര്‍ക്ക് ഒരു പൊതുവായ പത്രധര്‍മമില്ലെന്നും ലേഖകന്റെ ചായ്‌വാണ് പ്രത്യേകം പ്രത്യേകം വേറിട്ടു പ്രകടമാകുന്നതെന്നും! അന്നും ആണുങ്ങള്‍ മുഖപ്രസംഗമെഴുതിയിരുന്നു -ഒരു കൈത്തിരി വെളിച്ചം പോലെ! ഇപ്പോള്‍ അതും നഷ്ടമായെന്നാണ് കാണുന്നത്.
ഈ പത്രാധിപര്‍ വീണ്ടും ചോദിക്കുന്നു – ഈ പാരമ്പര്യം വിളിച്ചുകൂവുന്ന നാട് എങ്ങനെ നൂറ്റാണ്ടുകളായി വിദേശാധിപത്യത്തില്‍ വീര്‍പ്പുമുട്ടി? പാരമ്പര്യം കൈമാറിക്കിട്ടിയ തലമുറ, കൂടുതലും ഇവരെയൊക്കെപ്പോലെ പാഴ്മുളകളായി പോയതാണ്, ജീവനക്ഷമതയില്ലാത്തവരായിപ്പോയതാണ്, ആധുനിക ഭാരതത്തിന്റെ ശാപം എന്നു തന്നെയാണ് മറുപടി. ചുണക്കുട്ടി ഒരെണ്ണം മതി ഒരു നാടിനെ മുഴുവന്‍ നയിക്കാന്‍, മുന്നേറാന്‍ എന്നു കരുതി നമുക്കാശ്വസിക്കാം.
















