ന്യൂദല്‍ഹി: നീറ്റ് പരീക്ഷ മോദിയ്‌ക്ക് എന്തോ സ്വകാര്യനേട്ടത്തിന് സംഘടിപ്പിക്കുന്നതാണ് എന്ന മട്ടിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ നീറ്റ് പരീക്ഷയുടെ ചരിത്രമെടുത്താല്‍ ഈ പരീക്ഷാസമ്പ്രദായം കൊണ്ടുവന്നത് കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്താണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുമാണ് ഇന്ത്യയിലെ മുഴുവന്‍ മെഡിക്കല്‍ കോളെജുകളിലേക്കും ഒരു കേന്ദ്രീകൃത മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എന്ന നിലയില്‍ നീറ്റ് പരീക്ഷ നടത്താന്‍ വിജ്ഞാപനം കൊണ്ടുവന്നത്.
2013-ൽ സുപ്രീം കോടതി ഭൂരിപക്ഷ തീരുമാനപ്രകാരം ആ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷ റദ്ദാക്കുക പോലുമുണ്ടായി. അന്ന് കോണ്‍ഗ്രസാണ് ഭരിയ്‌ക്കുന്നത്. അതിനുശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരീക്ഷകളിലുണ്ടായ ക്രമക്കേടുകളുടെയും പോരായ്‌മകളുടെയും ഏകീകൃത സ്വഭാവമില്ലായ്‌മയുടെയും പശ്ചാത്തലത്തിൽ, കോടതികളുടെ കൂടി നിർദ്ദേശപ്രകാരമാണ് നീറ്റ് എന്ന കേന്ദ്രീകൃത പരീക്ഷാസംവിധാനം നിലവില്‍ വന്നത്. മുന്‍പ് മെഡിക്കല്‍ സീറ്റുകള്‍ കിട്ടാന്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ക്ക് മൂക്കുകയറിടാനും ശാസ്ത്ര വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് കൂടി മെഡിക്കല്‍ സീറ്റുകള്‍ ഉറപ്പാക്കാനുമാണ് നീറ്റ് പരീക്ഷ നടപ്പാക്കിയത്.
നരേന്ദ്രമോദി സര്‍ക്കാര‍് അധികാരത്തില്‍ വന്നതിന് ശേഷം 2020 മുതല്‍ നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റി തമിഴ്നാട് ഡിഎംകെ സര്‍ക്കാര്‍ വന്‍വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് കാരണം ഡിഎംകെ നേതാക്കള്‍ക്ക് തമിഴ്നാട്ടില്‍ നിറയെ സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ ഉണ്ടെന്നാണ്. ഇതുവഴി കോടികള്‍ കോഴവാങ്ങി മെഡിക്കല്‍ സീറ്റ് വില്‍ക്കുന്നതിന് നീറ്റ് പരീക്ഷ തടസ്സമാണ്. അതുകൊണ്ടാണ് ഡിഎംകെ നീറ്റ് പരീക്ഷ തടയാന്‍ പല ആരോപണങ്ങള്‍ ഉയര്‍ത്തിയത്.
2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വിവാദത്തിലാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. 2020ല്‍ കോവിഡ് കണക്കിലെടുത്ത് നീറ്റ് പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി എത്തിയിരുന്നു. അന്ന് എന്തിനാണ് നീറ്റ് പരീക്ഷയില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നതെന്ന് അത്ഭുതം തോന്നിയിരുന്നു. പക്ഷെ അത് വലിയൊരു അജണ്ടയുടെ ഭാഗമായിരുന്നു. 22 ലക്ഷത്തിലധികം പേര്‍ എഴുതുന്ന പരീക്ഷയെ വിവാദത്തിലാക്കുക വഴി അസംതൃപ്തരായ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കുക എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ അജണ്ട.
കോവിഡ് കാലത്ത് നീറ്റ് പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നുവെന്നും വൈറസ് പകരുന്നത് തടയാന്‍ നീറ്റ് പരീക്ഷയും ജെഇഇ പരീക്ഷയും റദ്ദാക്കണമെന്നായിരുന്നു 2020ല്‍ രാഹുല്‍ ഗാന്ധിയുടെ ആവശ്യം. 2021ലും നീറ്റ് പരീക്ഷ നടത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി ചില വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. നീറ്റ് പരീക്ഷ നീട്ടണമെന്നും മറ്റ് പരീക്ഷകള്‍ ഇടയ്‌ക്ക് വരുന്നുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. കോവിഡ് മഹാമാരി കഴിഞ്ഞ ശേഷം നടത്തുന്ന പരീക്ഷയായതിനാല്‍ കുട്ടികള്‍ക്ക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ നീറ്റ് പരീക്ഷ നീട്ടണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ നീട്ടണമെന്ന് ആവശ്യപ്പെട്ടതോടെ ആ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ കാമ്പയിനാണ് രാഹുല്‍ നടത്തിയത്.
2022ലും 2023ലും ദേശീയ രാഷ്‌ട്രീയ പരിപാടികള്‍ ഉണ്ടായതിനാല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെക്കുറിച്ച് കാര്യമായി ഇടപെടല്‍ നടത്തിയില്ല. കാരണം 2024ലെ പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിലായിരുന്നു രാഹുല്‍ ഗാന്ധി ഈ വര്‍ഷങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. 2024ല്‍ മോദി പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി. അതിന് ശേഷം 2024 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി വീണ്ടും നീറ്റ് പരീക്ഷയ്‌ക്കെതിരെ ഉഗ്രവീര്യത്തോടെയാണ് രംഗത്തിറങ്ങിയത്. അന്ന് സമ്പന്നര്‍ക്ക് വേണ്ടി മെറിറ്റുള്ള സാധാരണക്കാരെ തഴയുകയാണ് നീറ്റ് പരീക്ഷയിലൂടെ എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പരീക്ഷയെഴുതുന്ന 22 ലക്ഷം വിദ്യാര്‍ത്ഥികളുടെ ചാമ്പ്യനാകാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ശ്രമം. അന്നും വിദ്യാഭ്യാസമന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. അന്നും പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെച്ചൊല്ലിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വീരവാദം.
2025ല്‍ വീണ്ടും രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയ്‌ക്കെതിരെ ആഞ്ഞടിച്ചു. അന്ന് മധ്യപ്രദേശിലെ ആകാംക്ഷ എന്ന വിദ്യാര്‍ത്ഥിനി നീറ്റ് പരീക്ഷാസമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്തിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അന്ന് ബഹളം വെച്ചത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടി നീറ്റ് പരീക്ഷ തന്നെ വേണ്ടെന്ന് വെയ്‌ക്കണമെന്ന പതിവ് പല്ലവി രാഹുല്‍ ആവര്‍ത്തിച്ചു. ഇപ്പോള്‍ 2026ല്‍ നീറ്റ് പരീക്ഷപേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടിരുന്ന മൂന്ന് അധ്യാപകര്‍ കെമിസ്ട്രി, ഫിസിക്സ്, ബയോളജി പേപ്പറുകളിലെ ചോദ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നു.
ഇതില്‍ പരീക്ഷാപേപ്പര്‍ ചോര്‍ത്തിയ മുഖ്യപ്രതിയായ കെമിസ്ട്രി പ്രൊഫ. പി.വി. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കെട്ടിടവും മഹാരാഷ്‌ട്രയിലെ ബീഡ് പ്രദേശത്തെ നഗരസഭ അധികൃതര്‍ ഇടിച്ചു നിരത്തിയിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തില്‍ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ത്തിയവരെ അറസ്റ്റ് ചെയ്തു. പിന്നീട് നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇക്കുറി ഒരു പഴുതുമില്ലാത്ത വിധം കുറ്റമറ്റ രീതിയില്‍ നീറ്റ് പരീക്ഷ നടത്തുക എന്നതായിരുന്നു മോദിയുടെ തീരുമാനം.
വിവിധ രാജ്യങ്ങില്‍ നുണകളും അര്‍ധസത്യങ്ങളും കാട്ടുതീ വേഗതയില്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ടെലഗ്രാം എന്ന ആപ് പരീക്ഷാദിവസങ്ങളില്‍ നിരോധിച്ചതോടെ ശത്രുക്കളുടെ വ്യാജപേപ്പര്‍ പ്രചരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സൈന്യം തന്നെയാണ് പ്രത്യേക ഹെലികോപ്റ്ററുകളില്‍ പരീക്ഷാ പേപ്പറുകള്‍ എത്തിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നു.
തെറ്റായ ഇലക്ട്രോണിക് സിഗ്നലുഖളെ തുരത്തുന്ന ജാമറുകളും എല്ലായിടത്തും ഉപയോഗിച്ചിരുന്നു. ഉപഗ്രഹ നിരീക്ഷണങ്ങളും നടത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലുംനീറ്റ് പുനപരീക്ഷ പരാതികളില്ലാതെ സംഘടിപ്പിച്ചതിന് വന്‍കയ്യടിയാണ് ദേശീയ തലത്തില്‍ ഉയരുന്നത്. പരീക്ഷയെഴുതിയ 22.7 ലക്ഷം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും ഹാപ്പിയാണ്. വൈകിയെത്തിയ വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളില്‍ കടത്തിവിടാത്ത സംഭവങ്ങള്‍ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളും നീറ്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്ഥാപിതതാല്‍പര്യക്കാരും സമൂഹമാധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാട്ടിയിരുന്നു. ഇതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തി. പക്ഷെ ദല്‍ഹിയിലെ ജന്തര്‍ മന്ദറിലെ ഈ സമരം ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ആറിത്തണുക്കുകയാണ്. ഇത് ആളിക്കത്തിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പല ശ്രമങ്ങളും നടത്തിനോക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് എം.എ. ബേബി കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും നീറ്റ് എഴുതിയ വിദ്യാര്‍ത്ഥികളോ അവരുടെ കുടുംബാംഗങ്ങളോ ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണ നല്‍കുന്നില്ല. ചില മോദി വിരുദ്ധ, സംഘപരിവാര്‍ വിരുദ്ധ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് രംഗത്തുള്ളത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ ശക്തമായ മേല്‍നോട്ടത്തില്‍ നടത്തിയ പരീക്ഷ വന്‍വിജയമായി. ഇതോടെ കേന്ദ്രവിദ്യാഭ്യാസമന്ത്രിയ്‌ക്കതിരെ ജെന്‍സീക്കിടയില്‍ അസംതൃപ്തി ആളിക്കത്തിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അതെ നീറ്റ് പരീക്ഷ ഇനി കൂടുതല്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ തന്നെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതി.
















