വാഷിംഗ്ടൺ : അമിത വണ്ണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 7 വയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. അമേരിക്കയിൽ മിഷിഗൺ സ്വദേശിയായ കാസ്പർ ഒ’ബ്രയൻ എന്ന കുട്ടിയാണ് മരിച്ചത്. സംഭവത്തിൽ കാസ്പറിന്റെ മാതാപിതാക്കളായ ഡാമിയൻ ഒബ്രിയൻ, ജെസീക്ക ഒബ്രിയയൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2025 നവംബറിലാണ് കാസ്പിയർ മരിച്ചത്. 115 കിലോ ഭാരമാണ് കാസ്പർ ഒബ്രിയന് ഉണ്ടായിരുന്നത്.റിപ്പോർട്ട് അനുസരിച്ച്, കുട്ടിയുടെ മാതാപിതാക്കൾ അവന് ദിവസേന ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ആപ്പിൾ ജ്യൂസ്, കാർബണേറ്റഡ് പാനീയങ്ങൾ (സോഡ) എന്നിവ നൽകിയിരുന്നു. ഇത് അവന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും, ഭാരം വർധിക്കുകയും ചെയ്തു.
കുട്ടിയുടെ മാതാപിതാക്കൾ അവന്റെ ആരോഗ്യത്തെ അവഗണിച്ചതിനാലാണ് കുട്ടി ശരിയായി ഭക്ഷണം കഴിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യാത്തതെന്ന് പോലീസ് പറയുന്നു. കൂടാതെ, കുടുംബത്തിന് ആരോഗ്യ പരിരക്ഷ ഉണ്ടായിരുന്നിട്ടും കുട്ടിക്ക് ഒരിക്കലും വൈദ്യചികിത്സ ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം, പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർ ഡേവിഡ് ലെയ്റ്റൺ പറഞ്ഞു. കാസ്പർ ഒ’ബ്രിയന് ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്നറിയപ്പെടുന്ന ഗുരുതരമായ ഹൃദ്രോഗം ബാധിച്ചിരുന്നുവെന്നും, അത് അമിതവണ്ണത്താൽ മാരകമായ നിലയിലേക്ക് വഷളായെന്നും മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ശ്വസന ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു കാസ്പിയർ മരിച്ചത്. മാത്രമല്ല കുട്ടി വളരെക്കാലമായി കിടപ്പിലായിരുന്നെന്നും ശരീരത്തിൽ വ്രണങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന കാസ്പിയറിന്റെ 5 വയസ്സുള്ള സഹോദരിയെ സുരക്ഷിതമായി മാറ്റി ഫോസ്റ്റർ കെയറിൽ ആക്കി.
















