തിരുവനന്തപുരം: സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമേളയില്‍ തിരുവനന്തപുരം ജില്ല ജേതാക്കളായി. 247 പോയിന്റുകളോടെ മറ്റ് ജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം ജില്ല കിരീടം നേടിയത്. പാലക്കാട് 151 പോയിന്റുകളുമായി രണ്ടാം സ്ഥാനവും 133 പോയിന്റുകളോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അത്ലറ്റിക്സ് ഇനങ്ങളില്‍ കോഴിക്കോട് മേധാവിത്വം പുലര്‍ത്തിയപ്പോള്‍ ഗെയിംസ് ഇനങ്ങളില്‍ തിരുവനന്തപുരം മികവ് തെളിയിച്ചു.
യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.
ആതിഥേയരായ തിരുവനന്തപുരം നീന്തല്‍ മത്സരങ്ങളില്‍ 84 ഉം, കളരിപ്പയറ്റില്‍ 53 ഉം, അത്ലറ്റിക്സില് 53 ഉം, ഗെയിംസ് ഇനങ്ങളില്‍ നിന്ന് 57 ഉം പോയിന്റുകള്‍ നേടിയാണ് ഒന്നാമതെത്തിയത്. ആയോധനകലയായ കളരിപ്പയറ്റില്‍ 61 പോയിന്റോടെ കണ്ണൂര്‍ ജില്ല ജേതാക്കളായി.
15 പോയിന്റ് നേട്ടത്തോടെ അത്ലറ്റിക്സില് ആലപ്പുഴ ജില്ലയുടെ റീന മാത്യു വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കായികപ്രതിഭാ പട്ടം 10 പോയിന്റുകള്‍ വീതം നേടിയ പാലക്കാടിന്റെ അനില്‍കുമാറും കോഴിക്കോടിന്റെ രാഹുല്‍ രതീഷും, കാസര്‍ഗോഡിന്റെ സുകുമാരനും പങ്കിട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ അഭിജിത്ത്. ബി. നായര്‍ 11 പോയിന്റോടെ വ്യക്തിഗത ചാമ്പ്യനായി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ തന്നെ സുകന്യയും, രാഖിയും, കോഴിക്കോടിന്റെ രഞ്ജുകയും 10 പോയിന്റുകള്‍ വീതം നേടി വ്യക്തിഗത കിരീടം പങ്കിട്ടു.
നീന്തല്‍ പുരുഷ വിഭാഗത്തില്‍ 10 പോയിന്റുകള്‍ വീതം നേടി തിരുവനന്തപുരത്തിന്റെ സുനീഷ്.എസ്, പാലക്കാടിന്റെ സുജിത്ത്.സി.എസ്. എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായപ്പോള് വനിതാ വിഭാഗത്തില്‍ എറണാകുളത്തിന്റെ കവിത. വി.എം. 8 പോയിന്റുകളോടെ വ്യക്തിഗത ചാമ്പ്യനായി.
മേളയുടെ രണ്ടാം ദിനം നടന്ന വാശിയേറിയ വടംവലി മത്സരത്തില്‍ കണ്ണൂര്‍ ജില്ല വനിതാ വിഭാഗത്തിലും കൊല്ലം ജില്ല പുരുഷ വിഭാഗത്തിലും ജേതാക്കളായി. മേളയുടെ അവസാന ദിനമായ ഇന്നലെ നടന്ന അമ്പെയ്ത്ത് മത്സരം വി.ടി. ബല്‍റാം.എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: