ഏതൊരു നാടിന്റെയും ഏറ്റവും വലിയ സമ്പത്ത് ആ നാടിന്റെ സംസ്ക്കാരമാണ്. ഒപ്പം ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവാക്കളും.
ഇവരണ്ടും പരസ്പരപൂരകങ്ങളായാല്‍ നാടിന്റെഭാവി ശോഭനമാകുമെന്നാണ് പൊതുവെ കണക്കാക്കപ്പെട്ടുപോരുന്നത്. ഈ ഒരു കണക്കാക്കല്‍ വച്ചു നോക്കിയാല്‍ സാക്ഷര കേരളത്തിന്റെ ഭാവിയെക്കുറിച്ച് അത്ര വലിയ പ്രതീക്ഷയൊന്നും വച്ചുപുലര്‍ത്തിയിട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ല.
എന്നുമാത്രമല്ല ആശങ്കപ്പെടേണ്ട കാര്യമുണ്ടുതാനും. അത്രകണ്ട് സംസ്ക്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് അസാന്മാര്ഗിക പാതയിലൂടെ സഞ്ചരിക്കുവാനാണല്ലോ നമ്മുടെ യുവതലമുറയില്‍ നല്ലൊരു വിഭാഗം ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ അരങ്ങേറിയ ചുംബന സമരവും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളും യുവജന സംഘടനാ നേതാക്കളും സാംസ്ക്കാരിക നായകന്മാര് എന്നു പറയപ്പെടുന്നവരുമൊക്കെ ആ ആഭാസപേക്കൂത്തിനോട് സ്വീകരിച്ച നിലപാടുകളുമാണ് ഇങ്ങനൊരാശങ്കയിലേക്ക് നയിക്കുന്നത്.
കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ യുവതീയുവാക്കള്‍ക്ക് ചുംബിക്കാന്‍ അവസരമൊരുക്കി കൊടുക്കുന്നുവെന്ന ചാനല്‍ വാര്‍ത്തയെത്തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലിനെതിരെ രംഗത്തുവന്നതോടെയാണല്ലോ എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കംകുറിച്ചത്. യുവമോര്‍ച്ചയുടെ ആ പ്രവൃത്തിയെ സദാചാര പോലീസ് ചമയലായി വിശേഷിച്ചുകൊണ്ട് അതിനെതിരെ എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ചുംബനകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് പറഞ്ഞ് കിസ് ഓഫ് ലൗ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് സംഘടന രംഗത്തുവന്നതും തുടര്‍ന്നു നടന്ന സംഗതികളുമാണ് സാംസ്ക്കാരിക കേരളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നത്.
ഡിവൈഎഫ്ഐ നേതാവും പാര്‍ലമെന്റ് അംഗവുമായ എം.ബി. രാജേഷും കോണ്‍ഗ്രസിന്റെ നിയമസഭാ അംഗമായ വി.ടി. ബല്‍റാമും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്. മഹേഷുമെല്ലാം ചുംബനസമരത്തെ പരസ്യമായി അംഗീകരിക്കുകയും സദാചാര പോലീസിനെതിരെയുള്ള യുവതയുടെ ശക്തമായ പ്രതിഷേധപ്രകടനമായി ഈ സംസ്കാര ശൂന്യതയെ മഹത്വവല്‍ക്കരിക്കുകയും ചെയ്തപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജുമൊക്കെ സമരക്കാര്‍ക്കനുകൂലമായി രംഗത്തെത്തിയത് മറൈന്‍ഡ്രൈവ് സംഭവത്തിനു ശേഷമായിരുന്നു.
എന്താണ് ഇവര്‍ പറയുന്ന സദാചാര പോലീസ്. നമ്മുടെ സംസ്കാരത്തിനെതിരായിട്ടുള്ള പ്രവൃത്തികള്‍ക്കെതിരെ പ്രതികരിക്കുന്നതാണോ സദാചാര പോലീസ് ചമയല്‍! കേരളംപോലൊരു സംസ്ഥാനത്ത് ഒരു ഹോട്ടല്‍ യുവതീ യുവാക്കള്‍ക്ക് ചുംബനസൗകര്യം ചെയ്തുകൊടുക്കുന്നത് തടയുവാന്‍, നമ്മുടെ സംസ്കാരത്തില്‍ അഭിമാനംകൊള്ളുന്ന ഒരുപറ്റം യുവാക്കള്‍ ശ്രമിച്ചാല്‍ അതെങ്ങനെ സദാചാര പോലീസ് ചമയലാകുമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. യുവമോര്‍ച്ചയുടെ ആ പ്രവൃത്തി സദാചാരപോലീസ് ചമയലാണെങ്കില്‍, അത് പറയുന്നവര്‍ ഒരുകാര്യം ഓര്‍ക്കണം. ഇത്തരം സദാചാര പോലീസുകാര്‍ പണ്ടും നമ്മുടെ നാട്ടിലുണ്ടായിരുന്നു.
അടിയാത്തിയുടെ കുടിലില്‍ അതിക്രമിച്ചുകയറുന്ന തമ്പ്രാനെ തെങ്ങില്‍ പിടിച്ചുകെട്ടിയിട്ടുള്ള അടിയാന്മാരായും നാട്ടിന്‍പുറത്ത് പരസ്യമായി അനാശാസ്യം നടത്തുന്ന വീട് വളയുന്നവരായും കാബറേ എന്ന പേരില്‍ നടത്തിയിരുന്ന നഗ്നനൃത്തത്തിനെതിരെ സംഘടിച്ച സാമൂഹ്യ പ്രവര്‍ത്തകരായുമൊക്കെ അവര്‍ എല്ലാക്കാലത്തും നമുക്കിടയില്‍ ഉണ്ടായിരുന്നു. ഇനി ഉണ്ടായിരിക്കുകയും ചെയ്യും. അക്കാര്യത്തില്‍ ജാതിയോ, മതമോ, രാഷ്ട്രീയമോ ഒന്നുമല്ല വിഷയം. നാടിന്റെ സംസ്കാരവും ജനങ്ങളുടെ സൈ്വരജീവിതവും തന്നെ. ഇതൊക്കെ പറയുമ്പോള്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരവും ഖജുരാഹോവിലെ രതി ശില്പങ്ങളുമൊക്കെ ആയുധമാക്കി തിരിച്ചടിക്കുവാനാണ് ചിലരുടെ ശ്രമം.
വൈകൃതം ബാധിച്ച മനസ്സുകള്‍ക്കുമാത്രമേ നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൊത്തിവച്ച ആ ശില്പങ്ങളുമായി ഈ പേക്കൂത്തിനെ തുലനം ചെയ്യുവാനാകൂ. അങ്ങനെയെങ്കില്‍ അനാശാസ്യം നടക്കുന്ന ഒരു വീട് പരിസരവാസികളുടെ സൈ്വരജീവിതത്തിന് തടസമാകുകയും നാട്ടുകാര്‍ ചേര്‍ന്ന് വീടുവളയുകയും ചെയ്താലും ഉണ്ടാകുമോ ഫേസ്ബുക്ക് കൂട്ടായ്മയും മറൈന്‍ഡ്രൈവും മറ്റും. അതിനെയും എം.ബി. രാജേഷും സ്വരാജും പിണറായി വിജയനുമെല്ലാം സദാചാര പോലീസിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ എന്ന് വിശേഷിപ്പിച്ച് പിന്താങ്ങുമോ?
യുവമോര്‍ച്ചയുടെ പ്രവൃത്തിയെ സദാചാര പോലീസ് ചമയലായി ചിത്രീകരിച്ച് പരസ്യചുംബനത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന രാജേഷും സ്വരാജുമൊക്കെ സൗകര്യപൂര്‍വം വിട്ടുകളഞ്ഞ ഒരുകാര്യം ഓര്‍മ്മിപ്പിക്കാം. എം. സ്വരാജ് ഡിവൈഎഫ്ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയും എം.ബി. രാജേഷ് സംസ്ഥാന പ്രസിഡന്റുമായിരുന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനോടൊപ്പം ഒരു സ്ത്രീയെ കണ്ടുവെന്ന് പറഞ്ഞ് മഞ്ചേരിയില്‍ വീട് വളഞ്ഞ് ആക്രമിച്ചത്. യുവമോര്‍ച്ചയുടെ പ്രവൃത്തി സദാചാര പോലീസ് ചമയലാണെങ്കില്‍ ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തി എന്തായിരുന്നുവെന്നുകൂടി ഇവര്‍ വിശദീകരിക്കണം.
അതേസമയം ഈ ചുംബനകൂട്ടായ്മയും മറ്റും സദാചാര പോലീസ് ചമയലിനെതിരെയുള്ള പ്രതിഷേധമായി ചിത്രീകരിച്ച് പിന്തുണനല്കുന്ന പിണറായി വിജയനും സാംസ്കാരിക നേതാക്കളും ഒരുകാര്യംകൂടി ഓര്‍ക്കണം. ഈ വളംവെയ്പ് നല്ലതിനല്ല. വിദേശരാജ്യങ്ങളിലൊക്കെ ചിലപ്പോള്‍ പരസ്യ ആലിംഗവും ചുംബനവുമൊക്കെ സാധാരണ കാര്യങ്ങളായിരിക്കാം. അവിടങ്ങളില്‍ പലയിടത്തും കുത്തഴിഞ്ഞ ലൈംഗികതയാണുള്ളത്. അതല്ലല്ലോ നമ്മുടെ നാടിന്റെ സംസ്കാരം. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റമെന്നു പറയുംപോലെ യുവമോര്ച്ചയോടുള്ള രാഷ്ട്രീയശത്രുതയുടെ പേരില്‍ അവര്‍ ചെയ്യുന്ന എന്തിനേയും ഏതിനേയും കണ്ണുമടച്ച് എതിര്‍ക്കുകയും, അവര്‍ എതിര്‍ക്കുന്ന തെറ്റുകളെ വെള്ളപൂശുകയും ചെയ്യുമ്പോള്‍ നാളെ വേറെ പലതിനെയും നിങ്ങള്‍ക്ക് ന്യായീകരിക്കേണ്ടിവരും. നിയമം കയ്യിലെടുക്കുവാന്‍ ആര്‍ക്കും അധികാരമില്ലെന്ന് നിങ്ങള്‍ക്ക് പറയാമായിരുന്നു. ഒപ്പം, നാടിന്റെ സംസ്കാരത്തിന് വിരുദ്ധമായ ഒരു കാര്യവും അംഗീകരിക്കാനാവില്ല എന്നുകൂടി പറഞ്ഞുകൊണ്ട് ചുംബനസമരത്തെ ശക്തമായി തള്ളിപ്പറയുക ആയിരുന്നില്ലേ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: