പാരീസ്: വാല്‍നക്ഷത്ര പഠനം ലക്ഷ്യംവെച്ച് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നിര്‍മ്മിച്ച ബഹിരാകാശ പേടകം റോസെറ്റ നാളെ ലക്ഷ്യത്തിലെത്തും. ഭൂമിയില്‍ നിന്നും 510 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന 67പി ചുറിയുമോവ്- ഗരസിമങ്കോ എന്ന വാല്‍നക്ഷത്രത്തിന്റെ ഉത്പത്തി, അവയുടെ ഘടന, സൗരയൂഥത്തിന്റെ ആവിര്‍ഭാവം എന്നിവ സംബന്ധിച്ച് പഠനം നടത്തുകയെന്നതാണ് റോസെറ്റയുടെ വിക്ഷേപണ ലക്ഷ്യം.
1993ല്‍ വിക്ഷേപണത്തിനുള്ള അനുമതി ലഭിച്ചശേഷം 2004ലാണ് റോസെറ്റ വിക്ഷേപിച്ചത്. ഈ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിന് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല. വാല്‍നക്ഷത്തെ കുറിച്ച് പഠനംനടത്തുന്നതിനായുള്ള ഫിലെ എന്ന പര്യവേഷണ ഉപകരണവും റോസെറ്റ വഹിക്കുന്നുണ്ട്. നാളെ പുലര്‍ച്ചയോടെ ഫിലെ വാല്‍നക്ഷത്തില്‍ ഇടിച്ചിറങ്ങുമെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 3.5 കിലോമീറ്ററാണ് ഫിലെയുടെ വേഗപരിധി.
അതേസമയം, വാല്‍നക്ഷത്രത്തിന് ഗുരുത്വാകര്‍ഷണബലം കുറവായതിനാല്‍ ഫിലെ ഇതില്‍ ഇടിച്ചശേഷം തിരിച്ചുവരുമോ എന്നതും ശാസ്ത്രജ്ഞര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനായി പ്രത്യേക സംവിധാനങ്ങളും ഫിലെയിലുണ്ട്. 4.6 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് വാല്‍നക്ഷത്രങ്ങള്‍ ജനിച്ചതായി കണക്കുകൂട്ടുന്നത്. അടുത്തവര്‍ഷം ഡിസംബറോടെ റോസെറ്റ ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പത്തുവര്‍ഷംമുമ്പ് വിക്ഷേപിച്ച റോസെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ ജര്‍മ്മനിയിലെ ഡര്‍മസ്റ്റാട്റ്റാണ് നിയന്ത്രിച്ചുവരുന്നത്. വാല്‍നക്ഷത്രത്തിന്റെ ശാരീരികഘടനയെക്കുറിച്ച് പഠനം നടത്തുന്നതിനായി വിവിധതരത്തിലുള്ള 10 ഉപകരണങ്ങളാണ് ഫിലെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാങ്കേതിക തകരാറുമൂലം 30 മാസത്തോളം റോസെറ്റ പ്രവര്‍ത്തനരഹിതമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് തകരാറുകള്‍ പരിഹരിച്ച് ഇതിനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. അതിനുശേഷം ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ ദീര്‍ഘവൃത്താകൃതിയില്‍ സൂര്യനെ ചുറ്റുകയായിരുന്നു റോസെറ്റ.
വര്‍ഷങ്ങള്‍ക്കുമുമ്പ് വാല്‍നക്ഷത്രത്തിലൂടെ ഭൂമിയിലെത്തിയ അമിനോ ആസിഡുകളും ഹൈഡ്രോക്‌േളാറിക് ആസിഡുകളുമാണ് ജീവന്റെ ഉത്പത്തിക്കുകാരണമെന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നു. ഫെലെയില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് പൂര്‍ണ്ണവിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
















